വർഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യം: ചൈനയിലേക്ക് ഡീസല്‍ കയറ്റി അയച്ച് ഇന്ത്യ; നയാരയുടെ ഓപ്പറേഷന്‍
മുംബൈ: വർഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് ഡീസല്‍ കയറ്റി അയച്ചു. ഉപരോധത്തെത്തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് കയറ്റുമതി തടസ്സപ്പെട്ട സാഹചര്യത്തില്‍ സ്വകാര്യ റിഫൈനറിയായ നയാര എനർജിയാണ് ഇന്ധനം കയറ്റുമതി ചെയ്തിരിക്കുന്നത്. വാഡിനർ തുറമുഖത്തുനിന്ന് ഡീസലുമായി ഇഎം സെനിത്ത് എന്ന ചരക്കു കപ്പല്‍ ചൈനയിലേക്ക് തിരിച്ചു കഴിഞ്ഞു.
2021-ൽ ലഡാക്കിലെ പാംഗോങ് തടാകത്തിനടുത്തുണ്ടായ അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിൽ വലിയ തിരിച്ചടി നേരിട്ടിരുന്ന സമയത്തിന് ശേഷമുള്ള ആദ്യ കയറ്റുമതിയാണ് ഇത്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് അനുസരിച്ച്, ജൂലൈ 18-ന്, ഗുജറാത്തിലെ വഡിനാർ ടെർമിനലിൽ നിന്ന് ഇഎം സെനിത്ത് ഏകദേശം 4,96,000 ബാരൽ അൾട്രാ-ലോ സൾഫർ ഡീസലുമായി യാത്ര ആരംഭിച്ചത്. കപ്പൽ പുറപ്പെട്ട് മണിക്കൂറുകൾക്കകമാണ് റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ റോസ്നെഫ്റ്റ്-പിന്തുണയുള്ള നയാര എനർജിക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുന്നത്.

മലേഷ്യയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്ന കപ്പല്‍ ഉപരോധം നിലവിൽവന്നതോടെ മലാക്ക കടലിൽ നങ്കൂരമിടുകയായിരുന്നു. 12 ദിവസം അവിടെ കിടന്നതിനുശേഷമാണ് ചൈനയിലെ ഷൂഷാൻ തുറമുഖത്തേക്ക് യാത്ര തിരിക്കുകയായിരുന്നു. റഷ്യൻ എണ്ണ ഭീമനായ റോസ്നെഫ്റ്റിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള കമ്പനിയാണ് നയാര എനർജി. ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി യുറോപ്യന്‍ യൂണിയന്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങൾ നയാരയുടെ പേയ്മെന്റ് സംവിധാനങ്ങളെ ബാധിച്ചു. ഇതിന്റെ ഫലമായി, കാർഗോകൾ ലോഡ് ചെയ്യുന്നതിന് മുമ്പ് മുൻകൂർ പേയ്മെന്റോ ലെറ്റർ ഓഫ് ക്രെഡിറ്റോ ആവശ്യപ്പെടേണ്ട അവസ്ഥയിലാണ് കമ്പനി. അതിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), അമേരിക്കയുടെ പുതിയ തീരുവ വർധനവിനെ തുടർന്ന്, നയാര എനർജിയുമായുള്ള അന്താരാഷ്ട്ര വ്യാപാര, വിദേശനാണ്യ ഇടപാടുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.
2021-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വലിയ തോതില്‍ വഷളായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം നടന്ന നിരവധി സൈനിക തല ചർച്ചകൾക്ക് ശേഷം ഒരു ധാരണയിൽ എത്തിച്ചേർന്നു. അടുത്തിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ കണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പുരോഗതി ചർച്ച ചെയ്തു.
ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്ക് മുന്നോടിയായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications