മനുഷ്യത്വം നിറഞ്ഞ ദൈവപുരുഷൻ, മർദിത ജനതയുടെ മുന്നണി പോരാളി; ആരാണ് ഫാ. സ്റ്റാൻ സ്വാമി?
സമൂഹത്തിൽ ഇന്നും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയാണ് ഇനി തന്റെ ജീവിതം എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സ്റ്റാൻ സ്വാമി കർമമണ്ഡലമായി ജാർഖണ്ഡിലെ ആദിവാസി മേഖലയും തിരഞ്ഞെടുത്തു
സ്റ്റാൻ സ്വാമിയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെല്ലാം പ്രതിഷേധം അലയടിക്കുകയാണ്. 84 വയസുള്ള ഒരു ക്രിസ്തു പുരോഹിതനുവേണ്ടി ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ ഒരു ജനത ശബ്ദമുയർത്തുന്നു. അത് തന്നെയാണ് ആ മനുഷ്യനെ ഏറ്റവും ലളിതമായ രീതിയിൽ നിർവചിക്കാൻ സാധിക്കുന്നതിന്റെ അടയാളവും. മനുഷ്യാവകാശ പ്രവർത്തകൻ എന്ന ലേബലിൽ നിന്നുകൊണ്ട് ഈ സമൂഹത്തിന് ചെയ്യാൻ സാധിക്കുന്ന നന്മകളെല്ലാം ചെയ്യാൻ തന്റെ ജീവിതം മാറ്റിവെച്ച പുരോഹിതൻ എന്നാൽ ഭരണകൂടത്തിന്റെ മുന്നിൽ രാജ്യദ്രോഹിയായിരുന്നു.
രാഹുൽ ഗാന്ധി തേടിയെത്തിയ വില്ലേജ് കുക്കിംഗ് ചാനൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം

തമിഴ്നാട് സ്വദേശിയാണ് സ്റ്റാൻ സ്വാമി. ഫിലിപ്പൈൻസിൽ നിന്നും ദൈവശാസ്ത്രം പഠിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമ്പോൾ വിമോചന ദൈവശാസ്ത്രത്തിൽ അത്രത്തോളം ആകൃഷ്ടനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഇന്നും അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയാണ് ഇനി തന്റെ ജീവിതം എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സ്റ്റാൻ സ്വാമി കർമമണ്ഡലമായി ജാർഖണ്ഡിലെ ആദിവാസി മേഖലയും തിരഞ്ഞെടുത്തു. അതിന്റെ പേരിൽ തന്നെയാണ് അദ്ദേഹം ജയിലിൽ അടയ്ക്കപ്പെട്ടതും അവസാന ശ്വാസം വരെ അഴികൾക്കുള്ളിൽ കഴിയേണ്ടി വന്നതും.

2020 ഒക്ടോബർ എട്ടിനാണ് സ്റ്റാൻ സ്വാമിയെ എൻഐഎ റാഞ്ചിയിലെ ബഗയ്ച്ചായിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഭീമ കൊറേഗാവ് കേസിലായിരുന്നു സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്. അദ്ദേഹത്തിനൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളുമെല്ലാം ജയിലിലടയ്ക്കപ്പെട്ടു. സ്റ്റാൻ സ്വാമിയടക്കം 16 പേർക്കെതിരെയും യുഎപിഎ ചുമത്തിയ എൻഐഎ ഇവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.

"രാജ്യത്താകമാനം അശാന്തി സൃഷ്ടിക്കാൻ പദ്ധതിയിടുകയും രാഷ്ട്രീയമായും കായികപരമായും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു." 2021 മാർച്ച് 22 ന് എൻഐഎയുടെ പ്രത്യേക കോടതിയിലെ പ്രത്യേക ജഡ്ജി ദിനേശ് ഇ. കോത്താലിക്കർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണിത്. വാർധക്യ സഹചമായ ബുദ്ധിമുട്ടുകളിൽ നിന്നുകൊണ്ടായിരുന്നു മാനുഷ്യക പരിഗണന നൽകി ജാമ്യം അനുവദിക്കണമെന്ന സ്റ്റാൻ സ്വാമിയുടെ അപേക്ഷ. പാര്‍ക്കിന്‍സസ് രോഗമടക്കം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം.

'എട്ട് മാസങ്ങള്‍ക്ക് മുമ്പ് ജയിലെത്തുമ്പോള്‍ എന്റെ ശരീരം സാധാരണ നിലയിലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് നടക്കാനോ സ്വന്തമായി കുളിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. എന്റെ രണ്ട് ചെവിയുടെയും കേള്‍വി ശക്തി ഏതാണ്ട് നഷ്ടമായ സ്ഥിതിയിലാണ്. ജയിലിലെ ചികിത്സയെക്കാള്‍ ഭേദം മരണമാണ്. ഞാന്‍ പ്രവര്‍ത്തിച്ച നാട്ടില്‍, റാഞ്ചിയില്‍ എന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ വെച്ച് എനിക്ക് മരിക്കണം. എനിക്ക് ജാമ്യം തരൂ...' സ്റ്റാൻ സ്വാമിയുടെ ഈ അപേക്ഷയ്ക്ക് കാതോർക്കാൻ ഭരണകൂടത്തിനോ നീതിപീഠത്തിനോ സാധിച്ചില്ല.

സ്റ്റാൻ സ്വാമിക്കും മറ്റുള്ള 15 പേർക്കുമെതിരെ പതിനായിരത്തിലധികം പേജ് വരുന്ന കുറ്റപത്രമാണ് സമർപ്പിക്കപ്പെട്ടത്. 2018 ലെ പുതുവത്സര ദിനത്തിൽ നടന്ന ഗ്രാമത്തിലെ ഭീമ കൊരെഗാവിൽ നടന്ന പ്രതിഷേധത്തിൽ സ്വാമിയും കൂട്ടരും ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. നിരോധിത തീവ്രവാദ ഗ്രൂപ്പുകളുമായി വ്യക്തിബന്ധമുണ്ടെന്നും എൻഐഎ ആരോപിക്കുന്നു. രണ്ട് വർഷത്തെ നീണ്ട ചോദ്യം ചെയ്യൽ, വീട് റെയ്ഡ്, ഇലക്ട്രോണിക് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്വത്ത് കണ്ടുകെട്ടൽ എന്നിവയെല്ലാം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ അറസ്റ്റ്.

എന്നാൽ രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഇരട്ടത്താപ്പിനെതിരെ മര്‍ദിത ജനതയോടൊപ്പം നിന്ന് പോരാടിയതിന്റെ പേരിലാണ് അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടതെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. അതിന് കാരണം അദ്ദേഹത്തിന്റെ പോരാട്ട ജീവിതം തന്നെയാണ്. കുത്തക മുതലാളിമാരിൽ നിന്നും ആദിവാസികളെ തങ്ങളുടെ ഇടങ്ങളിൽ സംരക്ഷിക്കുന്നതിന് മുന്നിൽ നിന്ന അദ്ദേഹം നിരവധിയായ സമരങ്ങൾക്ക് നേതൃത്വം നൽകി.

തലമുറകളായി ജീവിച്ചുപോന്ന ആവാസ വ്യവസ്ഥകളില്‍ നിന്നും പുറത്താക്കപ്പെട്ട ആദിവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ട് അദ്ദേഹം സജീവമായി നിന്നു. 1996ല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ സമത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധയാകര്‍ഷിക്കുന്നത്. ആ സമരം വിജയത്തിലെത്തിക്കാൻ സ്റ്റാൻ സ്വാമിയുടെ നേതൃപാഠവത്തിനും പോരാട്ട വീര്യത്തിനും സാധിച്ചു. ആദിവാസികൾ അവരുടെ ആവാസ മേഖല സംരക്ഷിച്ചു.

പിന്നീട് ചൈബാസ് ഡാമിന്റെ നിർമാണത്തിനെതിരെയും ആദിവാസികൾക്കൊപ്പം സ്റ്റാൻ സ്വാമിയുണ്ടായിരുന്നു. നിരവധിയായ സമര പോരാട്ടങ്ങളിൽ ആദിവാസികൾക്ക് ധൈര്യമായി. സാധാരണക്കാരായ ആദിവാസികളെ മാവോയിസ്റ്റുകള്‍ എന്ന് മുദ്രകുത്തി ജയിലിലടച്ച്, വിചാരണ പോലുമില്ലാതെ വര്‍ഷങ്ങളായി തടവിലിടുകയും ചെയ്ത കിരാത പൊലീസ് നടപടിയിൽ പ്രതിഷേധത്തിന്റെ ഇടിമുഴക്കമായി. ഇതിന്റെയെല്ലാം പകവീട്ടലായിരുന്നു അറസ്റ്റും യുഎപിഎയുമെല്ലാം.

ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ലാപ്‌ടോപില്‍ നിന്നും പൊലീസ് കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന ഫയലുകള്‍ കൃത്രിമമായി ഹാക്ക് ചെയ്ത് സൃഷ്ടിച്ചവയാണെന്ന് അന്താരാഷ്ട്ര ലാബുകളുടെ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ഇത് രാജ്യാന്തര തലത്തിലടത്തിലടക്കം വാർത്തായായി. എന്നിട്ടും കേസിൽ തുടരന്വേഷണത്തിന് തയാറായില്ലെന്ന് മാത്രമല്ല ഇപ്പോൾ അവസാന ശ്വാസംവരെ അദ്ദേഹത്തെ രാജ്യദ്രോഹിയായി തന്നെ നിലനിർത്തുകയും ചെയ്തു.

"ഇതിനെ വെറും മരണം എന്ന് വിളിക്കരുത്. ഇതൊരു ജുഡീഷ്യൽ കൊലപാതകമാണ്. എൻ.ഐ.എ, മോദി-ഷാ എന്നിവരടക്കം എല്ലാവരും ഇതിൽ പങ്കാളികളാണ്. ഭീമ കൊറെഗാവ് കേസ്, ജയിൽ വാസം, ഭരണവർഗം, മാധ്യമങ്ങൾ എന്നിവയുടെ വിഡ്ഡിത്തങ്ങൾ ഒരിക്കലും കാണാത്ത ജുഡീഷ്യറിക്കും ഇതിൽ പങ്കുണ്ട്." മനുഷ്യാവകാശ പ്രവർത്തകയും എഴുത്തുകാരിയുമായ മീന കന്ദസ്വാമി ഈ വാക്കുകൾ ഒരു ചോദ്യ ചിഹ്നം കൂടിയാണ്.
അതീവ ഗ്ലാമറസായി നടി ബവിത്ര; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications