Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യാന്‍മർ കലാപം വ്യാപിക്കുന്നു; രണ്ടര ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളായതായി യുഎന്‍

ധാക്ക: മുസ്ലിംകള്‍ക്കെതിരേ വ്യാപക കലാപം നടക്കുന്ന മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 2.7 ലക്ഷത്തിലേറെ റോഹിംഗ്യന്‍ മുസ്ലിംകള്‍ അഭയാര്‍ഥികളായി ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയതായി യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മ്യാന്‍മറിന്റെ പുതിയ പ്രദേശങ്ങളിലേക്ക് കലാപം വ്യാപിച്ചതിനെ തുടര്‍ന്നാണ് പലായനം ചെയ്യുന്നവരുടെ എണ്ണം ഇത്ര കൂടിയതെന്ന് ഹൈക്കമ്മീഷണര്‍ വക്താവ് വിവിയന്‍ ടാന്‍ അറിയിച്ചു.

കലാപങ്ങള്‍ പുതിയ സ്ഥലങ്ങളിലേക്ക്

കലാപങ്ങള്‍ പുതിയ സ്ഥലങ്ങളിലേക്ക്

മ്യാന്‍മര്‍ അതിര്‍ത്തിയിലെ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് കലാപം വ്യാപിച്ചതിന്റെ ദൃശ്യങ്ങള്‍ മനുഷ്യാവകാശ സംഘനടകള്‍ പുറത്തുവിട്ടു. അതിര്‍ത്തിയിലെ 450 കെട്ടിടങ്ങള്‍ പുതിയ അക്രമങ്ങളില്‍ തകര്‍ന്നതിന്റെ ആകാശ ദൃശ്യങ്ങളാണ് ഇവയിലൊന്ന്.

ഗര്‍ഭിണികളും നവജാത ശിശുക്കളും അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുമാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് എത്തുന്നത്. ഇവരില്‍ പലരും ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കാതെ കിലോമീറ്ററുകള്‍ നടന്നും മറ്റുമാണ് പലായനം ചെയ്യുന്നതെന്നും വിവിയന്‍ ടാന്‍ അറിയിച്ചു.

അഭയാര്‍ഥികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും

അഭയാര്‍ഥികളുടെ എണ്ണം മൂന്നു ലക്ഷം കടക്കും

പുതിയ പ്രദേശങ്ങളിലേക്ക് അക്രമങ്ങള്‍ വ്യാപിച്ചതോടെ അഭയാര്‍ഥികളുടെ എണ്ണം മൂന്നു ലക്ഷം കടന്നേക്കുമെന്ന് യു.എന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നിലവിലുള്ളവര്‍ക്ക് തന്നെ വെള്ളമോ ഭക്ഷണമോ എത്തിക്കാന്‍ സാധിക്കുന്നില്ല. ഭൂരിപക്ഷം പേര്‍ക്കും താല്‍ക്കാലിക ടെന്റ് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍. പരിക്കേറ്റവര്‍ക്ക് ചികില്‍സ ലഭ്യമാക്കാന്‍ സംവിധാനമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ അഭയാര്‍ഥികളായെത്തുന്നത് കാര്യങ്ങള്‍ നിയന്ത്രണാതീതമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ അടിയന്തരമായി എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്നും അല്ലാത്ത പക്ഷം വലിയ ദുരന്തമായിരിക്കും അഭയാര്‍ഥികളെ കാത്തിരിക്കുന്നതെന്നും ഏജന്‍സിക്ക് വേണ്ടി അഭയാര്‍ഥി ക്യാംപില്‍ കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഷിന്നി കുബോ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് തുടങ്ങിയ പുതിയ കലാപം

രണ്ടാഴ്ച മുമ്പ് തുടങ്ങിയ പുതിയ കലാപം

റോഹിംഗ്യക്കാരുടെ സംഘടനയായ അറകാന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി റഖിനെ സംസ്ഥാനത്തെ പോലിസ്-സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് മ്യാന്‍മര്‍ പറയുന്നത്. എന്നാല്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് മുസ്ലിംകള്‍ക്കെതിരേ ബുദ്ധമതവിഭാഗക്കാര്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതാണ് അഭയാര്‍ഥികളാക്കപ്പെട്ടവരുടെ വാദം.

കലാപത്തെ തുടര്‍ന്ന് റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ക്ക് സൈനികര്‍ തീക്കൊടുക്കുന്നതിന്റെയും, അതേത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളും പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറംലോകത്തെത്തിയിരുന്നു.

കൊള്ളയും തീവെപ്പും വ്യാപകം

കൊള്ളയും തീവെപ്പും വ്യാപകം

മുസ്ലിംകള്‍ തിങ്ങിത്താമസിക്കുന്ന റഖിനെയിലെ ഒരു പ്രദേശവും സുരക്ഷിതമല്ലെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി. ഇവിടങ്ങളിലെ നൂറുകണക്കിന് വീടുകള്‍ തകര്‍ക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സംഘടന പുറത്തുവിട്ടു. വീടുകളിലെ താമസക്കാരെ അക്രമിച്ച് ആട്ടിയോടിച്ച ശേഷം വ്യാപകമായ കൊള്ള നടത്തിയ ശേഷമാണ് കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കുന്നതെന്ന് സംഘടനയുടെ ഏഷ്യന്‍ ഡയരക്ടര്‍ ഫില്‍ റോബേര്‍ട്ട്‌സണ്‍ അറിയിച്ചു. ഇതിനു പിന്നില്‍ ആരാണെന്ന കാര്യം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധമതാനുയായികള്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ 11 ലക്ഷമാണ് മുസ്ലിം ജനസംഖ്യ. കടുത്ത ദാരിദ്ര്യത്തിനിടയില്‍ ക്രൂരമായ വിവേചനങ്ങള്‍ക്കിരയായാണ് അവരവിടെ കഴിയുന്നതെന്ന് യു.എന്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വംശ ശുദ്ധീകരണമാണ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നടപ്പില്‍ വരുത്തുന്നതെന്നും യു.എന്‍ ആരോപിക്കുന്നുണ്ട്. മ്യാന്‍മറിലെ പുതിയ വംശഹത്യയ്‌ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാണ്. പൗരന്‍മാരെ സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ഭരണകൂടം ചെയ്യുന്നുണ്ടെന്നാണ് സൂചി കഴിഞ്ഞ ദിവസം പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+