മയമില്ലാതെ ട്രംപ്; ചൈനക്ക് 245% വരെ തീരുവ: സ്വർണവില വീണ്ടും കുതിക്കും; ഓഹരി വിപണിയില്‍ പ്രതിസന്ധി
താരിഫ് യുദ്ധത്തില്‍ ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിചുങ്കം ഉയർത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഇറക്കുമതികൾക്ക് 245% വരെ തീരുവ ഏർപ്പെടുത്തിയിരുന്നുവെന്നാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. യുഎസ് - ചൈനീസ് വ്യാപാര യുദ്ധത്തെ കൂടുതല്‍ രൂക്ഷമാക്കുന്ന പുതിയ നീക്കത്തോടെ ചൈന എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനോട് അതേ രീതിയില്‍ പ്രതികരിച്ച ചൈനീസ് ഭരണകൂടത്തിന്റെ നടപടികള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് തീരുവ വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. ഫലത്തില്‍ 100 ഡോളറിന്റെ ഒരു ചൈനീസ് ഉത്പന്നം അമേരിക്കയില്‍ വിറ്റഴിക്കണമെങ്കില്‍ തീരുവ ഇനത്തില്‍ മാത്രം 345 ഡോളർ നല്‍കേണ്ടി വരും.

ഇടവേളക്ക് ശേഷം ഭരണത്തില്‍ തിരിച്ചെത്തിയതിന് പിന്നാലെ ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു, പിന്നീട് ഏപ്രിൽ 2-ന് ഇത് 34 ശതമാനം വർധിപ്പിച്ചു. ചൈനയും സമാനമായ രീതിയില്‍ തിരിച്ചടിച്ചതോടെ 84 ശതമാനം, 104 ശതമാനം, 125 ശതമാനം എന്നിങ്ങനെ ഉയർത്തിയാണ് 245 ശതമാനത്തിലേക്ക് എത്തിനില്‍ക്കുന്നത്.
പുതിയ നീക്കം ലോക സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലെ തീരുവ വർധന തന്നെ ആഗോള വിപണികളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. സ്റ്റോക്ക് മാർക്കറ്റുകൾ കുത്തനെ ഇടിയുകയും സ്വർണ്ണ വില 3200 ഡോളറിന് മുകളിലേക്ക് എത്തുകയും ചെയ്തു. പുതിയ പ്രഖ്യാപനത്തോടെ ഓഹരി വിപണി വീണ്ടും തിരിച്ചടി നേരിടേണ്ടി വരികയും സ്വർണ വില മുകളിലേക്ക് കുതിക്കുകയും ചെയ്തേക്കും. ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ഇടപാടാണ് ചൈനക്കും അമേരിക്കയ്ക്കും ഇടയില്‍ നടക്കുന്നത്. അമേരിക്കയെ സംബന്ധിച്ച് ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ 295.4 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയിലാണ് വ്യാപാരം നടക്കുന്നത്.
ചൈന 125% തീരുവ ഏർപ്പെടുത്തിയപ്പോള്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം നിലയ്ക്കുമെന്ന തരത്തില്‍ എത്തിയിരുന്നു. ഇതിന് പിന്നെലായാണ് കൂടുതല്‍ ആഘാതമുണ്ടാക്കി 245 ശതമാനം തീരുവയെന്ന പ്രഖ്യാപനം വരുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കയ്ക്ക് "നീതി" ഉറപ്പാക്കുകയാണെന്ന് അവകാശവാദത്തോടെയാണ് ട്രംപ് തീരുവ യുദ്ധം ആരംഭിച്ചത്.
ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ അമേരിക്കയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ട്രംപിന്റ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. അതേസമയം, മുൻ യുഎസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത് ഈ കനത്ത തീരുവകൾ ചൈനയുമായുള്ള ചർച്ചകള്‍ തന്നെ ബുദ്ധിമുട്ടിലാക്കുമെന്നാണ്.
വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നാലും തങ്ങളുടെ അഭിമാനം പണയം വെച്ചുള്ള ചർച്ചകള്‍ക്കോ ഒത്തുതീർപ്പിനോ ചൈന തയ്യാറാകുകയില്ല. ചൈനയെ സംബന്ധിച്ച് പ്രോപ്പർട്ടി മാർക്കറ്റിലെ തകർച്ചയും തൊഴിലില്ലായ്മയും നേരിടുമ്പോഴാണ് രാജ്യത്തിന്റെ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തീരുവ യുദ്ധവും വരുന്നത്. താരിഫ് യുദ്ധം ആഗോള വിതരണ ശൃംഖലകളെ താറുമാറാക്കുകയും, ഇന്ത്യ, വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലെ കമ്പനികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നുമുണ്ട്.
മറുവശത്ത് അമേരിക്കയെ സംബന്ധിച്ച് ഉയർന്ന തീരുവകൾ രാജ്യത്ത് വിലവർധനവിന് ഇടയാക്കും. ഇത് സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അല്ലെങ്കില്‍ അത്രയും ഉത്പന്നങ്ങള്‍ യു എ എസില്‍ തന്നെ നിർമ്മിക്കണം. എന്നാല്‍ ചൈനയെ സംബന്ധിച്ച് അമേരിക്കയിലെ ഉത്പാദന ചില വളരെ ഉയർന്നതാണെന്ന് എന്നുള്ളതും ഇതിന് വെല്ലുവിളി സൃഷ്ടിക്കുന്നു. പകരം നടപടികളുടെ ഭാഗമായി ചൈന, യുഎസ് കമ്പനികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും, അപൂർവ ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇത് അമേരിക്കയുടെ സാങ്കേതിക, പ്രതിരോധ മേഖലകളേയും ബാധിക്കും.












Click it and Unblock the Notifications