'മുസ്ലീംകളെ പിന്നിൽ നിന്ന് കുത്തി'! യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിനെതിരെ ആഞ്ഞടിച്ച് ഇറാൻ!
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രയേലും തമ്മില്‍ സമാധാനക്കരാറിലെത്തിയത് മധ്യപൂര്‍വ്വേഷ്യയിലെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാവുകയാണ്. അമേരിക്കയുടേയും ഇസ്രയേല്‍ അടക്കമുളള രാജ്യങ്ങളുടേയും പൊതുശത്രുവാണ് ഇറാന്‍ എന്നിരിക്കെ ഈ സമാധാനക്കരാര്‍ ഇറാനെ പൂട്ടാനുളള നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പലസ്തീന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ അടക്കമുളള ശത്രുത മറന്നാണ് ഇറാന് കൈ കൊടുക്കാന്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ട് വരുന്നത്. യുഎഇ-ഇസ്രയേല്‍ സമാധാനക്കരാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
മുസ്ലീംങ്ങളെ പിന്നില്‍ നിന്ന് കുത്തി
യുഎഇയും ഇസ്രയേലും തമ്മില്‍ പൂര്‍ണമായ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്ന സമാധാനക്കരാറിനെ അപലപിച്ചിരിക്കുകയാണ് ഇറാന്‍. മുസ്ലീംങ്ങളെ പിന്നില്‍ നിന്ന് കുത്തി എന്നാണ് ഇറാന്റെ പ്രതികരണം. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ടെഹ്‌റാന്‍ ഇസ്രയേലിന് എതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുളള മുന്നറിയിപ്പും പങ്കുവെച്ചിരിക്കുകയാണ്.
അപകടകരമായ നീക്കം
യുഎഇയും ഇസ്രയേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചത് എന്നുമാണ് ഇറാന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയുടെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ഇറാനെ ഇടപെടാന്‍ അനുവദിക്കുന്നത് അപകടകരമാണ് എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
നയതന്ത്ര വിഡ്ഢിത്തം
ഇത്തരമൊരു നീക്കം മൂലമുണ്ടാകുന്ന മുഴുവന്‍ പ്രത്യാഘാതങ്ങള്‍ക്കും യുഎഇ സര്‍ക്കാരും ഈ കരാറിനെ പിന്തുണയ്ക്കുന്ന മറ്റുളള സര്‍ക്കാരുകളും ഉത്തരവാദിത്തമേല്‍ക്കേണ്ടി വരുമെന്നും ഇറാന്‍ താക്കീത് നല്‍കി. അബുദാബിയും ടെല്‍ അവീവും ചേര്‍ന്ന് നടപ്പാക്കിയ ഈ നയതന്ത്ര വിഡ്ഢിത്തം മേഖലയിലെ വിമോചന ശക്തികളെ കരുത്തരാക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.
Recommended Video
ഒരിക്കലും പൊറുക്കില്ല
ക്രിമിനല്‍ ഇസ്രയേലി കയ്യേറ്റക്കാരുമായി സമാധാനക്കരാറുണ്ടാക്കിയ തീരുമാനത്തോട് പാലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയും മറ്റെല്ലാം സ്വതന്ത്ര രാഷ്ട്രങ്ങളും ഒരിക്കലും പൊറുക്കില്ലെന്നും ടെഹ്‌റാന്‍ പത്രക്കുറിപ്പില്‍ പറയുന്നു. പാലസ്തീനിലെ ജനങ്ങളുടേയും എല്ലാ മുസ്ലീംകളുടേയും പിന്നില്‍ യുഎഇ കത്തി കുത്തിയിറക്കിയെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
പൊതുശത്രുവായ ഇറാൻ
വ്യാഴാഴ്ചയാണ് യുഎഇയും ഇസ്രയേലും തമ്മില്‍ നിര്‍ണായകമായ സമാധാനക്കരാറില്‍ എത്തിയത്. ഇറാനെന്ന പൊതുശത്രുവിനെതിരെ മേഖലയില്‍ ഉളളവരെ ഒരുമിപ്പിക്കു എന്നുളളതാണ് സമാധാന നീക്കത്തിന് അമേരിക്ക മധ്യസ്ഥത വഹിക്കാനുളള കാരണം. സമാധാനക്കരാറോടെ പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിനെ ഇസ്രയേലിനോട് ചേര്‍ക്കാനുളള നീക്കം നിര്‍ത്തി വെച്ചിരിക്കുകയാണ്.
ആദ്യത്തെ ഗള്‍ഫ് അറബ് രാഷ്ട്രം
ഇസ്രയേലുമായി പൂര്‍ണമായ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ ഗള്‍ഫ് അറബ് രാഷ്ട്രമായി ഇതോടെ യുഎഇ മാറിയിരിക്കുകയാണ്. ഈജിപ്തിനും ജോര്‍ദാനും ശേഷമുളള മൂന്നാമത്തെ അറബ് രാജ്യം കൂടിയായി യുഎഇ മാറി. സമാധാനക്കരാര്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം യുഎഇയും ഇസ്രയേലും സംയുക്ത പ്രസ്താവന പുറത്തിറക്കി.
ട്രംപിന്റെ വിദേശ നയതന്ത്ര വിജയം
വരും ദിവസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിര്‍ണായകമായ പല മേഖലകളിലും ഉടമ്പടികളുണ്ടാക്കും എന്നും വ്യക്തമാക്കിയിരിക്കുകയാണ്. പ്രധാനമായും ടൂറിസം, എംബസികള്‍ എന്നിവിടങ്ങളില്‍ ഇരു രാഷ്ട്രങ്ങളുടേയും ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്രയേല്‍-യുഎഇ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ നയതന്ത്ര വിജയം കൂടിയാണ്.
ഇറാന്‍ പൂര്‍ണമായും ഒറ്റപ്പെടുന്നു
അമേരിക്കയില്‍ വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ തോല്‍വിയെക്കുറിച്ചുളള പ്രവചനങ്ങള്‍ക്കിടെയാണ് ഈ നയതന്ത്ര വിജയമെന്നത് ട്രംപിന് മുതല്‍ക്കൂട്ടാണ്. പശ്ചിമപൂര്‍വ്വ ദേശത്ത് അറബ് രാഷ്ട്രങ്ങളേയും ഇസ്രയേലിനേയും ഒരുമിപ്പിക്കുന്നതോടെ മേഖലയില്‍ ഇറാന്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്.
ഇസ്രായേലിന് മുസ്ലിം ലോകത്തേക്ക് വാതില്‍ തുറന്ന് യുഎഇ; പുതിയ കരാറിലെ പ്രധാന കാര്യങ്ങള്‍