യുഎസ് ജനതയ്ക്ക് സ്വാതന്ത്ര്യം തിരിച്ചുനൽകും; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് മസ്‌ക്, പണി ട്രംപിനിട്ടോ?
ന്യൂയോർക്ക്: യുഎസിൽ വീണ്ടും ഒരു രാഷ്ട്രീയ വിസ്ഫോടനത്തിന് വഴിമരുന്നിട്ട് ശത കോടീശ്വരൻ ഇലോൺ മസ്‌ക്. ഏറ്റവും പുതിയ നിർണായക നീക്കത്തിൽ യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവച്ച പോസ്‌റ്റിലൂടെയാണ് 'അമേരിക്ക പാർട്ടി' എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
മസ്‌കും ഡൊണാൾഡ് ട്രംപും തമ്മിലുള്ള പരസ്യമായ അഭിപ്രായ വ്യത്യാസത്തിനിടയിലാണ് ഈ പ്രഖ്യാപനം. അതിനുശേഷം മസ്‌ക് ഭരണകൂടത്തിൽ നിന്നും ഇപ്പോൾ പ്രവർത്തനരഹിതമായ ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിൽ നിന്നും അദ്ദേഹം പുറത്തുപോയിരുന്നു. ഫെഡറൽ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനും സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കുന്നതിനുമുള്ള വിവാദ ശ്രമങ്ങൾക്ക് നേരത്തെ അദ്ദേഹം നേതൃത്വം നൽകിയിരുന്നു.

ജൂലൈ 4ന് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ മസ്‌ക് നടത്തിയ ഒരു പൊതു വോട്ടെടുപ്പിനെ തുടർന്നാണ് ഈ നിർണായക നീക്കം. ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയും നിലവിലുള്ള ദ്വികക്ഷി ഘടനയെ വെല്ലുവിളിക്കുന്നതിനായി ഒരു പുതിയ രാഷ്ട്രീയ ശക്തി സൃഷ്‌ടിക്കുന്നതിനെ അനുകൂലിച്ച് ഏകദേശം 65 ശതമാനം പേർ വോട്ട് ചെയ്‌തിരുന്നു. ട്രംപിനോട് നേരിട്ടുള്ള വെല്ലുവിളിയാണ് ഇതെന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ.
'ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്' മസ്‌ക് എക്‌സിൽ കുറിച്ചു. മേൽപറഞ്ഞ വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമർശിച്ചുകൊണ്ട്, ഒരു പുതിയ രാഷ്ട്രീയ ബദലിനായുള്ള പകുതിയിൽ അധികം അനുപാതത്തിലുള്ള പൊതുജന താൽപര്യം വോട്ടെടുപ്പിൽ പ്രകടമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
'നമ്മുടെ രാജ്യത്തെ മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാക്കുന്ന കാര്യം വരുമ്പോൾ, നമ്മൾ ജീവിക്കുന്നത് ജനാധിപത്യത്തിലല്ല, ഏകകക്ഷി സംവിധാനത്തിലാണ്' എന്നാണ് മസ്‌ക് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. ഇവിടെയാണ് തന്റെ പാർട്ടിയുടെ സാന്നിധ്യം നിർണായകമാവുക എന്നും മാസിക ചൂണ്ടിക്കാണിക്കുന്നു.
മസ്‌കിനും ട്രംപിനും ഇടയിലുള്ള അകലം കൂടുകയാണ് ചെയ്യുന്നത്. വിവാദമായ വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ബൃഹത്തായ ചെലവ് നിർദ്ദേശത്തെ തുടർന്ന് മസ്‌ക് നിലപാട് മാറ്റി. ദേശീയ കടം വർദ്ധിപ്പിക്കുകയും സർക്കാരിന്റെ ഫലപ്രാപ്‍തിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് മസ്‌ക് ഇതിനെ വിശേഷിപ്പിച്ചത്.
അമേരിക്ക പാർട്ടിയുമായി ചേർന്ന്, 2026ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് മസ്‌ക് പ്രതീക്ഷിക്കുന്നത്. 2 അല്ലെങ്കിൽ 3 സെനറ്റ് സീറ്റുകളും 8 മുതൽ 10 വരെ ഹൗസ് ഡിസ്ട്രിക്റ്റുകളും നേടുക എന്നതാവും പാർട്ടിയുടെ പ്രഥമ ലക്ഷ്യം. ഇത്രയൊക്കെ ആണെങ്കിലും പാർട്ടി ഇതുവരെ ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ കൃത്യതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചരിത്രപരമായ സൈനിക തന്ത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, യുഎസ് രാഷ്ട്രീയത്തെ പുനർനിർമ്മിക്കുന്നതിന് ഇടുങ്ങിയതും എന്നാൽ ആക്രമണാത്മകവുമായ ഒരു തന്ത്രം ഉപയോഗിക്കാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്. ഇതോടെ മസ്‌ക്-ട്രംപ് പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുകയും ചെയ്യും.
ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താര സാന്നിധ്യം പോലെ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു ഇലോൺ മസ്‌ക്. ശേഷം സർക്കാരിൽ ചെറിയ രീതിയിലുള്ള പദവികളും വഹിക്കുകയുണ്ടായി. അത്യാവശ്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണവും മാസിക ഒഴുക്കിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ഭിന്നതയിൽ ആവുകയായിരുന്നു.












Click it and Unblock the Notifications