കൊറോണയിൽ കുരുങ്ങി എമിറേറ്റ്സ്: യാത്രാ വിമാനങ്ങൾ റദ്ദാക്കി; നിയന്ത്രണം ബുധനാഴ്ച മുതൽ!!
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സ് എല്ലാ യാത്രാ വിമാനങ്ങളും റദ്ദാക്കി. ബുധനാഴ്ച മുതൽ എല്ലാ യാത്രാ വിമാനങ്ങളും താൽക്കാലികമായി സർവസീസ് നിർത്തിവെക്കുന്നതായി എമിറേറ്റ്സ് അറിയിക്കുകയായിരുന്നു. ലോകത്തെ തിരക്കുള്ള വ്യാവസായിക നഗരമായ ദുബായിൽ നിന്നുള്ള യാത്രാക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞതോടെയാണ് നീക്കം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിരവധി സർവീസുകളും തടസ്സപ്പെട്ടിരുന്നു.
എന്നാൽ അവശ്യ സാധനങ്ങളെത്തിക്കുന്നതിനായി ബോയിംഗ് 777 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി ഞായാറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്താകമാനമുള്ള മരുന്നുകളുടെ വിതരണവും കണക്കിലെത്താണ് ചരക്കുവിമാനങ്ങളുടെ സർവീസ് തുടരുക.

ശമ്പളം വെട്ടിക്കുറക്കും
എമിറേറ്റ്സ് ഗ്രൂപ്പ് ജീവനക്കാരുടെ മൂന്ന് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജോലിക്കാരെ പിരിച്ചിവിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നും കമ്പനി കൂട്ടിച്ചേർത്തു. വിവിധ ലോകരാഷ്ട്രങ്ങൾ അതിർത്തികൾ അടച്ചിട്ടതോടെ കമ്പനിയുടെ വരവ് ചെലവ് കണക്കുകളിൽ താളപ്പിഴ സംഭവിച്ചിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്. 25- മുതൽ 30 ശതമാനം വരെയാണ് ഇതോടെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുക. എന്നാൽ ഇക്കാലയളവിൽ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് അലവൻസുകൾ മാറ്റമില്ലാതെ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ജൂനിയർ തലത്തിലുള്ള ജീവനക്കാർക്ക് ഇളവ്
ജൂനിയർ തലത്തിലുള്ള ജീവനക്കാരെ അടിസ്ഥാന ശമ്പളം വെട്ടിക്കുറക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക്ക്, ഡിനാറ്റ പ്രസിഡന്റ് ഗാരി ചാപ്മാൻ എന്നിവരുടെ മൂന്ന് മാസത്തെ ശമ്പളവും ഇതിനൊപ്പം വെട്ടിക്കുറക്കും. ജോലികൾ വെട്ടിക്കുറക്കുന്നത് ഒഴിവാക്കുകയാണ് ഞങ്ങൾക്ക് വേണ്ടത്. അതിനൊപ്പം തന്നെ സർവീസ് നിർത്തിവെച്ച സ്ഥലങ്ങളിലേക്ക് എത്രയും പെട്ടെന്ന് സർവീസ് പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ മക്തൂം പറഞ്ഞു.

കമ്പനിക്ക് കോടികളുടെ നഷ്ടം
കൊറോണ പടർന്നുപിടിച്ചതോടെ മധ്യേഷ്യയിൽ മാത്രം എമിറേറ്റ്സിന് മാർച്ച് 11 വരെ ഏഴ് ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഇൻർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ജുനവരി അവസാനത്തിന് ശേഷം മധ്യേഷ്യയിൽ മാത്രമായി 16,000 യാത്രാ വിമാനങ്ങളാണ് റദ്ദാക്കിയതെന്നാണ് ഈ സംഘടന പറയുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ കമ്പനി സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. കൊറോണ വൈറസ് വ്യാപനത്തോടെ കഴിഞ്ഞ ആറ് ആഴ്ചയായി സാമ്പത്തികമായി തിരിച്ചടി നേരിടുകയാണെന്നാണ് എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാൻ അറിയിച്ചത്. കഴിഞ്ഞ വർഷം എമിറേറ്റ്സിൽ സഞ്ചരിച്ചത് 58 മില്യൺ യാത്രക്കാരാണ്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സാഹചര്യം
കൊറോണ വൈറസ് ഭീതിയെത്തുടർന്നുള്ള യാത്രാ വിലക്കുകളും നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വന്നതോടെ വിദേശികൾക്ക് ജന്മനാട്ടിലേക്ക് മടങ്ങിപ്പോകുന്നതിന് സഹായിക്കുന്നതിനായി നിരവധി യാത്രാ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നതായി എമിറേറ്റ്സ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. 'ഇപ്പോഴുള്ളത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ്' എന്നാണ് എമിറേറ്റ്സ് ഗ്രൂപ്പിന്റെ സിഇഒയും ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പ്രസ്താവനയിൽ വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യഥാർത്ഥത്തിൽ ലോകം മുഴുവൻ നിരീക്ഷണത്തിൽ കഴിയുകയാണ്. ലോകത്ത് മൂന്ന് ലക്ഷത്തിലധികം പേരെയാണ് കൊറോണ ബാധിച്ചിട്ടുള്ളത്.
Recommended Video

അതിർത്തികൾ തുറക്കുന്നതിന് കാത്ത്
യുഎഇയിൽ ദുബായിയും അബുദാബിയും അതിർത്തികൾ അടച്ച് രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോകരാജ്യങ്ങൾ അതിർത്തികൾ അടച്ചിട്ടതോടെ യാത്രാ വിമാനങ്ങൾ സർവീസ് നടത്തുന്നതിന് തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്. ഈ രാജ്യങ്ങൾ അതിർത്തികൾ തുറക്കുന്നതോടെ വിമാനസർവീസ് പുനരാരംഭിക്കാമെന്നാണ് കരുതുന്നതെന്നും മക്തൂം പറഞ്ഞു.












Click it and Unblock the Notifications