ട്രംപിന്റെ വിരുന്നില്‍ പങ്കെടുത്ത് മുകേഷ് അംബാനിയും നിത അംബാനിയും: വേറേയും 100 പ്രമുഖർ
ന്യൂയോർക്ക്: മുകേഷ് അംബാനിയുമായും നിത അംബാനിയുമായും കൂടിക്കാഴ്ച നടത്തി നിയുക്ത അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായിട്ടാണ് ഇന്ത്യന്‍ വ്യവസായ പ്രമുഖനുമായും അദ്ദേഹത്തിന്റെ ഭാര്യയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച. വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന വിരുന്നില്‍ പങ്കെടുക്കാനെത്തിയ ഇരുവരുടേയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് നാളെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതോടനുബന്ധിച്ച് നടക്കുന്ന 'കാന്‍ഡില്‍ലൈറ്റ് ഡിന്നറി'ല്‍ പ്രത്യേക ക്ഷണിതാക്കളായ 100 പേരാണ് പങ്കെടുക്കുന്നത്. മുകേഷ് അംബാനിക്ക് പുറമെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് അടക്കമുള്ള പ്രമുഖരും വിരുന്നിലേക്ക് എത്തിയിട്ടുണ്ട്.

സ്ഥാനാരോഹണത്തിന്റെ ഭാഗമായി നിരവധി പ്രമുഖരുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത്തരത്തിലാണ് മുകേഷ് അംബാനിയുമായും നിതയുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മുകേഷ് അംബാനിയെ തന്റെ സ്ഥാനാരാഹോണ ചടങ്ങിലേക്ക് ട്രംപ് ക്ഷണിച്ചതായും സൂചനയുണ്ട്.
അധികാരത്തിലിരിക്കെ 2020 ലെ തിരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ട ട്രംപ് ഇത്തവണ കമല ഹാരിസിനെ മികച്ച ഭൂരിപക്ഷത്തില്‍ മറികടന്നാണ് അധികാരം തിരിച്ച് പിടിച്ചത്. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ തിരിച്ചുവരവുകളിലൊന്നാണ് ട്രംപിന്റേത്. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാൻസും നാളെ സത്യപ്രതിജ്ഞ ചെയ്യും. സ്ഥാനാരോഹണ ചടങ്ങിൽ നിരവധി പ്രമുഖ വിദേശ നേതാക്കൾ പങ്കെടുക്കുന്നുണ്ട്. നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും പങ്കെടുക്കുന്നുണ്ടെങ്കിലും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുൻ പ്രഥമ വനിത മിഷേൽ ഒബാമ അറിയിച്ചു.
അതസമയം, പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ട്രംപ് ചൈനയിലേക്കും ഇന്ത്യയിലേക്കും എത്തുമെന്ന് സൂചനയുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിന് വേണ്ടി അധികാരമേറ്റതിന് ശേഷം ചൈനയിലേക്ക് പോകണമെന്ന് ട്രംപ് ഉപദേശകരോട് പറഞ്ഞുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് സന്ദർശനത്തിനോടൊപ്പം തന്നെയായിരിക്കും ട്രംപ് ഇന്ത്യയിലേക്കും എത്തുക. കഴിഞ്ഞ മാസം ക്രിസ്മസിനോട് അനുബന്ധിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വാഷിംഗ്ടണ്‍ ഡിസി സന്ദര്‍ശിച്ചപ്പോഴാണ് ഇത് സംബന്ധിച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications