പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ!! നിലപാട് കടുപ്പിച്ച് മെഹബുബ മുഫ്തി
ശ്രീനഗർ: ജമ്മു കശ്മീരിൽ എട്ടുവയസ്സുകാരിയെ പീഡിപ്പ് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നു. ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തോടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കുള്ള ശിക്ഷ ശക്തമാക്കണമെന്ന് ചൂണ്ടിക്കാണിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി. പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നിർബന്ധമാക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്നാണ് മെഹബൂബ മുഫ്തി പറഞ്ഞത്.
ഇനിയൊരിക്കലും ഒരു കുട്ടിക്ക് പോലും ഇത്തരത്തിലൊരു അനുഭവം ഉണ്ടാവരുതെന്നും പ്രായപൂർത്തിയാവാത്തവരെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പുവരുത്തുന്ന പുതിയ കൊണ്ടുവരുമെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി. പ്രായപൂർത്തിയാവാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെടുന്ന അവസാനത്തെ സംഭവമായിരിക്കും ഇതെന്നും മെഹബൂബ മുഫ്തി ട്വീറ്റിൽ കുറിച്ചു. കൊല്ലപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ലഭ്യമാവണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ മെഹബൂബ മുഫ്തി രംഗത്തെത്തിയിരുന്നു.

സർക്കാർ ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചത്. ഇത് കശ്മീരിലെ ഭരണകക്ഷിയായ പിഡിപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതോടെ ബിജെപിയെ ഒഴിവാക്കി പിഡിപി വിഷയം ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന പിഡിപി നേതാക്കൾ എന്നിവരും പങ്കെടുക്കും. ദില്ലിയിൽ കത്വ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് പുറമേ പുറമേ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, ഗുലാം നബി ആസാദ്, അംബികാ സോണി, അശോക് ഘെലോട്ട് എന്നിവരും മാർച്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇന്ത്യാ ഗേറ്റിലേക്കായിരുന്നു പ്രതിഷേധമാർച്ച്.












Click it and Unblock the Notifications