ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്
ദില്ലി: കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് അതിനാടകീയ രംഗങ്ങളാണ് രണ്ട് ദിവസമായി രാജ്യസഭയില്‍ അരങ്ങേറുന്നത്. കാര്‍ഷിക ബില്ലുകളുടെ അവതരണ ദിവസത്തില്‍ രാജ്യസഭ വന്‍ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
തൊട്ടടുത്ത ദിവസം പ്രതിപക്ഷത്തെ 8 എംപിമാര്‍ പുറത്താക്കപ്പെട്ടു. എട്ട് പേരും പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ ഇരിക്കുകയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ സമരമാണ് തീരുമാനം. അതിനിടെ രാജ്യസഭാ ഉപാധ്യക്ഷനെ കടന്നാക്രമിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

8 പേർക്ക് സസ്പെൻഷൻ
രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിംഗിനെ അപമാനിച്ചു എന്നത് അടക്കമുളള ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് 8 പ്രതിപക്ഷ എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യസഭാ അധ്യക്ഷന്‍ അടിയന്തര പ്രമേയം തളളി.

ഗുരുതര ആരോപണങ്ങള്‍
ഗുരുതരമായ ആരോപണങ്ങള്‍ ആണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന് എതിരെ ഉന്നയിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷന്‍ കാര്‍ഷിക ബില്ലുകള്‍ തിരക്കിട്ട് പാസ്സാക്കുകയായിരുന്നുവെന്നും പ്രതിപക്ഷത്തിന് സംസാരിക്കാനുളള അവസരം നിഷേധിച്ചുവെന്നും ഭേദഗതികള്‍ വോട്ടിനിടാന്‍ അനുവദിച്ചില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപിയുമായി ചേര്‍ന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഗൂഢാലോചന നടത്തിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഒരു സഭയിലും ഇതുവരെ കണ്ടിട്ടില്ല
സഭയുടെ വികാരം മനസ്സിലാക്കാതെ രാജ്യസഭാ ഉപാധ്യക്ഷന്‍ സെക്കന്‍ഡുകള്‍ കൊണ്ട് ബില്ലുകള്‍ പാസ്സാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇത്തരമൊരു നടപടി ഒരു സഭയിലും ഇതുവരെ കണ്ടിട്ടില്ലെന്ന് രാജ്യസഭാ എംപിയായ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജ്യസഭാ ഉപാധ്യക്ഷന്റെ ഭാഗത്ത് നിന്നുളള അത്തരമൊരു നീക്കം മനസ്സിലാക്കാവുന്നതല്ല.

മൗലികമായ അവകാശത്തെ തടഞ്ഞു
ഒരു അംഗത്തിന്റെ മൗലികമായ അവകാശത്തെ ആണ് രാജ്യസഭാ ഉപാധ്യക്ഷന്‍ തടഞ്ഞിരിക്കുന്നത് എന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ബിജെപിയുടെ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ സമീപത്തേക്ക് പോകുന്നതും ചെവിയില്‍ സ്വകാര്യം പറയുന്നതിനും തങ്ങള്‍ അത്ഭുതത്തോടെ സാക്ഷ്യം വഹിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്ററികാര്യമന്ത്രിയല്ല, മറ്റ് നേതാക്കളാണ് അത് ചെയ്തത്.

ചെവിയില്‍ സ്വകാര്യം പറഞ്ഞു
ബിജെപി നേതാവായ ഭൂപേന്ദ്ര യാദവ് രാജ്യസഭാ ഉപാധ്യക്ഷന് സമീപത്ത് പോവുകയും അദ്ദേഹത്തിന്റെ ചെവിയില്‍ സ്വകാര്യം പറയുകയും ചെയ്തു. എന്ത് ഗൂഢാലോചന ആണ് അവിടെ നടന്നതെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു നടപടിയാണ് എന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ദൗര്‍ഭാഗ്യകരമാണ്
ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സര്‍ക്കാരിന് അവരുടേതായ വഴികളുണ്ടാവും. അത് പോലെ തന്നെ പ്രതിപക്ഷത്തിന് പ്രതികരിക്കാനുമുണ്ടാവും. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശബ്ദം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാജ്‌നാഥ് സിംഗ് അടക്കമുളള മന്ത്രിമാര്‍ രാജ്യസഭാ ഉപാധ്യക്ഷനെ ന്യായീകരിക്കുകയാണ് എന്നും അത് ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.












Click it and Unblock the Notifications