അരിമില്ലിലെ ക്ലർക്കിൽ നിന്നും മുഖ്യമന്ത്രിക്കസേരയിലേക്ക്.. വീഴ്ചകൾ തളർത്തില്ല യെദ്യൂരപ്പയെ!!
Recommended Video
ബെംഗളൂരു:വോട്ടെണ്ണലിന് ശേഷമുള്ള അനിശ്ചിതത്വങ്ങൾക്കും ഒരു രാത്രി മുഴുവൻ നീണ്ട കോടതിയിലെ വാദപ്രതിവാദങ്ങൾക്കുമൊടുവിൽ നേരം പുലർന്നപ്പോൾ ചിരി മാത്രമാണ് ബിഎസ് യെദ്യൂരപ്പയുടെ മുഖത്ത് ബാക്കി. സിദ്ധരാമയ്യയും കുമാരസ്വാമിയും ഒരുമിച്ച് നിന്നിട്ടും മുഖ്യമന്ത്രിക്കസേര യെദ്യൂരപ്പ തന്നെ സ്വന്തമാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തിയ്യതി അടക്കം പ്രഖ്യാപിച്ച യെദ്യൂരപ്പയുടെ സ്വപ്നം പാഴായില്ല, ഒപ്പം ബിജെപിയുടേതും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായുമടക്കം വന്ന് കർണാടകത്തിൽ പ്രചാരണം നടത്തിയെങ്കിലും ബിജെപിയുടെ കുന്തമുന യെദ്യൂരപ്പ തന്നെയായിരുന്നു. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിലടക്കം യെദ്യൂരപ്പയ്ക്കുള്ള ശക്തമായ സ്വാധീനം ബിജെപിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ നാടകങ്ങൾ ഏറെ കണ്ടിട്ടുള്ള ജീവിതമാണ് യെദ്യൂരപ്പയുടേത്. അരിമില്ലിലെ ക്ലർക്കിൽ നിന്നും കർണാകടത്തിലെ 23മത്തെ മുഖ്യമന്ത്രിയിലേക്കുള്ള യെദ്യൂരപ്പയുടെ വളർച്ച ഏറെ വെല്ലുവിളികൾ നിറഞ്ഞത് തന്നെയായിരുന്നു.
46 വർഷത്തെ രാഷ്ട്രീയ ജീവിതം
വിന്ധ്യന് ഇപ്പുറത്ത് ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിക്ക് കാലുറപ്പിച്ച് നിര്‍ത്താനുള്ള മണ്ണൊരുക്കിയ നേതാവാണ് ബിഎസ് യെദ്യൂരപ്പ. കര്‍ണാടകത്തിലെ നിര്‍ണായക വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവ്. ലിംഗായത്തുകളെ പ്രത്യേക വിഭാഗമായി പ്രഖ്യാപിച്ച് ഒരു കളി കോണ്‍ഗ്രസ് കളിച്ചുവെങ്കിലും പരാജയപ്പെട്ടതിന് കാരണം യെദ്യൂരപ്പ കൂടിയാണ്. നീണ്ട 46 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് യെദ്യൂരപ്പയുടെ കരുത്ത്.
യെദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്വപ്നം
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പില്‍ ഫലം വരുന്നതിന് മുന്‍പ് തന്നെ ബിജെപി അധികാരത്തിലെത്തുമെന്നും താന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദ്യൂരപ്പ പ്രവചനം നടത്തിയിരുന്നു. മെയ് 18 സത്യപ്രതിജ്ഞ നടക്കുന്ന തിയ്യതി ആയും പ്രഖ്യാപിച്ചു. ശിക്കാരിപുര മണ്ഡലത്തില്‍ നിന്നും പതിനായിരത്തില്‍ അധികം വോട്ടുകള്‍ നേടിയാണ് ഇത്തവണ യെദ്യൂരപ്പയുടെ വിജയം. തോല്‍പ്പിച്ചത് കോണ്‍ഗ്രസ്സിന്റെ ജി ബി മാലതേഷിനെ.
ബിജെപിയുടെ മുൻനിരക്കാരൻ
കര്‍ണാടകയുടെ 23ാമത്തെ മുഖ്യമന്ത്രിയായാണ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. മൂന്നാം തവണയാണ് മുഖ്യമന്ത്രി പദത്തിലേക്ക് യെദ്യൂരപ്പ എത്തുന്നത്.ഒരു സാധാരണ അരിമില്ല് ക്ലര്‍ക്കില്‍ നിന്നും ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയിലേക്കുള്ള അവിശ്വസനീയമായ വളര്‍ച്ചയാണ് ബിഎസ് യെദ്യൂരപ്പ എന്ന ബൊകനക്കെരെ സിദ്ധാലിനംഗപ്പ യെദ്യൂരപ്പയുടെ ജീവിതം. ഉയര്‍ച്ചകളും താഴ്ചകളും ഒരുപോലെ നിറഞ്ഞ് നിന്നു യെദ്യൂരപ്പയുടെ രാഷ്ട്രീയ ജീവിതത്തില്‍. നാട്ടിലെ അരിമില്ല് ജീവനക്കാരനില്‍ നിന്നും ജന സംഘത്തിന്റെ പ്രവര്‍ത്തകനായതോടെയാണ് സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.
അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ
1975ലെ അടിയന്തരാവസ്ഥക്കാലത്ത് 45 ദിവസത്തോളം അഴിയെണ്ണിക്കിടന്നിട്ടുണ്ട് യെദ്യൂരപ്പ. 1983ലാണ് യെദ്യൂരപ്പയുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് വിജയം. ശിക്കാരിപുര മണ്ഡലത്തില്‍ നിന്നും കര്‍ണാടക നിയമസഭയിലേക്ക്. പിന്നീടിങ്ങോട്ട് ആറോളം തവണ മണ്ഡലം യെദ്യൂരപ്പയ്‌ക്കൊപ്പം നിന്നു. 1988ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് യെദ്യൂരപ്പയെത്തി. 1994ല്‍ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവുമായി മാറി യെദ്യൂരപ്പ.
മുഖ്യമന്ത്രിക്കസേരയിലേക്ക്
ധരം സിംഗ് സര്‍ക്കാരിനെ താഴെ വീഴ്ത്താന്‍ ജെഡിഎസുമായി കൂട്ട് ചേര്‍ന്നതാണ് യെദ്യൂരപ്പയെ ആദ്യമായി കര്‍ണാടകയുടെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചത്. 20 മാസക്കാലം എച്ച് ഡി കുമാരസ്വാമിയും ബാക്കി കാലയളവില്‍ യെദ്യൂരപ്പയും മുഖ്യമന്ത്രിയാവും എന്നതായിരുന്നു ധാരണ. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും മുഖ്യമന്ത്രിസ്ഥാനമൊഴിയാന്‍ കുമാരസ്വാമി തയ്യാറാകാതെ വന്നതോടെ സര്‍ക്കാരിനുള്ള ബിജെപി പിന്തുണ പിന്‍വലിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
തിരിച്ചടിയായി അഴിമതിക്കേസ്
എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയായി യെദ്യൂരപ്പ കന്നട നാടിന്റെ ഭരണത്തിലേറുകയും ചെയ്തു. എന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യെദ്യൂരപ്പ സര്‍ക്കാരിനുള്ള പിന്തുണ ജെഡിഎസ് പിന്‍വലിച്ചതോടെ 2011ല്‍ യെദ്യൂരപ്പ രാജി വെച്ചു. കര്‍ണാടക ഖനി അഴിമതിക്കേസാണ് യെദ്യൂരപ്പയുടെ രാഷ്ട്രീയ ജീവിതത്തില്‍ വന്‍ തിരിച്ചടിയായത്.
20 ദിവസം ജയിലിൽ
ഖനി അഴിമതിക്കേസ് അന്വേഷിച്ച ലോകായുക്ത റിപ്പോര്‍ട്ടില്‍ പേര് വന്നതോടെ യെദ്യൂരപ്പയുടെ കഷ്ടകാലം തുടങ്ങി. കര്‍ണാടകത്തില്‍ അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന ആദ്യത്തെ മുന്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ മാറി. 20 ദിവസം യെദ്യൂരപ്പ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കിടന്നു. ഖനി അഴിമതിക്കേസിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2012ല്‍ യെദ്യൂരപ്പ ബിജെപി വിട്ടു. എംഎല്‍എ സ്ഥാനവും രാജി വെച്ചു. കര്‍ണാടക ജനതാ പക്ഷ എന്ന പുതിയ പാര്‍ട്ടിയുമുണ്ടാക്കി.
തിരിച്ച് ബിജെപിയിലേക്ക്
തുടര്‍ന്ന് 2013ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കര്‍ണാടകയില്‍ കനത്ത തിരിച്ചടിയേറ്റു. ബിജെപിയെ വെല്ലുവിളിച്ച് 6 സീറ്റുകളാണ് യെദ്യൂരപ്പ അന്ന് സ്വന്തമാക്കിയത്. എന്നാല്‍ ഒരു വര്‍ഷത്തിനകം തന്നെ യെദ്യൂരപ്പ പാര്‍ട്ടിയില്‍ തിരിച്ചെത്തി. ഉപാധികളൊന്നും കൂടാതെയുള്ള തിരിച്ച് വരവില്‍ യെദ്യൂരപ്പ ലോകസഭാംഗമായി മാറുകയും ചെയ്തു. ലിംഗായത്തുകള്‍ക്കിടയിലും വടക്കന്‍ കര്‍ണാടകയിലും വന്‍ സ്വാധീനമുള്ള യെദ്യൂരപ്പ ബിജെപിയുടെ മുന്നേറ്റത്തില്‍ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.