ഇസ്രായേലില്‍ കാല്‍നടയാത്രക്കാരിലേക്ക് കാർ ഇടിച്ച് കയറി; 10 പേർക്ക് പരിക്ക്: ഭീകരാക്രമണ സാധ്യത
ജറുസലേം: ഇസ്രായേലില്‍ കാല്‍നട യാത്രക്കാരിലേക്ക് കാർ ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അപകടത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇസ്രായേൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ ദേശീയ അടിയന്തര മെഡിക്കൽ സർവീസായ മാഗൻ ഡേവിഡ് അഡോം (എം ഡി എ) പുറത്ത് വിടുന്ന റിപ്പോർട്ട് പ്രകാരം ഹൈവേ 65 ലെ പർദേസ് ഹന്ന-കർകൂർ കവലയ്ക്ക് സമീപം പ്രാദേശിക സമയം വൈകുന്നേരം 4.18 ഓടെയാണ് സംഭവം നടന്നത്.
അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ 20 നും 70 നും ഇടയിൽ പ്രായമുള്ള അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉണ്ടെന്നാണ് എം ഡി എ വക്താവ് സാക്കി ഹെല്ലറിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേല്‍ പോലീസ് സേന സംശയം തോന്നിയ ഒരു വാഹനവും അക്രമത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെയും പിടികൂടിയതായും അധികൃതർ പറഞ്ഞു.

കാർ ആക്രമണത്തിനിടയില്‍ തന്നെ കാർക്കൂർ മേഖലയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവച്ചു കൊന്നു. അക്രമി ആരാണെന്ന് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ലെങ്കിലും ഇസ്രായേലിലെ ഹൈദ ജില്ലയിലെ മാലെ ഇറോൺ എന്ന പട്ടണത്തിൽ നിന്നുള്ള 24 വയസ്സുള്ള ഇസ്രായേലി അറബിയാണ് അക്രമിയെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം തന്നെ ആക്രമണകാരി വടക്കൻ വെസ്റ്റ് ബാങ്കിൽ നിന്നുള്ള 50 വയസ്സുള്ള പലസ്തീൻ അനധികൃത താമസക്കാരനാണെന്ന് ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനായ കെ എ എൻ പറഞ്ഞതായി ജറുസലേം പോസ്റ്റും റിപ്പോർട്ട് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications