സൗദി അറേബ്യയിൽ 8000 വർഷം പഴക്കമുള്ള പുരാവസ്തു ശേഷിപ്പിൽ പുരാതന ക്ഷേത്രവും
റിയാദ്: സൗദി അറേബ്യയില്‍ എണ്ണയിരം വര്‍ഷം പഴക്കമുള്ള പുരാവസ്തു ശേഖരം കണ്ടെത്തി.ക്ഷേത്രത്തിന്റേതടക്കമുള്ള മനുഷ്യവാസ കേന്ദ്രത്തിന്റെ ശേഷിപ്പുകളാണ് കണ്ടെത്തിയത്. റിയാദ് പ്രവിശ്യയുടെ തെക്ക് ഭാഗത്തെ അല്‍ഫാവ് മേഖലയില്‍ സൗദി ഹെരിറ്റേജ് കമീഷന്റെ നേതൃത്വത്തില്‍ സൗദിയിലേയും ഫ്രാന്‍സിലെയും പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ പര്യവേഷണല്‍ ആണ് കണ്ടെത്തല്‍. നിയോലിത്തിക് കാലഘട്ടത്തിലെ വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളാണ് എന്നാണ് നിഗമനം.
റിയാദിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള വാദി ദവാസിര്‍റിനെ നജ്‌റാനുമായി ബന്ധിപ്പിക്കുന്ന റോഡില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ അല്‍ ഫൗവിയിലാണ് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര പുരാവസ്തു ഗവേഷകരുടെ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങളും ലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്.

photo credit:organise.org
തുവൈഖ് പര്‍വതനിരയുടെ താഴ്വരയാണ് ഇവിടം. അന്നത്തെ സമൂഹത്തിന്റെ ക്ഷേത്രത്തിന്റെയും ബലിപീഠത്തിന്റെയും അവശിഷ്ടങ്ങളാണ് കണ്ടെത്തിയതില്‍ പ്രധാനപ്പെട്ടവ. 2,807 ശവകുടീരങ്ങള്‍ അടങ്ങുന്ന ശ്മശാനവും കണ്ടെത്തിയിട്ടുണ്ട്. വിവിധ കാലഘട്ടങ്ങളില്‍ ശവമടക്ക് നടന്നിട്ടുള്ളതാണെന്ന് വ്യക്തമാകുന്നുണ്ട്. മതപരമായ ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആ കാലഘട്ടത്തിലെ ആരാധനാ ക്രമങ്ങളെയും ആചാരങ്ങളെയും കുറിച്ച് വ്യക്തമാക്കുന്നതാണ് അവ.
ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ
അല്‍-ഫൗവി പുരാവസ്തു സൈറ്റിന് കിഴക്ക് തുവൈഖ് പര്‍വതനിരകള്‍ക്ക് സമീപം താമസിച്ചിരുന്നവരുടെ ആരാധനാലം ആയിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍, വഴിപാടുകള്‍ക്കുളള ബലി പീഠം, എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. തുവൈഖ് മലനിരകളോടും ഗോപുരങ്ങളോടും ചേര്‍ന്നുള്ള നാല് കൂറ്റന്‍ കെട്ടിടങ്ങളുടെ അടിത്തറ അതിന്റെ കോണുകളില്‍ സ്ഥാപിച്ചതായും ഗവേഷകര്‍ സ്ഥിരീകരിച്ചു.
അന്നത്തെ ജനങ്ങള്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതായും നല്ല വിളവുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയിരുന്നതായും തെളിയിക്കുന്ന ശേഷിപ്പുകളും കണ്ടെത്തലിലുണ്ട്. നൂറുകണക്കിന് ഭൂഗര്‍ഭ ജലസംഭരണികള്‍ കൃഷിക്ക് ഉപയോഗിക്കുന്നതിനും കുടിവെള്ളം സംഭരിക്കാനും ഉപയോഗിച്ചിരുന്നതായി മനസിലാക്കാന്‍ കഴിയും. തുവൈഖ് പര്‍വതനിരയുടെ ചരിവുകളില്‍ വേട്ടയാടല്‍, യാത്ര, യുദ്ധം എന്നിവയുള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്ന ശിലാചിത്രങ്ങളും കണ്ടെത്തലില്‍ ഉള്‍പ്പെടുന്നു.
സൗദി പുരാവസ്തു ഗവേഷകനായ ഡോ. അബ്ദുറഹ്മാന്‍ അല്‍അന്‍സാരിയുടെ നേതൃത്വത്തിലുള്ള കിങ് സഊദ് സര്‍വകലാശാലയുടെ സഹായത്തോടെയാണ് അല്‍ഫാവ് പുരാവസ്തു മേഖലയിലെ പര്യവേക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. സൗദിയുടെ ചരിത്രത്തിന്റെ കണ്ടെത്തലുകള്‍ക്കും അവയുടെ സംരക്ഷണത്തിനുമായി കമീഷന്‍ രാജ്യത്തെ വിവിധ മേഖലകളില്‍ ഇത്തരം പര്യവേക്ഷണങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications