അന്നുരാത്രി ആകാശത്ത് ദൃശ്യമായ ആ പ്രകാശ ഗോളം എന്തായിരുന്നു..? ഒടുവിലിതാ ഉത്തരം
ചൈനയുടെ ലോങ് മാർച്ച് 5 ബിവൈ 3 റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. രാത്രിയിൽ ആകാശത്ത് പ്രകാശവർണം തീർത്ത ശേഷം ആയിരുന്നു റോക്കറ്റിന്റെ പതനം. ജൂലൈ 24ന് വിക്ഷേപിച്ച റോക്കറ്റ് ശനിയാഴ്ചയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്.
മലേഷ്യയിലെ കുച്ചിംഗ് നഗരത്തിന് മുകളിൽ നിന്ന് തകർന്നുവീഴും മുമ്പ് ചൈനീസ് റോക്കറ്റ് ആകാശത്ത് പ്രകാശിക്കുന്നത് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് വീഡിയോയിൽ പകർത്തി. "കുച്ചിംഗിൽ ഉൽക്ക കണ്ടെത്തി!" എന്നാണ് ട്വിറ്റർ ഉപയോക്താവ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. അന്തരീക്ഷത്തിൽ കത്തുന്നതിന് മുമ്പ് റോക്കറ്റ് ആകാശത്ത് പായുന്നത് കാണാം.

ഭ്രമണപഥത്തിൽ നിർമാണത്തിലിരിക്കുന്ന പുതിയ ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് ലബോറട്ടറി മൊഡ്യൂൾ എത്തിക്കുന്നതിനായാണ് ലോങ് മാർച്ച് 5 ബിവൈ വിക്ഷേപിച്ചത്. 2020ന് ശേഷമുള്ള ചൈനയുടെ ഏറ്റവും ശക്തമായ മൂന്നാമത്തെ റോക്കറ്റ് വിക്ഷേപണമായിരുന്നു ഇത്. 21 ടൺ ഭാരമുണ്ട് ലോങ് ബിയ്ക്ക്. കഴിഞ്ഞ വർഷങ്ങളിലും ചൈനീസ് ബഹിരാകാശ സംവിധാനങ്ങൾ ലോകത്തിനു ഭീഷണിയുയർത്തിയിട്ടുണ്ട്. 2018 ഏപ്രിൽ രണ്ടിനു ചൈനയുടെ ടിയാൻഗോങ് 1 ബഹിരാകാശ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചു കടലിൽ വീണു. കഴിഞ്ഞ മേയിൽ മറ്റൊരു ലോങ് മാർച്ച് 5 ബി റോക്കറ്റ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകർന്നു വീണിരുന്നു.

2021 ല്‍ ചൈനയുടെ ലോങ്മാര്‍ച്ച് 5 ബി റോക്കറ്റ് കടലില്‍ പതിച്ചിരുന്നു.ലോങ്മാര്‍ച്ച് 5 ബി റോക്കറ്റ് വിക്ഷേപണം ചൈന കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് ശാസ്ത്രസമൂഹം രംഗത്തെത്തിയിരുന്നു. ലോകത്തോട് ഉത്തരവാദിത്തം പുലര്‍ത്തുന്ന രീതിയിലുള്ള നിലവാരം പാലിക്കാന്‍ ചൈന പരാജയപ്പെട്ടെന്ന് നാസ അഡ്മിനിസ്‌ട്രേറ്ററും മുന്‍ ബഹിരാകാശസഞ്ചാരിയുമായ ബില്‍ നെല്‍സണ്‍ ആരോപിച്ചിരുന്നു.

1979ലെ സ്‌കൈലാബ് സംഭവത്തിനു ശേഷം ലോകത്തെ മിക്ക ബഹിരാകാശ ഏജന്‍സികളും റീ എന്‍ട്രി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യകളും രൂപകല്‍പനകളും ഉറപ്പുവരുത്താറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന പരാജയപ്പെടുന്നുണ്ടെന്നു പ്രശസ്ത ഹാര്‍വഡ് ശാസ്ത്രജ്ഞനായ ജൊനാഥന്‍ മക്ഡവല്‍ അഭിപ്രായപ്പെട്ടിരുന്നു. ലോങ് മാര്‍ച്ച് 5 ബി റോക്കറ്റിനെ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള സൗകര്യം ചൈന ഏര്‍പ്പെടുത്തിയില്ലെന്ന തരത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.

ഭാഗ്യത്തിന്റെ ആനുകൂല്യം കൊണ്ടാണ് പേടകം കടലില്‍ വീണത്. എപ്പോഴുമിങ്ങനെ ഉണ്ടാകുമെന്നില്ല. റോക്കറ്റിന്റെ യാത്ര സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്ന യുഎസ് സൈന്യത്തിന്റെ സ്‌പേസ് ട്രാക്ക് വെബ്‌സൈറ്റ്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീഴുമെന്ന് കണ്ടെത്തുന്നതിനു മുന്‍പ് തുര്‍ക്ക്‌മെനിസ്ഥാനിലും മെഡിറ്ററേനിയന്‍ മേഖലയിലും പതനം പ്രവചിച്ചിരുന്നു. ജനനിബിഡമായ ഇവിടങ്ങളില്‍ ഇപതിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു.
ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ












Click it and Unblock the Notifications