പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാര്? മറുപടിയുമായി രാഹുൽ ഗാന്ധി
ചണ്ഡീഗഡ്; പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയും പ്രവർത്തകരും ആവശ്യപ്പെട്ടാൽ തീർച്ചയായും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. എന്നാൽ രണ്ട് പേർക്ക് മുഖ്യമന്ത്രിയാകാൻ സാധിക്കില്ല, ഒരാൾക്ക് മാത്രമേ സാധിക്കൂ, രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി നിലവിലെ മുഖ്യൻ ചരൺ ജിത്ത് സിംഗ് ചന്നിയും പി സി സി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള വടംവലി രൂക്ഷമാകുന്നതിനിടയിലാണ് രാഹുലിന്റെ പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ ഞങ്ങൾ ജനങ്ങളോട് ആവശ്യപ്പെടും.രണ്ട് പേർക്ക് നയിക്കാൻ കഴിയില്ല, ഒരാൾക്ക് മാത്രമേ നയിക്കാൻ കഴിയൂ. ഒരാൾ നേതൃത്വം നൽകിയാൽ മറ്റേയാൾ എല്ലാ പിന്തുണയും നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഹൃദയത്തിൽ കോൺഗ്രസിന്റെ ചിന്തകളുണ്ട്, ജലന്തറിൽ പാർട്ടി പരിപാടിൽ രാഹുൽ ഗാന്ധി പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിനായി തങ്ങൾ തർക്കിക്കില്ലെന്ന് നവജ്യോത് സിദ്ദുവും ചരൺജിത് ചന്നിയും പരസ്യമായി ഉറപ്പുനൽകിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി പരിപാടിയിൽ സംസാരിച്ചത്.
ആരാണ് അവരെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക, മുന്നിലുള്ള നയങ്ങൾ എന്തൊക്കെയാണ് ഇതൊക്കെ ജനത്തിന്റെ മനസിലുള്ള ചോദ്യമാണ്. ജനം ചോദിക്കുന്ന മൂന്നാമത്തെ ചോദ്യം, ഈ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്ന മുഖം ആരാണെന്നതാണ്. അച്ചടക്കമുള്ള നേതാവെന്ന നിലയിൽ ഗാന്ധിയുടെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് താൻ ഉറപ്പ് നൽകുന്നു, നവജ്യോത് സിംഗ് സിദ്ദു പരിപാടിയിൽ പറഞ്ഞു.
ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണ്.ഞങ്ങൾ പോരാടുന്നത് ടിആർപിക്ക് വേണ്ടിയല്ല.അടുത്ത സർക്കാർ രൂപീകരിക്കാനാണ്. അതിനായി നിങ്ങൾക്ക് വേണമെങ്കിൽ എന്നെ ഒതുക്കാം. ഞാൻ ശബ്ദമുയർത്തില്ല. പക്ഷേ എനിക്ക് തീരുമാനമെടുക്കാനുള്ള അധികാരം നൽകണം, എന്നെ ഒരു ഷോ പീസ് പോലെ കാണരുത്, സിദ്ദു പറഞ്ഞു.
അതേസമയം താനും നേതൃത്വത്തിന് വിധേയമായി തന്നെ പ്രവർത്തിക്കുമെന്നായിരുന്നു ചന്നിയുടെ വാക്കുകൾ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ നിങ്ങൾ ആരുടെ പേര് വേണമെങ്കിലും തിരുമാനിച്ചോളൂ. അദ്ദേഹത്തിന് വേണ്ടി ആദ്യം പ്രവർത്തിക്കാൻ ഇറങ്ങുന്നത് ഞാനായിരിക്കും. സിദ്ദു സാഹിബ്, കൈകൂപ്പി ഞാൻ പറയുകയാണ്, കെജരിവാളിനെ പോലെ പുറത്തു നിന്നുള്ള ഒരു നേതാവിനെ കൊണ്ട് കോൺഗ്രസിൽ ചേരിപ്പോര് ഉണ്ടെന്ന് പറയരുത്,ചന്നി പറഞ്ഞു. ഫെബ്രുവരി 14 നാണ് പഞ്ചാബിൽ വോട്ടെടുപ്പ്. മാർച്ച് 10 നാണ് ഫലപ്രഖ്യാപനം.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications