ലണ്ടനിൽ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങൾ ചൈനക്കാരുടേതെന്ന് സ്ഥിരീകരണം
ലണ്ടൻ: ലണ്ടൻ നഗരത്തിൽ ട്രക്കിൽ കണ്ടെത്തിയ 39 മൃതദേഹങ്ങളും ചൈനീസ് പൗരന്മാരുടേതാണെന്ന് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് എസ്സക്സിൽ ശീതികരിച്ച ട്രക്കിൽ കുത്തി നിറച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തയത്. 31 പുരുഷന്മാരുടെയും 8 സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ട്രക്കിൽ നിന്നും കണ്ടെത്തിയത്.
ഇരുപത്തിയഞ്ചുകാരനായ ട്രക്ക് ഡ്രൈവറെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. നോർത്തേൺ അയർലാൻഡ് സ്വദേശിയാണ് ഇയാൾ. ഗ്രേയ്സിലുള്ള ഇൻഡസ്ട്രിയൽ പാർക്കിനടുത്താണ് ട്രക്ക് നിർത്തിയിട്ടിരുന്നത്.

ട്രക്കിൽ കണ്ടെത്തിയ 39 പേരുടെയും മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ബെൽജിയൻ ഫെഡറൽ പ്രോസിക്യൂട്ടർ അറിയിച്ചു. ബെൽജിയം തുറമുഖമായ സീബ്രഗ്ഗിൽ ചൊവ്വാഴ്ച പ്രാദേശിക സമയം 2.49ന് ട്രക്ക് എത്തി. ഇതേ ദിവസം തന്നെ യാത്ര പുറപ്പെടുകയും ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ എസ്സക്സിൽ എത്തിച്ചേർന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പ്രോസിക്യൂട്ടർ വ്യക്തമാക്കി.
-24 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മരവിപ്പിച്ചാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൂചനയുമുണ്ട്. നോർത്തേൺ അയർലൻഡിലെ രണ്ട് മേൽവിലാസങ്ങളിൽ പോലീസ് പരിശോധന നടത്തി. അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ചവരാണോ ട്രക്കിൽ ഉണ്ടായിരുന്നതെന്ന സംശയവും പോലീസിനുണ്ട്.












Click it and Unblock the Notifications