ചെരുപ്പ് പോലും എടുത്തില്ല; യുഎഇയിലെത്തിയത് വെറുംകൈയ്യോടെ... തിരിച്ചുവരും... അഫ്ഗാന്‍ പ്രസിഡന്റ്
ദുബായ്: അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത്. രാജ്യം പ്രതിസന്ധിയില്‍ നില്‍ക്കുന്ന രാജ്യം വിട്ട പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. അദ്ദേഹം എവിടേക്കാണ് പോയത് എന്ന ചോദ്യത്തിന് ബുധനാഴ്ച ഉത്തരം ലഭിച്ചു. മാനുഷിക പരിഗണന നല്‍കി അഭയം നല്‍കിയിരിക്കുകയാണെന്ന് യുഎഇ അറിയിച്ചു.
തൊട്ടുപിന്നാലെ യുഎഇയില്‍ വച്ച് അഷ്‌റഫ് ഗനി ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തു. താന്‍ രാജ്യം വിട്ടത് എന്ത് കൊണ്ട്, അപ്പോഴത്തെ സാഹചര്യങ്ങള്‍, താലിബാന്‍ ഭരണം, ഇനി ഭാവി തീരുമാനങ്ങള്‍ എന്നിവയെല്ലാം ഗനി വീഡിയോയില്‍ പറയുന്നു. ചെരുപ്പ് പോലും ധരിക്കാതെയാണ് അഫ്ഗാന്‍ വിടേണ്ടിവന്നത് എന്നാണ് ഗനിയുടെ വാക്കുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....
നിറ വയറുമായി നടി അശ്വതിയുടെ വളകാപ്പ് ചടങ്ങ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കാറിലും ഹെലികോപ്റ്ററിലും നിറയെ പണവുമായിട്ടാണ് അഷ്‌റഫ് ഗനി മുങ്ങിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യന്‍ പ്രതിനിധികളെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ വെറുംകൈയ്യോടെയാണ് രാജ്യം വിട്ടതെന്നും ചെരുപ്പ് പോലും എടുക്കാനായില്ലെന്നും അഷ്‌റഫ് ഗനി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

താലിബാന്‍ അഫ്ഗാന്റെ ഭരണം പൂര്‍ണമായി പിടിച്ച കഴിഞ്ഞ ഞായറാഴ്ചയാണ് ഗനി രാജ്യം വിട്ടത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് രാജ്യം വിട്ടത് എന്ന് വ്യക്തമാക്കി അന്നു തന്നെ ഗനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരുന്നു. ഇതിന് ശേഷം കടുത്ത വിമര്‍ശനമാണ് അദ്ദേഹം നേരിട്ടത്. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇനിയുള്ള കാലം യുഎഇയില്‍ പ്രവാസ ജീവിതം നയിക്കാന്‍ താല്‍പ്പര്യമില്ല. അഫ്ഗാനിലേക്ക് തിരിച്ചുവരും. അതിനുള്ള ചര്‍ച്ചകളിലാണുള്ളതെന്നും അഷ്‌റഫ് ഗനി പറയുന്നു. അഫ്ഗാന്‍ ജനതയെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഞാന്‍ രാജ്യം വിട്ടതോടെ അഫ്ഗാനില്‍ രക്തച്ചൊരിച്ചില്‍ നിന്നു. താലിബാനും മുതിര്‍ന്ന നേതാക്കളും നടത്തുന്ന സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയെ ഗനി അനുകൂലിക്കുകയും ചെയ്തു.

മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, അബ്ദുല്ല അബ്ദുല്ല എന്നിവരുമായിട്ടാണ് താലിബാന്‍ ചര്‍ച്ച നടത്തുന്നത്. ഈ ചര്‍ച്ച വിജയകരമാകണം എന്നാണ് എന്റെ താല്‍പ്പര്യമെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. മുമ്പ് ഗനിയുടെ എതിര്‍ ചേരിയിലായിരുന്നു അബ്ദുല്ല അബ്ദുല്ല. പ്രസിഡന്റ് രാജ്യം വിട്ടതിനെ അബ്ദുല്ല വിമര്‍ശിച്ചിരുന്നു. രാജ്യത്തിനും തനിക്കും നല്ലത് വരാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഗനി പറഞ്ഞു.

പ്രസിഡന്റ് ജനങ്ങളെ ഇട്ടേച്ചു പോയി, സ്വന്തം നേട്ടത്തിന് രാജ്യം വിട്ടു തുടങ്ങിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഒരു പ്രത്യേക സാഹചര്യത്തിലാണ് ഞാന്‍ രാജ്യത്തിന് നിന്ന് പുറത്തുപോയത്. ചെരുപ്പ് പോലും എടുക്കാന്‍ പറ്റിയില്ല. പണം എടുത്തു എന്ന വാദം തെറ്റാണ്. വെറുംകൈയ്യോടെയാണ് യുഎഇയില്‍ എത്തിയതെന്നും അഷ്‌റഫ് ഗനി പറഞ്ഞു.

ഞാന്‍ അഫ്ഗാനില്‍ തന്നെ നിന്നിരുന്നു എങ്കില്‍ ഒരു പ്രസിഡന്റിനെ കൂടി തൂക്കിലേറ്റുന്നത് ജനങ്ങള്‍ക്ക് കാണേണ്ടി വരുമായിരുന്നുവെന്നും അഷ്‌റഫ് ഗനി പറഞ്ഞു. താലിബാന്‍ അഫ്ഗാന്റെ ഭരണം ആദ്യം പിടിച്ചത് 1996ലാണ്. അന്നത്തെ കമ്യൂണിസ്റ്റ് പ്രസിഡന്റ് മുഹമ്മദ് നജീബുല്ലയെ അദ്ദേഹം അഭയം തേടിയ യുഎന്‍ ഓഫീസില്‍ നിന്ന് പിടിച്ചുകൊണ്ടുവന്ന് തൂക്കിലേറ്റുകയായിരുന്നു. ഇക്കാര്യമാണ് അഷ്‌റഫ് ഗനി സൂചിപ്പിച്ചത്.

ഞങ്ങളുടെ കൈ പിന്നിലേക്ക് കെട്ടിയിട്ട് ഗനി രക്ഷപ്പെട്ടു എന്നാണ് പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മദി വിമര്‍ശിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അഷ്‌റഫ് ഗനിയെ ഭീരുവായിട്ടാണ് ചിത്രീകരിക്കുന്നത്. അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മന്ത്രിമാരും ഗനിയെ വിമര്‍ശിക്കുകയാണ്. രാജ്യത്തെ വഞ്ചിച്ചുകൊണ്ട് അഷ്‌റഫ് ഗനി മുങ്ങി എന്നായിരുന്നു താലിബാന്റെ പ്രതികരണം.

കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ വ്യക്തിയാണ് അഷ്‌റഫ് ഗനി. ലോകബാങ്കിലും ഐക്യരാഷ്ട്ര സഭയിലും ജോലി ചെയ്തിരുന്നു. ഹാമിദ് കര്‍സായി സര്‍ക്കാരില്‍ ധനമന്ത്രിയായി. അധികാരമോഹിയാണ് അഷ്‌റഫ് ഗനി എന്ന വിമര്‍ശനമുണ്ട്. താലിബാന്‍ പൂര്‍ണമായും കീഴടങ്ങിയെന്നും അഫ്ഗാന്‍ സൈന്യം ശക്തരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാം വ്യാജമായിരുന്നു എന്ന് പിന്നീട് വ്യക്തമായി.
പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications