അഹങ്കാരം തകർന്ന് അമേരിക്ക, ദക്ഷിണ കൊറിയയോട് കെഞ്ചി ട്രംപ്, ഭയപ്പാടിൽ ജനം; ഒറ്റ ദിനം മരിച്ചത് 163 പേർ
വാഷിങ്ടണ്‍: ചൈനയില്‍ കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചിരിക്കുകയായിരുന്നു. പിന്നീട് വൈറസ് ലോക രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ച് തുടങ്ങിയപ്പോള്‍, അമേരിക്കയെ അത് ബാധിക്കില്ലെന്ന അഹങ്കാരമായിരുന്നു ട്രംപിന്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ അത് മാറി. ട്രംപ് വരെ കൊറോണ പരിശോധനയ്ക്ക് വിധേനയനായി.
ഇപ്പോള്‍ അമേരിക്ക കടുത്ത പ്രതിസന്ധിയില്‍ ആണ്. കൊറോണ വൈറസ് വ്യാപനം അത്രയും വേഗത്തിലാണ് അമേരിക്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും രോഗം വ്യാപിച്ചുകഴിഞ്ഞു. അമ്പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗപരിശോധനയുടെ കാര്യത്തില്‍ വരുത്തിയ വീഴ്ചയാണ് ഇപ്പോള്‍ അമേരിക്കയെ ഇത്രയും ഭയപ്പെടുത്തുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചത്. ഈ ഘട്ടത്തില്‍ ദക്ഷിണ കൊറിയയുടെ സഹായം തേടിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിശദാംശങ്ങള്‍...
ഒറ്റ ദിവസം 163 മരണം
ഒറ്റ ദിവസം കൊണ്ട് അമേരിക്കയില്‍ 163 പേരെങ്കിലും കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട് എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ മരണ സംഖ്യ 700 കവിഞ്ഞിരിക്കുകയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം മരണ സംഖ്യ 784 ആണ്. രോഗം ബാധിച്ചവരുടെ എണ്ണം 54,916 ആണ്. സുഖം പ്രാപിച്ചവര്‍ വെറും 379 പേര്‍ മാത്രമാണ്.
ഉദാസീനത വരുത്തിവച്ച വിന
കൊറോണ വൈറസ് വ്യാപനത്തെ അമേരിക്ക തുടക്കത്തില്‍ ഉദാസീനതയോടെ ആയിരുന്നു വീക്ഷിച്ചത്. വേണ്ടത്ര കരുല്‍ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല. ഇതാണ് രാജ്യത്ത് രോഗം പടര്‍ന്നുപിടിക്കാനുള്ള കാരണം. ഇതിനിടെ ഈ സീസണില്‍ അമേരിക്കയില്‍ ഫ്‌ലൂ ബാധിച്ച് 23,000 പേര്‍ എങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടെസ്റ്റുകള്‍ നടത്താന്‍
ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് അമേരിക്ക. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളും ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല് കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ക്ക് രോഗപരിശോധന നടത്താനുള്ള സംവിധാനങ്ങള്‍ പോലും ഇല്ലാതെ പെടാപ്പാട് പെടുകയാണ് അമേരിക്ക ഇപ്പോള്‍. ഇനിയും രോഗബാധിതരെ കണ്ടെത്തിയില്ലെങ്കില്‍ മഹാദുരന്തം ആയിരിക്കും അവിടെ സംഭവിക്കുക.
ഉറക്കമുണര്‍ന്ന് ട്രംപ്, കൊറിയയോട് കെഞ്ചി
ഒടുവില്‍ ഇപ്പോള്‍ ട്രംപ് ഭരണകൂടം ശരിക്കും കണ്ണ് തുറന്നിരിക്കുകയാണ്. കാര്യങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കില്ലെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. ഇതോടെ ദക്ഷിണ കൊറിയയുടെ സഹായം തേടിയിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം.
കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്‍ക്കായാണ് ട്രംപ് , ദക്ഷിണ കൊറിയയെ സമീപിച്ചത്. ആവശ്യത്തിന് കിറ്റുകള്‍ ഇവര്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
23 മിനിട്ട് ഫോണ്‍ കോള്‍
അമേരിക്കയുടെ ഏറ്റവും അടുപ്പക്കാരില്‍ പെട്ട രാജ്യമാണ് ദക്ഷിണ കൊറിയ. ഉത്തര കൊറിയ- ദക്ഷിണ കൊറിയ പ്രശ്‌നങ്ങളില്‍ അമേരിക്ക എന്നും ദക്ഷിണ കൊറിയയ്‌ക്കൊപ്പം തന്നെ.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീ ഇന്നുമായി 23 മിനിട്ട് നീണ്ടു നിന്ന ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് സഹായാഭ്യര്‍ത്ഥന നടത്തിയത്. ഇതിന് ബദലായി കൊറിയന്‍ കമ്പനികള്‍ക്ക് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതികള്‍ നല്‍കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
ദക്ഷിണ കൊറിയയുടെ വിജയം
രോഗം ആദ്യ ഘട്ടത്തില്‍ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ദക്ഷിണ കൊറിയ. തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൊറിയയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ദക്ഷിണ കൊറിയ രഗ വ്യാപനം നിയന്ത്രിക്കുകയായിരുന്നു. രോഗലക്ഷണങ്ങളുള്ളവരെ എത്രയും പെട്ടെന്ന് ഐസൊലേറ്റ് ചെയ്തും, കൂടുതല്‍ രോഗപരിശോധന നടത്തിയും ആയിരുന്നു കൊറിയയുടെ നടപടി. ഇത് ലോകവ്യാപകമായി പ്രശംസിക്കപ്പെടുകയും ചെയ്തു.
Recommended Video
മഹാദുരന്തം
അമേരിക്കയ്ക്ക് കൊറോണ വ്യാപനത്തെ കുറിച്ച് നേരത്തേ തന്നെ പല മുന്നറിയിപ്പുകളും നല്‍കപ്പെട്ടിരുന്നു. കൃത്യമായ രോഗ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ 22 ലക്ഷം പേരെങ്കിലും അമേരിക്കയില്‍ മാത്രം കൊല്ലപ്പെടും എന്നായിരുന്നു ബ്രിട്ടനിലെ ഇംപീരിയല്‍ കോളേജ് അധ്യാപകര്‍ നടത്തിയ പ്രൊജക്ഷന്‍ സ്റ്റഡി പ്രവചിച്ചിരുന്നത്.
ഇപ്പോഴും അമേരിക്ക, ആ ഭീതിയില്‍ നിന്ന് മോചിതമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.