ആറ് വര്‍ഷത്തിന് ശേഷം ബുര്‍ക്കിന ഫാസോ വിറച്ചു, ഭീകരാക്രമണത്തില്‍ 160 പേര്‍ കൊല്ലപ്പെട്ടു
വാഗഡുഗു: ആറ് വര്‍ഷത്തിന് ശേഷം ബുര്‍ഖിന ഫാസോ വീണ്ടും ഭീകരാക്രമണത്തില്‍ വിറച്ചിരിക്കുകയാണ്. പശ്ചിമ ആഫ്രിക്കന്‍ രാജ്യത്തില്‍ 160 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുപതോളം കുട്ടികള്‍ കൊല്ലപ്പെട്ടവരിലുണ്ട്. ബുര്‍ഖിന ഫാസോയുടെ ഉത്തര മേഖലയിലെ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. 2015ന് ശേഷം നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്. നേരത്തെ ഇവിടെ ഐഎസിന്റെ അടക്കം ശക്തമായ ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്നു.
മാലി, നിഗര്‍, എന്നീ പ്രദേശങ്ങളില്‍ നിന്നായി 160 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയില്‍ തന്നെയുള്ള തദരിയത്ത് എന്ന ഗ്രാമത്തില്‍ 14 പേരെ അല്‍ ഖ്വായിദയും ഐഎസ്സും ചേര്‍ന്ന് കൊല്ലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. സാധാരണക്കാരെയും സൈനികരെയുമാണ് തീവ്രവാദികള്‍ ലക്ഷ്യമിട്ടത്. മാലിയുടെ നിഗറിന്റെയും അതിര്‍ത്തിയിലുള്ള സോള്‍ഹാനില്‍ നിന്ന് മൂന്ന് കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 160 മൃതദേഹങ്ങളുണ്ടായിരുന്നു.
അതേസമയം ഇവിടെ തന്നെയുള്ളവരാണ് ഈ മൃതദേഹം പുറത്തെത്തിച്ച് മറവ് ചെയ്തത്. പ്രാദേശിക കണക്കുകള്‍ 138 പേര്‍ മരിച്ചെന്നാണ് പറയുന്നത്. സര്‍ക്കാര്‍ കണക്കില്‍ ഇത് 132 ആണ്. 40 പേര്‍ക്ക് പരിക്കേറ്റെന്നും പറയുന്നു. സോള്‍ഹാനില്‍ ജനങ്ങള്‍ ഭയന്ന് വിറച്ചിരിക്കുകയാണ്. പലരും ഗ്രാമം വിട്ട് പോവുകയാണ്. സമീപത്തെ ടൗണായ സെബ്ബയിലേക്കും ഡോറിയിലേക്കുമാണ് ഇവര്‍ പലായനം ചെയ്യുന്നത്. വീടുകള്‍ പലതും ഭീകരര്‍ അഗ്നിക്കിരയാക്കി. സര്‍വവും നഷ്ടപ്പെട്ടാണ് ജനങ്ങള്‍ പലായനം ചെയ്യുന്നത്.
Recommended Video
പ്രാകൃതമായ ആക്രമണമാണ് ഭീകരവാദികള്‍ നടത്തിയതെന്ന് പ്രസിഡന്റ് റോച്ച് മാര്‍ക് ക്രിസ്റ്റിയന്‍ കബോറെ പറഞ്ഞു. മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. മരണസംഖ്യ ഇതുവരെ ഉണ്ടായിരുന്നതില്‍ ഏറ്റവും മോശമാണെന്ന് സൈന്യം പറയുന്നു. ഇത് ഇനിയും ഉയരാമെന്നാണ് മുന്നറിയിപ്പ്. ഐക്യരാഷ്ട്ര സഭ സംഭവത്തില്‍ അപലപിച്ചു. ഈ തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിച്ച് നിന്ന് പോരാടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.