'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം'; പ്രിയങ്കയുടെ ബാഗ്, വീണ്ടും ചർച്ച
പലസ്തീൻ ബാഗിന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണ അറിയിക്കുന്ന ബാഗുമായി ലോക്സഭയിലെത്തി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. 'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം' എന്നെഴുതിയ ബാഗാണ് പ്രിയങ്ക കൈയ്യിൽ കരുതിയത്. പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ബാഗുമായി പ്രിയങ്ക കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയതിനെ ചൊല്ലി വലിയ വിമർശനം ഉയർന്നിരുന്നു.
പലസ്തീൻ എന്നെഴുതിയ ബാഗായിരുന്നു പ്രിയങ്ക കരുതിയത്. പലസ്തീനോടുള്ള ഐക്യദാർഢ്യത്തിന്റെ അടയാളമായ തണ്ണിമത്തന്റെ ചിത്രങ്ങളും ബാഗിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായും പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്ക് പിന്നാലെ ആബിദ് എൽറാസെഗ് നല്കിയ ബാഗാണ് പ്രിയങ്ക കൈയ്യിൽ കരുതിയതെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം വിഷയത്തിൽ പ്രിയങ്കയ്ക്കെതിരെ രൂക്ഷവിമർശനമാണ് ബി ജെ പി ഉയർത്തിയത്. പ്രിയങ്കയുടേത് പ്രീണന രാഷ്ട്രീയമാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.

'വാർത്തയ്ക്ക് വേണ്ടിയാണ് ചിലർ ഇതൊക്കെ ചെയ്യുന്നത്. ജനങ്ങളാൽ തിരസ്കരിക്കപ്പെടുമ്പോഴാണ് ഇത്തരത്തിൽ വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നത്',എന്നായിരുന്നു ബി ജെ പി എംപി ഗുലാം അലി ഖടാനയുടെ വിമർശനം. മുസ്ലീങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ അവരുടെ വോട്ട് ലഭിക്കാനായുള്ള തന്ത്രങ്ങളാണിതൊക്കെയെന്ന് എംപി മനോജ് തിവാരിയും പരിഹസിച്ചു. പലസ്തീന് വേണ്ടി സംസാരിക്കുന്ന പ്രിയങ്ക എന്തുകൊണ്ടാണ് ബംഗ്ലേദിലെ ന്യൂനപക്ഷങ്ങളുടെ കാര്യങ്ങളിൽ യാതൊരു പ്രതികരണവും നടത്താത്തത് എന്ന വിമർശനവും ചിലർ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയിരുന്നു.
അതേസമയം വിമർശനത്തിന് ചുട്ട ഭാഷയിൽ പ്രിയങ്കയും മറുപടി നൽകി. 'വിമർശനങ്ങളെല്ലാം യഥാസ്ഥിതിക പുരപഷാധിപത്യ നിലപാടാണ്. ഞാൻ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്? സ്ത്രീകൾ എന്ത് ധരിക്കണമെന്നതൊക്കെ തീരുമാനിക്കുന്നത് പുരുഷാധിപത്യ നിലപാടാണ്. അതൊന്നും അംഗീകരിക്കാൻ എനിക്ക് സാധിക്കില്ല. എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കും. പലസ്തീൻ അടക്കമുള്ള വിഷയങ്ങളിലുള്ള നിലപാട് ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. വേണമെങ്കിൽ നിങ്ങൾക്ക് എന്റെ സോഷ്യൽ മീഡിയ ഹാന്റിലുകൾ പരിശോധിക്കാം', എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
അനാവശ്യകാര്യങ്ങൾ ചർച്ച ചെയ്യാൻ നിൽക്കാതെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക പ്രതികരിച്ചു. ' ഇത്തരത്തിലുള്ള അനാവശ്യകാര്യങ്ങൾ ചർച്ച ചെയ്യുകയല്ല വേണ്ടത്, ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ക്രിസ്താന്യാനികളുടേയും സംരക്ഷണം ഉറപ്പാക്കൂ', പ്രിയങ്ക പ്രതികരിച്ചു.












Click it and Unblock the Notifications