ഇന്ത്യൻ വംശജയായ വിദ്യാർഥി ലണ്ടനിൽ മരിച്ച നിലയിൽ; ടുണീഷ്യൻ പൗരൻ അറസ്റ്റിൽ
ലണ്ടൻ: ഇന്ത്യ വംശജയായ 19കാരിയെ സ്റ്റുഡന്‍റ് ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്രിട്ടീഷ് പൗരയായ സബിത തൻവാനിയെയാണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ലണ്ടനിലെ ക്ലെർക്കൻവെൽ പ്രദേശത്തെ ആർബർ ഹൗസിലാണ് ശനിയാഴ്‌ച പെൺകുട്ടിയെ കണ്ടെത്തിയത്.
കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ ആൺസുഹൃത്ത് 22കാരനായ ടുണീഷ്യൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹേർ മറൗഫിനെയാണ് മെട്രോപൊളിറ്റർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ക്ലെർക്കെൻവെൽ പ്രദേശത്ത് നിന്ന് തന്നെയാണ് യുവാവിനെ പിടികൂടിയത്.

യുവാവിനെ പിടികൂടാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഡിക്‌ടറ്റീവ് ചീഫ് ഇൻസ്‌പെക്‌ടർ ലിൻഡ ബ്രാഡ്‌ലി പറഞ്ഞു. സബിതയുടെ കുടുംബത്തെ സംഭവം ധരിപ്പിച്ചുവെന്നും സംഭവത്തിൽ അനുശോചനം അറിയിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. അവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് അഭ്യർഥിക്കുന്നതായും ഉദ്യോഗസ്ഥ പറഞ്ഞു.
മറൗഫും യുവതിയും പരസ്‌പരം ഇഷ്‌ടത്തിലായിരുന്നു. എന്നാൽ മറൗഫ് ഒരു വിദ്യാർഥിയല്ല. ടുണീഷ്യൻ പൗരനായ യുവാവിന് കൃത്യമായ വിലാസം ഉണ്ടായിരുന്നില്ല എന്നും ഉദ്യോഗസ്ഥ പറയുന്നു. ലണ്ടൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യർഥിയാണ് സബിത.
അതേ സമയം അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ അഭിപ്രായം പറയാനാകില്ലെന്ന് വിദ്യാർഥി പ്രതിനിധി പറഞ്ഞു. നിലവിൽ ആർബർ ഹൗസിലെ വിദ്യാർഥികളുടെ സുരക്ഷക്കാണ് മുൻഗണന നൽകുന്നതെന്നും പൊലീസുമായി സഹകരിക്കുകയാണെന്നും വിദ്യാർഥി വക്താവ് വ്യക്തമാക്കി. വിദ്യാർഥികളുടെയും സ്റ്റാഫിന്റെയും സുരക്ഷക്കായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അന്വേഷണത്തിൽ പൊലീസിനെ പൂർണമായും സഹകരിക്കുമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.












Click it and Unblock the Notifications