ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍, യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യം, കരാര്‍ ഇങ്ങനെ
ടെല്‍ അവീവ്: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനാണ് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. പകരം, ഹമാസ് ഒക്ടോബര്‍ 7 ന് നടത്തിയ ആക്രമണത്തിനിടെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയ ഏകദേശം 50 ബന്ദികളെ മോചിപ്പിക്കും. ഇസ്രായേല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരം നല്‍കിയതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മന്ത്രിമാര്‍ എങ്ങനെ വോട്ട് ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ല. കരാറിനോട് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും തീവ്ര വലതുപക്ഷ സയണിസം പാര്‍ട്ടി അനുകൂലമായി വോട്ട് ചെയ്തു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ അള്‍ട്രാനാഷണലിസ്റ്റ് ഒട്ട്‌സ്മ യെഹൂദിത് വിഭാഗത്തിലെ അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് ഹീബ്രു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരാറിന്റെ എല്ലാ വിശദാംശങ്ങളും ഔപചാരികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 50 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഓരോ ദിവസവും 12 മുതല്‍ 13 വരെ ആളുകളുടെ ഗ്രൂപ്പുകളായി 50 ഇസ്രായേലി പൗരന്മാരെ ഹമാസ് മോചിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പകരമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി ഇസ്രായേല്‍ നാല് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിക്കുകയായിരുന്നു. കരാറിലെ ആ നിബന്ധനകള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എല്ലാ ഇസ്രായേലി സുരക്ഷാ ഏജന്‍സികളും (ഐഡിഎഫ്, ഷിന്‍ ബെറ്റ്, മൊസാദ്) സന്ധിക്ക് പിന്തുണ അറിയിച്ചതായാണ് വിവരം. നാല് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിന് പ്രധാനമന്ത്രി നെതന്യാഹു ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
'തട്ടിക്കൊണ്ടുപോയവരെയെല്ലാം നാട്ടിലെത്തിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ന് രാത്രി, ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യ ഘട്ടത്തിന്റെ രൂപരേഖ സര്‍ക്കാര്‍ അംഗീകരിച്ചു. തട്ടിക്കൊണ്ടുപോയ 50 പേരെ നാല് ദിവസത്തിനുള്ളില്‍ മോചിപ്പിക്കും ഈ സമയത്ത് പോരാട്ടത്തിന് ഒരു വിരാമമുണ്ടാകും, ' സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പലസ്തീന്‍ സ്ത്രീകളെയും കുട്ടികളേയും ജയിലില്‍ നിന്ന് മോചിപ്പിക്കാനും അവരെ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമുള്ള വീടുകളിലേക്ക് മടങ്ങാനും ഇസ്രായേല്‍ അനുവദിച്ചു. ഇവര്‍ എത്ര പേരുണ്ടെന്ന് വ്യക്തമല്ല. എന്നാല്‍ 150 പേരോളം മോചിപ്പിക്കപ്പെടും എന്നാണ് ഹീബ്രു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസയിലേക്ക് അധിക ഇന്ധനം അനുവദിക്കാനും, മാനുഷിക സഹായങ്ങള്‍ നല്‍കാനും ഇസ്രായേല്‍ സമ്മതിച്ചതായാണ് വിവരം.












Click it and Unblock the Notifications