ഉടമയുടെ അഭാവത്തില്‍ കാറുകള്‍ വിറ്റു; മൂന്ന് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ദുബായ് കോടതിയുടെ ശിക്ഷ
ദുബായ്: തൊഴിലുടമയുടെ അറിവോടെയല്ലാതെ കാറുകള്‍ വിറ്റ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. ഓരോരുത്തരും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷയാണ് അനുഭവിക്കുകയും ഇതിന് പുറമേ മൂവരോടും 150,000 ദിര്‍ഹം വീതം പിഴയടയ്ക്കുകയും വേണമെന്ന്് കോടതി ഉത്തരവിട്ടു. ജയില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
കസാക്കിസ്ഥാനി നിക്ഷേപകനും സഹായിയും സ്ഥലത്തില്ലാത്തപ്പോഴായിരുന്നു കാര്‍ ഡീലര്‍ ഷോപ്പിലെ ജോലിക്കാരായ മൂന്ന് പേര്‍ ചേര്‍ന്ന് ഉടമസ്ഥ കൈമാറ്റത്തിന് ആര്‍ടിഎക്കാവശ്യമായ വ്യാജ രേഖകളുപയോഗിച്ച് 11 സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍പ്പന നടത്തിയത്.
ഏപ്രില്‍ 22ന് കാര്‍ ഡീലര്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൂന്ന് ജോലിക്കാരെ കാണാനില്ലെന്നും ഷോറൂം ഒഴിഞ്ഞു കിടക്കുകയാണെന്നും അറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഉടമ ഷോറൂമില്‍ തിരിച്ചെത്തുന്നതിന് തലേദിവസം നാല് മണിയോടെ ഷോറൂമിലെത്തിയ നാല് പേരെ മൂന്ന് തൊഴിലാളികളും ചേര്‍ന്ന് കാറുകള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് വൈകിട്ടോടെ എത്തിയവര്‍ ശേഷിക്കുന്ന കാറുകളുമായി കടന്നുകളയുന്നതിന്റെ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചു. തൊഴിലുടമയില്‍ നിന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നുപേരും പാസ്‌പോര്‍ട്ട് വാങ്ങിയിരുന്നതായി തൊഴിലുടമ പോലീസിന് മൊഴി നല്‍കി. മൂന്നുപേരും ഏപ്രില്‍ 22ാം തിയ്യതി തന്നെ സ്വന്തം രാജ്യത്തേക്ക് കടന്നതായി തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.