മണിപ്പൂരിൽ യുവതിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ചുട്ടുകൊന്നു; പിന്നിൽ മെയ്‌തി വിഭാഗമെന്ന് കുക്കികൾ
ന്യൂഡൽഹി: മണിപ്പൂരിൽ ഹ്‌മർ വിഭാഗത്തിൽപ്പെട്ട യുവതിയെ വെടിവെച്ച ശേഷം ചുട്ടുകൊന്ന് അജ്ഞാതരായ ആയുധധാരികൾ. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് ക്രൂരമായ സംഭവ അരങ്ങേറിയത്. കൊല്ലപ്പെട്ട യുവതി മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇതുവരെ സംഘർഷം കെട്ടടങ്ങാത്ത മണിപ്പൂരിൽ നിന്ന് ഒരിടവേളയ്ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ വാർത്ത പുറത്തുവരുന്നത്.
വ്യാഴാഴ്‌ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട യുവതിയായ സോസാങ്കിം ഒരു അധ്യാപികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിൽ ഇന്നലെ രാത്രി എത്തിയ ആയുധധാരികൾ നിരവധി വീടുകൾക്ക് തീവെക്കുകയും ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്‌തിരുന്നു.

കൊല്ലപ്പെട്ട യുവതി ഉൾപ്പെടുന്ന ഹ്‌മർ വിഭാഗം സാധാരണയായി കുക്കികൾക്ക് ഒപ്പം ചേർന്ന് നിൽക്കുന്നവരാണ്. ഇതിന് പിന്നാലെ സംഭവത്തിൽ മെയ്‌തികളുടെ പങ്ക് വ്യക്തമാണെന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഇവരുടെ സംഘടനയായ ഐടിഎൽഎഫ് പ്രസ്‌താവനയും പുറത്തിറക്കിയിട്ടുണ്ട്.
ജിരിബാം ജില്ലയിലെ സൈറവൻ മേഖലയിലെ തോക്ക് ധാരികളായ മെയ്‌തി വിഭാഗത്തിൽപെട്ട ആളുകൾ കടന്നുവന്നുവെന്നും ആക്രമണം അഴിച്ചുവിട്ടുവെന്നുമാണ് അവർ ആരോപിക്കുന്നത്. കൂടുതൽ ഗ്രാമീണര് അടുത്തുള്ള കാടുകളിലേക്ക് രക്ഷപ്പെട്ടെങ്കിലും 31കാരിയായ യുവതിയെ അക്രമികൾ പിടികൂടിയ ശേഷം ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും തുടർന്ന് വെടിവച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു എന്നുമാണ് ആരോപണം.
അക്രമികൾ അപ്രതീക്ഷിതമായി വെടിയുതിർത്തതോടെ യുവതിയുടെ കാലിന് വെടിയേൽക്കുകയായിരുന്നു എന്നാണ് അവരുടെ ഭർത്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രായമായ മാതാപിതാക്കളെയും മക്കളെയും കൊണ്ട് അവിടെ നിന്ന് പെട്ടെന്ന് രക്ഷപ്പെടുകയായിരുന്നു അദ്ദേഹം.
ആറോളം വീടുകളാണ് ഇന്നലെ രാത്രിയിൽ നടന്ന ആക്രമണത്തിൽ കത്തി നശിച്ചതെന്നാണ് കുക്കി സംഘടന ആരോപിക്കുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെയും മണിപ്പൂർ പോലീസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തിൽ കേസെടുത്തതായി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടുമില്ല.
അതേസമയം, മണിപ്പൂരിൽ കഴിഞ്ഞ ഒന്നര വർഷമായി സംഘർഷ സാഹചര്യം അതേപടി തുടരുകയാണ്. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഇവിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്‌തി-കുക്കി വിഭാഗങ്ങൾ തമ്മിലാണ് ഇവിടെ ഏറ്റുമുട്ടൽ നടക്കുന്നത്. ഇരുന്നൂറിൽ അധികം പേർക്കാണ് ഇതുവരെ സംഭവത്തിൽ ജീവൻ നഷ്‌ടമായത്. അൻപതിനായിരത്തിൽ അധികം പേർക്ക് സ്വന്തം പാർപ്പിടവും സംഘർഷത്തിൽ നഷ്‌ടമായി.












Click it and Unblock the Notifications