ഇറാനെ ചുട്ടുചാമ്പലാക്കുമോ? തിരിച്ചടി വരുന്നുവെന്ന് ഇസ്രായേല്‍, ഒപ്പം ബ്രിട്ടനും അമേരിക്കയും...
ടെല്‍ അവീവ്: ഒമാന്‍ തീരത്ത് ഇസ്രായേല്‍ നിയന്ത്രത്തിലുള്ള കപ്പല്‍ ആക്രമിച്ചത് ഇറാനാണോ. അല്ലെന്ന് ഇറാന്‍. ആണെന്ന് ഇസ്രായേലും അമേരിക്കയും ബ്രിട്ടനും. കപ്പല്‍ ആക്രമിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം ഇറാന്‍ നിഷേധിക്കുകയാണെന്നും ഇത് തന്ത്രമാണെന്നും ഇസ്രായേല്‍ കരുതുന്നു. ഇറാന് ശക്തമായ തിരിച്ചടി വൈകാതെ വരുന്നുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മുന്നറിയിപ്പ് നല്‍കി.
Recommended Video
ഇറാനില്‍ ഹസന്‍ റൂഹാനി മാറി ഇബ്രാഹിം റെയ്‌സി പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കനിരിക്കെയാണ് മേഖല വീണ്ടും സംഘര്‍ഷഭരിതമാകുന്നത്. ഇസ്രായേലിനൊപ്പം കൂടുതല്‍ രാജ്യങ്ങള്‍ നിലയുറപ്പിക്കുകയാണ്...

ഇസ്രായേലിനെയും ബ്രിട്ടനെയും ചൊടിപ്പിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഒമാന്‍ തീരത്തുണ്ടായത്. മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതിലുണ്ടായിരുന്ന ബ്രിട്ടീഷ്, റൊമാനിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോദിയാക് മാരിടൈം എന്ന കമ്പനിയാണ് ജപ്പാന്‍ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ നിയന്ത്രിച്ചിരുന്നത്.

ഇസ്രായേല്‍ വ്യവസായി ഇയാല്‍ ഓഫറിന്റെതാണ് സോദിയാക് മാരിടൈം എന്ന കമ്പനി. അതുകൊണ്ടുതന്നെയാണ് ഇസ്രായേലിനും ബ്രിട്ടനും ഒരുപോലെ വിഷയം ബാധിക്കുന്നത്. ഈ സംഭവം ആദ്യം പുറത്തുവിട്ടത് ബ്രിട്ടീഷ് സൈന്യമാണ്. വൈകാതെ ഇസ്രായേല്‍ സ്ഥിരീകരിച്ചു. അമേരിക്കയും സംഭവം നടന്നുവെന്ന് വ്യക്തമാക്കി.

ഇറാന്‍ ഗുരുതമമായ തെറ്റ് ചെയ്തു എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രതികരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് കപ്പല്‍ ആക്രമിച്ചതെന്ന് ഇസ്രായേല്‍ പറയുന്നു. ആക്രമണം നടത്തിയ ശേഷം പങ്കില്ലെന്ന് പറയുകയാണ് ഇറാന്‍ എന്നും മന്ത്രിസഭാ യോഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത് ആക്രമണത്തില്‍ ഇറാന് പങ്കുണ്ട് എന്നാണ്. ഇറാനെതിരെ നടപടിക്ക് അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇറാന് തക്കതായ മറുപടി നല്‍കുമെന്നും തിരിച്ചടിക്കുമെന്ന് സൂചിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞു.

കൂടുതല്‍ രാജ്യങ്ങളെ ഇറാനെതിരായ നീക്കത്തില്‍ പങ്കാളിയാക്കാനുള്ള ശ്രമത്തിലാണ് ഇസ്രായല്‍ ഭരണകൂടം. അന്താരാഷ്ട്ര ചരക്കുപാതയിലാണ് ഇറാന്‍ തടസം സൃഷ്ടിച്ചതെന്ന് ഇസ്രായേല്‍ പറയുന്നു. അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങളും ഇറാനെതിരെ ഒരുമിക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എയര്‍ ലാപിഡ്, അമേരിക്കന്‍ വിദേകാര്യ സെക്രട്ടറിയുമായും ബ്രിട്ടന്റെയും റൊമാനിയയുടേയും മന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്തു.

ഇസ്രായേല്‍ അടുത്തിടെ ഇറാനില്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു. ഇറാനിലെ ട്രെയിന്‍ സംവിധാനം പൂര്‍ണമായും തകരാറിലായി. ട്രെയിന്‍ റദ്ദാക്കിയെന്നും വൈകുമെന്നുമുള്ള വ്യാജ സന്ദേശങ്ങളാണ് ഇറാനില്‍ മൊത്തം ലഭിച്ചത്. ഇതിനുള്ള തിരിച്ചടിയാണ് ഇസ്രായേലിന് ഇറാന്‍ നല്‍കിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ ട്രെയിന്‍ സംവിധാനത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ഇസ്രായേല്‍ ഹാക്കര്‍മാര്‍ വ്യാജ വിവരങ്ങളാണ് നല്‍കിയത്. യാത്രക്കാര്‍ക്ക് സംശയമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ചില നമ്പറുകള്‍ കാണിച്ചു. ഇത് ഷിയാ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഓഫീസിലുള്ള നമ്പറായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ സുപ്രധാന ഓഫീസുകളിലെ നമ്പറുകളും വെബ്‌സൈറ്റില്‍ കാണിക്കുകയും ചെയ്തു.

അതേസമയം, ഒമാന്‍ തീരത്ത് ഇസ്രായേല്‍ കപ്പല്‍ ആക്രമിക്കപ്പെടാന്‍ കാരണം സിറിയയിലെ ചില സംഭവങ്ങളാണ് എന്ന് ഇറാന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. കഴിഞ്ഞാഴ്ച ഇസ്രായേല്‍ ആക്രമണത്തില്‍ സിറിയയിലെ രണ്ടു നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് കപ്പല്‍ ആക്രമിക്കപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമാന്‍ തീരത്ത് കപ്പല്‍ ആക്രമിച്ചത് ഇറാന്‍ ആണെന്നാണ് ബ്രിട്ടനും സംശയിക്കുന്നത്. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ഇറാന്‍ പിന്‍മാറണം എന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടു. ബോധപൂര്‍വം നടന്ന ആക്രമണമാണിത്. ഇറാന്‍ അന്താരാഷ്ട്ര നിമയങ്ങള്‍ ലംഘിച്ചിരിക്കുകയാണ് എന്നും ഡൊമിനിക് റാബ് പറഞ്ഞു. ഒന്നിലധികം ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു. ഇതുവരെ ലഭിച്ച വിവരങ്ങള്‍ ഈ നിഗമനത്തിലാണ് എത്തിക്കുന്നത്. സ്വതന്ത്രമായ ചരക്കു കടത്തിന് ഭീഷണിയാണിത്. ഒരിക്കലും ന്യായീകരിക്കാന്‍ ആകില്ല. അടുത്ത നടപടി എന്താകണം എന്ന കാര്യം സഖ്യകക്ഷികളുമായി ആലോചിക്കുകയാണെന്നും ബ്ലിങ്കന്‍ പറഞ്ഞു.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെയാണ് പുതിയ ആക്രമണവും തിരിച്ചടി ഭീഷണിയും എന്നത് ശ്രദ്ധേയമാണ്. ഒബാമ ഒപ്പുവയ്ക്കുകയും ട്രംപ് പിന്‍മാറുകയും ചെയ്ത ആണവ കരാര്‍ സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുകയാണ്. ജോ ബൈഡന്‍ ഭരണകൂടം ഇറാനുമായി വീണ്ടും കരാറിലെത്തുമെന്ന വാര്‍ത്തകള്‍ വന്നിരന്നു. എല്ലാ ചര്‍ച്ചകളും അവതാളത്തിലാക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

ഇറാനില്‍ ഹസന്‍ റൂഹാനി പ്രസിഡന്റ് പദവി ഒഴിയുകയാണ്. പുതിയ പ്രസിഡന്റായി യാഥാസ്ഥിതകനായ ഇബ്രാഹിം റെയ്‌സിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ആഴ്ച അദ്ദേഹം അധികാരമേല്‍ക്കും. റെയ്‌സി അധികാരമേറ്റ ഉടനെ ആണവ കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്. ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് തയ്യാറാണ് എന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കാന്‍ ഖത്തര്‍ ഇടപെട്ടു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രി അടുത്തിടെ അമേരിക്കയും ഇറാനും സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായാണ്. അതേസമയം, പുതിയ വിവാദത്തില്‍ ഖത്തര്‍ പ്രതികരിച്ചിട്ടില്ല. അടുത്തിടെ ഒട്ടേറെ ദുരൂഹ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ നടന്നിരുന്നു. എല്ലാത്തിനും പിന്നില്‍ ഇറാനാണ് എന്നാണ് അമേരിക്കയും സഖ്യകക്ഷികളും ആരോപിച്ചത്. ഇറാന്‍ പതിവ് പോലെ നിഷേധിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications