കൊവിഡിനൊപ്പം ചുഴലിക്കാറ്റും! ആത്മവിശ്വാസത്തോടെ മറികടന്ന് നവീന്‍ പട്‌നായിക്കിന്റെ ഒഡീഷ
ഭുവനേശ്വര്‍: കൊവിഡ് പ്രതിസന്ധിയില്‍ തന്നെ ഉഴലുകയാണ് ലോകവും രാജ്യവും. അതിനിടെയാണ് വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ട് പ്രകൃതിക്ഷോഭങ്ങളുടെ വരവും. അത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടും എന്നത് വലിയ ചോദ്യം തന്നെയാണ്.
അത്തരമൊരു വെല്ലുവിളിയെ വിജയകരമായി നേരിട്ടതിന്റെ കഥയാണ് ഒഡീഷയ്ക്ക് പറയാനുള്ളത്. കൊവിഡ് വ്യാപനത്തിനൊപ്പം തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ യാസ് ചുഴലിക്കാറ്റ് കരതൊട്ടതും! എന്നാല്‍ പ്രതിസന്ധികളെ നേരിടാനുള്ള ആത്മധൈര്യവും മനുഷ്യത്വത്തോടുള്ള പ്രതിബദ്ധതയും കൊണ്ടാണ് ഒഡീഷ സര്‍ക്കാര്‍ ഇതിനെ മറികടന്നത്.
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ
ചുഴലിക്കാറ്റുകള്‍ ഒഡീഷയെ സംബന്ധിച്ച് ഒരു പുതിയ സംഭവം അല്ല. ചുഴലിക്കാറ്റുകളെ നേരിടുക എന്നതും അവരെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ളതല്ല. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലല്ലോ. വലിയ നാശനഷ്ടങ്ങളോ ആള്‍നാശമോ ഇല്ലാതെ ഒരു മൂന്നാം വിഭാഗം ചുഴലിക്കാറ്റ് കടന്നുപോകുക എന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഒഡീഷയില്‍ ഇത്തവണ അത് സാധ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
ഇതിന് മുമ്പ് ഉണ്ടായ ചുഴലിക്കാറ്റുകളെ നേരിട്ടതുമായി യാസ് ചുഴലിക്കാറ്റിനെ ഒഡീഷ നേരിട്ടതിനെ താരതമ്യം ചെയ്യാന്‍ ആവില്ല. കൊവിഡ് ലോക്ക്ഡൗണിനെ ആയിരുന്നു ഈ ചുഴലിക്കാറ്റ് എത്തിയത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. എന്തെങ്കിലും കൈപ്പിഴകള്‍ വന്നാല്‍ അത് ഇരുതല മൂര്‍ച്ചയുള്ള വാളായി മാറും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ കൃത്യമായ കണക്കുകൂട്ടലുകളോടെ, കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഒഡീഷയില്‍ നടന്നത്.
ഏഴ് ലക്ഷത്തോളം ജനങ്ങളെ ആണ് ചുഴലിക്കാറ്റിന് 48 മണിക്കൂര്‍ മുമ്പ് ഒഴിപ്പിച്ചത്. ഇവരെ സര്‍ക്കാരിന് കീഴിലുള്ള മൂവായിരത്തില്‍പരം ചുഴലിക്കാറ്റ് രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. കൊവിഡ് സാഹചര്യത്തിലായിരുന്നു ഇത് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കൊണ്ടായിരുന്നു ഇത്. ഗര്‍ഭിണികള്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.
ആംബുലന്‍സ് സംവിധാനങ്ങള്‍ എത്രത്തോളം ശക്തമായി ഈ ഘട്ടത്തില്‍ ഇടപെടുന്നു എന്നതും ശ്രദ്ധേയമാണ്. 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തി അഞ്ഞൂറിന് അടുത്ത് രോഗികളെയാണ് ഒഡീഷയുടെ 104 ആംബുലന്‍സ് സര്‍വ്വീസ് ആശുപത്രികളില്‍ എത്തിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശ മേഖലയില്‍ അതിശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്തായിരുന്നു ഇത്.
സമസ്ത മേഖലകളിലും കൃത്യമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. ചുഴലിക്കാറ്റില്‍ ഒരാള്‍ പോലും മരിക്കാനുള്ള സാഹചര്യം ഉണ്ടാകരുത് എന്ന നിലയ്ക്കായിരുന്നു മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള എല്ലാ ഇടപെടലുകളും. ജനങ്ങളെ ഒഴിപ്പിക്കുന്നതിലും അവരെ പുനരധിവസിപ്പിക്കുന്നതിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും എല്ലാം മുഖ്യമന്ത്രിയുടെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു.
കൊവിഡും ചുഴലിക്കാറ്റും ഒരുമിച്ച് നേരിടേണ്ടി വന്നപ്പോഴും രാജ്യത്തോടുള്ള ഉത്തരവാദിത്തത്തില്‍ ഒഡീഷ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഈ ഘട്ടത്തിലും തുടര്‍ന്നുപോന്നു.
Recommended Video