കുവൈത്ത് അമീറിന്റെ സംസ്കാരം ഇന്ന്; ചടങ്ങിൽ പങ്കെടുക്കുക കുടുംബാംഗങ്ങൾ മാത്രം
കുവൈത്ത് സിറ്റി; അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും. ബുധനാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം അമേരിക്കയിൽ നിന്നും കുവൈത്തിൽ എത്തിക്കും. അമീരി ദിവാനാണ് ഇക്കാര്യം ചൊവ്വാഴ്ച അറിയിച്ചത്. അമേരിക്കയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച പുലർച്ചെയാണു കുവൈത്തിന്‍റെ പതിനഞ്ചാമത് ഭരണാധികാരിയായ ഷെയ്ഖ് സബാഹ് വിട പറഞ്ഞത്.
അതേസമയം നിലവിലെ സാഹചര്യത്തിൽ പൊതുജനാരോഗ്യവും സുരക്ഷയും പരിഗണിച്ച് അമീറിന്റെ ശവസംസ്കാര ചടങ്ങ് ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് അമിരി ദിവാൻ അഫയേഴ്‌സ് മന്ത്രി ശൈഖ് അലി ജറാ അൽ സബാഹ് അറിയിച്ചു. അമീറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്ന പൗരൻമാരുടേയും പ്രവാസികളുടേയും വികാരത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജുലൈ 22 നായിരുന്നു കുവൈത്ത് അമീർ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ട് പോയത്. അദ്ദേഹം ഇവിടെ രണ്ട് മാസക്കാലം ചികിത്സയിൽ കഴിഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് അദ്ദേഹം വിടവാങ്ങിയത്. 91 വയസായിരുന്നു. അമീറിന്റെ വിയോഗത്തെ തുടർത്ത് കുവൈറ്റിൽ മൂന്ന് ദിവസത്തെ പൊതു അവധിയും നാൽപത് ദിവസത്തെ ദു:ഖാചരണവും ഏർപ്പെടുത്തി. യുഎഇ , ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു;ഖാചരണം ഉണ്ടാകും.
മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി ന്‍റെ വിയോഗത്തെ തുടർന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് കുവൈത്തിന്റെ ഭരണാധികാരിയായി സ്ഥാനമേറ്റത്. ആധുനിക കുവൈത്തിന്റെ ശിൽപികളിൽ ഒരാളെന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം വിപ്ലവകരമായ മാറ്റങ്ങളിലേക്ക് രാജ്യത്തെ നയിച്ച നേതാവ് കൂടിയായിരുന്നു. ഇന്ത്യ ഉൾപ്പെടെ വിദേശ രാഷ്ട്രങ്ങളുമായി മികച്ച ബന്ധമാണ് അദ്ദേഹം കാത്ത് സൂക്ഷിച്ചത്. അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രവർത്തനങ്ങൾ പരിഗണിച്ച് 2005 ൽ ജോർജ് വാഷ്ങ്ടൺ സർവകലാശാല 'ഡോക്ടർ ഓഫ് ലാസ്' ഡിഗ്രി നൽകി ആദരിച്ചിരുന്നു.
Recommended Video
അതേസമയം ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് രാജ്യത്തിൻറെ പുതിയ അമീറായി ഇന്ന് സ്ഥാനമേൽക്കും. ഷെയ്ഖ് സബാഹിന്റെ മരണത്തിന് പിന്നാലെ ഇന്നലെ വൈകീട്ട് ചേർന്ന് മന്ത്രിസഭ യോഗത്തിലാണ് 83 കാരനായ ഷെയ്ഖ് നവാഫിനെ രാജ്യത്തെ ആറാമത്തെ അമീറായി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications