യുദ്ധം ഉറപ്പ്...ഥാഡ് എടുത്ത് മാറ്റാന്‍ ചൈനയുടെ അന്ത്യശാസനം; സ്വന്തം ജനതയെ രക്ഷിക്കാന്‍ ഒഴിപ്പിക്കൽ
ബീജിങ്/പ്യോങ്യാങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി വേണമെങ്കില്‍ കൂടിക്കാഴ്ച നടത്താം എന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഉത്തര കൊറിയന്‍ വിഷയത്തില്‍ ചൈനയെ പ്രകീര്‍ത്തിക്കുകയും ചെയ്തു ട്രംപ്.
എന്നാല്‍ യുദ്ധത്തിന്റെ സാധ്യത ഇല്ലാതാകുന്നു എന്ന തോന്നല്‍ പോലും വേണ്ട എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധമുണ്ടാകുമെന്ന് ചൈന ഏതാണ്ട് ഉറപ്പിച്ച് മട്ടാണ്.. ഉത്തര കൊറിയയില്‍ ഉള്ള തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികളും ചൈന എടുത്ത് തുടങ്ങി.
അതിലും ഞെട്ടിപ്പിക്കുന്നതാണ് മറ്റ് ചില കാര്യങ്ങള്‍. യുദ്ധമുണ്ടാവുകയാണെങ്കില്‍ ചൈന ആര്‍ക്കൊപ്പം ആയിരിക്കും എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടാന്‍ അധികം കാത്തുനില്‍ക്കേണ്ട കാര്യമില്ല.
ഉത്തര കൊറിയയില്‍ ഉള്ള തങ്ങളുടെ പൗരന്‍മാരോട് രാജ്യം വിട്ട് പോരാനാണ് ചൈന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയിലെ ചൈനീസ് എംബസി ആണത്രെ ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
ഏപ്രില്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഒരു നിര്‍ദ്ദേശം ഉത്തര കൊറിയയിലെ ചൈനീസ് പൗരന്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. പലരും രാജ്യം വിടുകയും ചെയ്തു.
ഉത്തര കൊറിയയോട് ആണവ പദ്ധതികളും മിസൈല്‍ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കാന്‍ ചൈന നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂല നിലപാടൊന്നും കിം ജോങ് ഉന്‍ സ്വീകരിച്ചിരുന്നില്ല.
ഇതിനിടെയാണ് ദക്ഷിണ കൊറിയയില്‍ അമേരിക്ക തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ ഥാഡ് കൊണ്ടുവരുന്നത്. ഇതിന്റെ പ്രഖ്യാപനം ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നടന്നിരുന്നു.
ദക്ഷിണ കൊറിയയില്‍ അമേരിക്ക സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനം ഉടന്‍ നിര്‍വ്വീര്യമാക്കണം എന്നാണ് ചൈന ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് മേഖലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നാണ് ചൈനയുടെ വാദം.
ഒരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അമേരിക്കയുടെ നീക്കങ്ങള്‍ മുഴുവന്‍ ദക്ഷിണ കൊറിയ കേന്ദ്രീകരിച്ചായിരിക്കും. അത് മുന്‍ നിര്‍ത്തിയാണ് ദക്ഷിണ കൊറിയയില്‍ അമേരിക്ക മിസൈല്‍ പ്രതിരോധം സ്ഥാപിച്ചത്. സ്വന്തം സുരക്ഷ തന്നെ അമേരിക്കയുടെ പ്രശ്‌നം.
ദക്ഷിണ കൊറിയ- ഉത്തര കൊറിയ അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് അമേരിക്ക സൈനികാഭ്യാസവും നടത്തി. ഇതിന് മറുപടിയെന്നോണം ഉത്തര കൊറിയയും തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിച്ചു.
ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്കയെ തകര്‍ക്കാന്‍ ഏതറ്റം വരേയും പോകാന്‍ സന്നദ്ധമാണ് ഉത്തര കൊറിയ എന്നതാണ് നിര്‍ണായകമായ കാര്യം. ജനാധിപത്യപരമായ ഒരു ചര്‍ച്ചയുടെ പോലും ആവശ്യമില്ല കിം ജോങ് ഉന്നിന് അങ്ങനെ ഒരു തീരുമാനം എടുക്കാന്‍.
ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് ചൈനയും റഷ്യയും. ചൈനയ്ക്കാണ് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുള്ളത്. യുദ്ധം ഉണ്ടായാല്‍ ഈ രണ്ട് രാജ്യങ്ങളുടേയും നിലപാടുകളും നിര്‍ണായകമാണ്.
കിം ജോങ് ഉന്നിനെ സ്ഥാന ഭ്രഷ്ടനാക്കുന്ന കാര്യത്തില്‍ ചൈനയ്ക്ക് തീരെ താത്പര്യമില്ല. കാരണം വ്യാപാര ബന്ധങ്ങള്‍ തന്നെ. എന്നാല്‍ അമേരിക്ക ലക്ഷ്യമിടുന്നത് ഉന്നിനെ സ്ഥാന ഭ്രഷ്ടനാക്കി അവിടെ പാവ ഭരണകൂടം സ്ഥാപിക്കുക എന്നതാണ്.