ഖത്തറിൽ കൊവിഡ് പരിശോധന ഇളവ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നെത്തുവർക്ക് പുതിയ പരിഷ്കാരം
ദോഹ: കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് എത്തുന്നവർക്ക് പുതിയ അറിയിപ്പുമായി രാജ്യം. രാജ്യത്തേക്ക് എത്തുന്നവർക്കുള്ള പിസിആർ പരിശോധനകൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് അറിയിപ്പ്. നേരത്തെ വിമാനത്താവളങ്ങൾക്കുള്ളിൽ വെച്ച് തന്നെയായിരുന്നു പരിശോനകൾ നടന്നിരുന്നത്. പരിശോധന നടത്തി ഫലം നെഗറ്റീവായ ശേഷം മാത്രമായിരുന്നു യാത്രക്കാരെ വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ കഴിഞ്ഞിരുന്നുള്ളൂ. ഈ ചട്ടമാണ് പരിഷ്കരിച്ചിട്ടുള്ളത്.
റെഡ് ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഖത്തറിലെത്തി 36 മണിക്കൂറിനുള്ളിൽ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ശേഷം പരിശോധന നടത്താനാണ് നിർദേശം. വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കൈമാറുകയും ചെയ്യും. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കുള്ള ചട്ടമാണ് പരിഷ്കരിച്ചിട്ടുള്ളത്.

രാജ്യത്ത് പെരുന്നാൾ അവധിയായതിനാൽ ഖത്തറിൽ 18 കേന്ദ്രങ്ങളിലായാണ് പിസിആർ പരിശോധനകൾ നടത്തുന്നത്. എന്നാൽ അവധി കഴിയുന്നതോടെ 27 സെന്ററുകളിൽ മാത്രമായിരിക്കും പരിശോധന പുനരാരംഭിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും കൊവിഡ് പരിശോധന നിർബന്ധമാണ്. പരിശോധനയ്ക്ക് വേണ്ടി 300 റിയാലാണ് നിലവിൽ ഈടാക്കുന്നത്.












Click it and Unblock the Notifications