മോദിയെ അൺഫോളോ ചെയ്ത് വൈറ്റ് ഹൗസ്, അമ്പരപ്പ്! രാഹുൽ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെ!
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും അടുത്ത സുഹൃത്തുക്കളാണ്. ട്വിറ്ററില്‍ വൈറ്റ്ഹൗസ് അടുത്ത കാലം വരെ നരേന്ദ്ര മോദിയെ ഫോളോ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മോദിയെ വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തത് വലിയ വാര്‍ത്തയായി.
പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വിശദാംശങ്ങളിലേക്ക്..
ഹൗഡി മോദി
നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷം അമേരിക്കയുമായി ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. അമേരിക്കയില്‍ സംഘടിപ്പിച്ച ഹൗഡി മോദി പരിപാടിയും ഇന്ത്യയില്‍ ട്രംപിന് വേണ്ടി സംഘടിച്ച നമസ്‌തേ ട്രംപ് പരിപാടിയും ഇരുരാജ്യങ്ങളുടേയും ബന്ധം അരക്കിട്ടുറപ്പിച്ചു എന്നാണ് ബിജെപിയും സര്‍ക്കാരും വാദിച്ച് പോരുന്നത്.
ട്രംപിന്റെ ഭീഷണി
എന്നാല്‍ കൊവിഡ് മരുന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത് സര്‍ക്കാരിനെ അമ്പരപ്പിച്ചിരുന്നു. ഹെഡ്രോക്‌സിക്ലോറോക്വിന്‍ അടക്കമുളള മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് എതിരെയാണ് ട്രംപ് ഭീഷണി മുഴക്കിയത്. മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കില്‍ വന്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും എന്നായിരുന്നു ഭീഷണി.
വിമർശിച്ച് കോൺഗ്രസ്
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. അമേരിക്കയ്ക്ക് നിരുപാധികം വഴങ്ങുകയാണ് മോദി സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കിടയിലും പരിഹാസമോ എന്നാണ് അന്ന് രാഹുല്‍ ഗാന്ധി മോദിയേയും ട്രംപിനേയും ചൂണ്ടി പരിഹസിച്ചത്.
മോദിയെ ഫോളോ ചെയ്തു
ഇപ്പോള്‍ നരേന്ദ്ര മോദിയെ വൈറ്റ് ഹൗസ് ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഏപ്രില്‍ 10 മുതല്‍ക്കാണ് വൈറ്റ് ഹൗസ് മോദിയെ ഫോളോ ചെയ്യാന്‍ ആരംഭിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം അണ്‍ഫോളോ ചെയ്യുകയും ചെയ്തിരിക്കുന്നു. വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്ന ഏക രാഷ്ട്ര നേതാവാണ് മോദിയെന്ന് ആരാധകര്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യ-അമേരിക്കന്‍ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഇതെന്നും അവകാശവാദം ഉയര്‍ന്നു.
Recommended Video
രാഹുലിന്റെ പ്രതികരണം
എന്നാലിപ്പോള്‍ വൈറ്റ് ഹൗസ് മോദിയെ അണ്‍ഫോളോ ചെയ്തത് രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ നടത്തിയ പ്രതികരണം ഇങ്ങനെയാണ്: '' വൈറ്റ്ഹൗസ് പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും അണ്‍ഫോളോ ചെയ്തതില്‍ താന്‍ നിരാശനാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ശ്രദ്ധിക്കണം '' എന്നാണ് രാഹുല്‍ ഗാന്ധി കുറിച്ചിരിക്കുന്നത്.
വിശദീകരണവുമായി വൈറ്റ് ഹൗസ്
അതേസമയം മോദിയെ അണ്‍ഫോളോ ചെയ്തതിന് വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്ത് വന്നിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഏതെങ്കിലും രാജ്യത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ അവിടുത്തെ നേതാക്കളെ ഫോളോ ചെയ്യുകയാണ് പതിവ്. ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനാണിത്. തുടര്‍ന്ന് അണ്‍ഫോളോ ചെയ്യും. വൈറ്റ് ഹൗസ് പ്രസിഡണ്ട്, പ്രഥമ വനിത അടക്കമുളള 13 അക്കൗണ്ടുകള്‍ മാത്രമേ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുളളൂ.