വൈഎസ്ആറിന്റെ സഹോദരൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുൻ മന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മൃതേദഹത്തിൽ കണ്ടെത്തിയ മുറിവുകൾ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
കടപ്പ ജില്ലയിലെ സ്വവസതിയിലാണ് വിവേകാനന്ദ റെഡ്ഡിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് പുലുവേന്ദുല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവ സമയം 68കാരനായ വിവേകാനന്ദ റെഡ്ഡി വീട്ടിൽ തനിച്ചായിരുന്നു.
ദുരൂഹ മരണം
പുലർച്ചെ 5.30ന് വിവേകാനന്ദ റെഡ്ഡിയുടെ വീട്ടിലെത്തിയ പിഎ ആരും വാതിൽ തുറക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഹൈദരാബാദിലുള്ള ഭാര്യയെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. രാത്രി വൈകി വന്നതിനാൽ ഉറങ്ങിപ്പോയതാകാമെന്നാണ് ഭാര്യ പറഞ്ഞത്. പിഎ കുറച്ച് നേരം കൂടി പുറത്ത് കാത്തുനിന്ന ശേഷം വീണ്ടും വാതിലിൽ മുട്ടുകയും ഫോണിൽ വിളിച്ചുകയും ചെയ്തു.
പ്രതികരിച്ചില്ല
നേരം കുറെയായിട്ടും അകത്ത് നിന്ന് പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് പിഎ വീട്ടുജോലിക്കാരെ വിളിച്ച് അദ്ദേഹം പ്രഭാതസവാരിക്ക് പോയോതാണോയെന്ന് അന്വേഷിച്ചു. തുടർന്നാണ് വീടിന് പുറക് വശത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസിനെ ഇവർ വിവരം അറിയിക്കുകയായിരുന്നു. പിൻവാതിലിലൂടെ അകത്ത് പ്രവേശിച്ച പോലീസ് സംഘം മുറിയിൽ രക്തം തളംകെട്ടി കിടക്കുന്നതാണ് കണ്ടത്. ടോയ്ലറ്റിലായിരുന്നു വിവേകാനന്ദ റെഡ്ഡിയുടെ മൃതദേഹം കിടന്നിരുന്നത്.
വൈഎസ്ആറിന്റെ സഹോദരൻ
മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് വിവേകാനന്ദ റെഡ്ഡി. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനും. വിവേകാനന്ദ റെഡ്ഡിയുടെ ശരീരത്തിൽ ഏഴോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. നെറ്റിയിലും തലയ്ക്ക് പിൻഭാഗത്തും കൈകളിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വൈഎസ്ആർ കോൺഗ്രസിന് വേണ്ടി പുലിവേന്ദുല മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു വിവേകാനന്ദ റെഡ്ഡി.
പ്രത്യേക അന്വേഷണം
വിവേകാനന്ദ റെഡ്ഡിയുടെ ദുരൂഹ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വൈഎസ്ആർ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി കടപ്പ എസ്പി ദേവ് ശർമ വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തി.
കോൺഗ്രസിനൊപ്പം
കോൺഗ്രസിൽ നിരവധി പദവികൾ വഹിച്ച വ്യക്തിയാണ് വിവേകാനന്ദ റെഡ്ഡി. നിരവധി തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം എംഎൽഎ, എംപി, എംൽസി പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011 ൽ സഹോദര പുത്രനായ ജഗൻ മോഹൻ റെഡ്ഡി വൈഎസ്ആർ കോൺഗ്രസ് രൂപികരിച്ചെങ്കിലും വിവേകാനന്ദ റെഡ്ഡി കോൺഗ്രസിനൊപ്പം തുടരുകയായിരുന്നു. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം വൈഎസ് ആർ കോൺഗ്രസിൽ ചേരുന്നത്.
അന്തം കമ്മികൾ ചെല്ല്'; എംഎ മണിയുടെ 'ലൈറ്റും ഫാനും' ട്രോളിന് വിടി ബൽറാമിന്റെ മറുപടി