പ്രതിഷേധറാലിയിലേക്ക് കാറിടിച്ച് കയറ്റി അമേരിക്കയിൽ ഒരാളെ കൊന്നു... അതുകൊണ്ടും കഴിഞ്ഞില്ല ദുരന്തം!!
പ്രതിഷേധറാലിയിലേക്ക് കാറിടിച്ച് കയറ്റി അമേരിക്കയിൽ ഒരാളെ കൊന്നു... അതുകൊണ്ടും കഴിഞ്ഞില്ല ദുരന്തം!!
വാഷിംഗ്ടൺ: അമേരിക്കയിലെ വിർജീനിയയിൽ വെളുത്ത വർഗക്കാര്‍ നടത്തിയ പ്രതിഷേധ റാലിക്ക് നേരെ കാറിടിച്ച് കയറി ഒരാൾ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു. വിർജീനിയയിലെ ഷാർലറ്റ് വില്ലയിലാണ് അപകടം ഉണ്ടായത്. വെള്ളക്കാരുടെ ചരിത്രം പറയുന്ന പ്രതിമകൾ നീക്കം ചെയ്യുന്നതിനെതിരെ ആയിരുന്നു പ്രതിഷേധ റാലി സംഘടിക്കപ്പെട്ടത്.
വിർജീനിയയിൽ തന്നെ മറ്റൊരു അപകടത്തിൽ രണ്ടുപേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. നഗരത്തിൽ തന്നെ നടന്ന ഒരു ഹെലികോപ്ടർ അപകടമാണ് രണ്ടുപേരുടെ ജീവനെടുത്തത്. ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥനും കോപ്ടർ പറത്തിയ പൈലറ്റുമാണ് മരിച്ചത്.
ഷാർലറ്റ് വില്ലയിൽ പ്രതിഷേധക്കാരുടെ മേൽ കാറിടിച്ച് കയറിയ സംഭവം ആകസ്മികമല്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടുങ്ങിയ റോഡിലൂടെ വന്ന പ്രതിഷേധക്കാരുടെ മേല്‍ വാഹനം ബോധപൂർവ്വം കയറ്റുകയായിരുന്നു. സ്പീഡിൽ വന്ന വാഹനം പ്രതിഷേധക്കാരുടെ അടുത്തെത്തി നിന്നു. പിന്നെ പൊടുന്നനെ വേഗത കൂട്ടി. റിവേഴ്സ് ഗിയറിൽ വന്ന കാർ ആളുകളെ വീണ്ടും ചതച്ചരച്ചു - സംഭവം കണ്ടവരുടെ വാക്കുകൾ ഇങ്ങനെ.
കാർ ഓടിച്ചിരുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അപലപിച്ചു. വംശീയ വിദ്വേഷങ്ങളെയും അതിന്റെ പേരിൽ ഉണ്ടാകുന്ന അക്രമങ്ങളെയും ട്രംപ് കടുത്ത ഭാഷയിൽ വിമര്‍ശിച്ചു. പ്രധിഷേധക്കാരും ഇതിനെ എതിർക്കുന്നവരും തമ്മിൽ പ്രദേശത്ത് സംഘർഷം തുടർന്നുവരികയാണ്, ഇവിടെ നിരോധനാജ്ഞ വരെ പ്രഖ്യാപിക്കേണ്ടിവന്നിരുന്നു.