അഫ്ഗാനിലെത്തി മസൂദ് അസ്ഹര്‍, താലിബാനുമായി ചേര്‍ന്നു, ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ ഭീകരര്‍
കാബൂള്‍: അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ ഭീകരര്‍ക്ക് സ്ഥാനമില്ലെന്ന താലിബാന്റെ വാദം പൊളിയുന്നു. ഇന്ത്യയുടെ നിത്യ ശത്രുക്കളെല്ലാം അഫ്ഗാനില്‍ തമ്പടച്ചിരിക്കുകയാണ്. കൊടുംഭീകരര്‍ ഇന്ത്യക്കെതിരെ വന്‍ നീക്കമാണ് ലക്ഷ്യമിടുന്നത്. കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവരെല്ലാം രുങ്ങുന്നത്.
ഇന്ത്യ കൊടുംഭീകരനായി കാണുന്ന മസൂദ് അസ്ഹര്‍ പാകിസ്താനില്‍ നിന്ന് അഫ്ഗാനിലേക്ക് കളം മാറിയിരിക്കുകയാണ്. ഇതാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഇവര്‍ താലിബാനുമായി കൈകോര്‍ത്തിരിക്കുകയാണ്. ഐസിസിന്റെ വരവ് കൂടിയാവുമ്പോള്‍ ഇന്ത്യക്കുള്ള ഭീഷണി ഇരട്ടിയായിട്ടാണ് മാറുന്നത്. ഇന്ത്യക്ക് മാത്രമല്ല വിദേശ രാജ്യങ്ങള്‍ക്കും ഇവര്‍ ഭീഷണിയാണ്.

പാകിസ്താനും ചൈനയും ഈ ഭീകര സംഘടനകളെ ആവോളം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതാണ് ഇന്ത്യക്കുള്ള ഏറ്റവും വലിയ ആശങ്ക. മസൂദ് അസ്ഹര്‍ പാകിസ്താനില്‍ നിന്ന് അഫ്ഗാനിലേക്കാണ് കളം മാറുന്നത്. ഇന്ത്യ ദീര്‍ഘകാലമായി കൊടും ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ തലവനാണ് മസൂദ്. കാണ്ഡഹാറില്‍ എത്തി താലിബാനുമായി ചേര്‍ന്നിരിക്കുകയാണ് മസൂദ് അസ്ഹര്‍. ലക്ഷ്യം കശ്മീരില്‍ തീവ്രവാദം ശക്തമാക്കുകയാണ്. തുടര്‍ സ്‌ഫോടനങ്ങള്‍ അടക്കം ഇവര്‍ പ്ലാന്‍ ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനാണ് മസൂദ് അസ്ഹര്‍. താലിബാന്റെ രാഷ്ട്രീയ കമ്മീഷന്‍ തലവനായ മുല്ലാ അബ്ദുള്‍ ഖനി ബരാദറുമായിട്ടാണ് മസൂദിന്റെ കൂടിക്കാഴ്ച്ച നടന്നത്. താലിബാന്റെ സഹായത്തോടെ കശ്മീരില്‍ ഭീകരപ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. കാബൂള്‍ പിടിച്ച് അഫ്ഗാനില്‍ ഭരണം നേടിയ താലിബാനെ നേരത്തെ മസൂദ് അഭിനന്ദിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെയുള്ള അഫ്ഗാന്‍ സര്‍ക്കാരിനെ വീഴ്ത്തിയതിനായിരുന്നു അഭിനന്ദനം. നേരത്തെ ഈ നേട്ടത്തെ കുറിച്ച് ഒരു ലേഖനം വരെ മസൂദ് അസ്ഹര്‍ എഴുതിയിരുന്നു. നിലവില്‍ പാകിസ്താനിലെ ബഹവല്‍പൂര്‍ മര്‍ക്കസിലാണ് ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനം.

ഷരിയ നിയമത്തില്‍ ഒരുപോലെ വിശ്വസിക്കുന്നവരാണ് താലിബാനും ജെയ്‌ഷെ മുഹമ്മദും. അതുകൊണ്ട് ഇവര്‍ തമ്മില്‍ പ്രത്യയശാസ്ത്രപരമായി വ്യത്യാസമില്ല. ഇവര്‍ ഒന്നിച്ചാല്‍ ഇന്ത്യയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അത് വലിയ ദോഷം ചെയ്യും. 1999ല്‍ മസൂദ് അസ്ഹറിനെ വിട്ടയച്ച ശേഷം കശ്മീരില്‍ നിരവധി തീവ്രവാദി ആക്രമണങ്ങള്‍ ജെയ്ഷ് നടത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് വിമാനം കാണ്ഡഹാറിലേക്ക് റാഞ്ചി കൊണ്ടുപോയിരുന്നു. പാകിസ്താന്‍ തീവ്രവാദികള്‍ മസൂദിനെ വിട്ടുനല്‍കിയില്ലെങ്കില്‍ യാത്രക്കാരെ വിട്ടുനല്‍കില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭീഷണിക്ക് വഴങ്ങിയാണ് അന്ന് മസൂദിനെ വിട്ടയച്ചത്.

കാഠ്മണ്ഡുവില്‍ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്രയിലായിരുന്നു വിമാനം റാഞ്ചിയത്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചിരുന്ന സമയത്താണ് വിമാനം കാണ്ഡഹാറില്‍ ഇറക്കിയത്. അന്ന് താലിബാനും കൂടി മധ്യസ്ഥത വഹിച്ചാണ് മസൂദ് അസ്ഹറിനെ വിട്ടയച്ചത്. താലിബാനായിരുന്നു വിമാനത്തിന്റെ സുരക്ഷ ഏറ്റെടുത്തത്. താലിബാന്റെ മേല്‍നോട്ടത്തിലാണ് എല്ലാ കാര്യങ്ങളും നടന്നത്. ജെയ്‌ഷെ മുഹമ്മദുമായി വളരെ മുമ്പ് തന്നെ താലിബാന് ബന്ധമുണ്ട്.അതുകൊണ്ട് കശ്മീരില്‍ താലിബാന്റെ സഹായം ഉറപ്പാണ്. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് വിദേശ ശക്തികളെ സഹായിക്കില്ലെന്ന് താലിബാന്‍ ഉറപ്പ് നല്‍കിയതാണ്. ഇത് വെറും വാക്കാവാനാണ് സാധ്യത.

കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു താലിബാന്‍ അറിയിച്ചത്. കശ്മീരില്‍ ശ്രദ്ധിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു താലിബാന്റെ നിലപാട്. ഇന്ത്യ കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ പിന്തുണയ്ക്കുമെന്നാണ് കരുതിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയാണ് ഇന്ത്യ പിന്തുണക്കേണ്ടതെന്നും നേരത്തെ താലിബാന്‍ പറഞ്ഞിരുന്നു. അതേസമയം പാകിസ്താന്‍ ജെയ്ഷ് അഫ്ഗാനിസ്ഥാനിലേക്ക് മാറിയത് അവസരമായിട്ടാണ് കാണുന്നത്. താലിബാന്‍ കശ്മീരില്‍ തങ്ങളെ സഹായിക്കുമെന്ന് പാകിസ്താന്‍ തെഹരീകി ഇ ഇന്‍സാഫ് പറഞ്ഞിരുന്നു. ഞങ്ങള്‍ക്കൊപ്പമാണ് അവരെന്ന് പറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് നീലം ഇര്‍ഷാദ് ഷെയ്ഖ് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരായ മസൂദ് അസ്ഹറും സാജിദ് മിറും പാകിസ്താനില്‍ ഉണ്ടെന്ന് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു. ഇവര്‍ പാകിസ്താന്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും തണലിലാണ് കഴിയുന്നതെന്നും യുഎസ് വെളിപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും യുഎസ് ആരോപിച്ചിരുന്നു. അതേസമയം ഇന്ത്യക്കുള്ള ഭീഷണി ഇവിടം കൊണ്ടും തീരുന്നില്ല. ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ ഐസിസ് ലക്ഷ്യമിടുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാബൂള്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘം തന്നെയാണ് ഇന്ത്യയെയും ലക്ഷ്യമിടുന്നത്.

അഫ്ഗാനില്‍ നിന്ന് ഇവര്‍ ലോകം മുഴുവന്‍ വ്യാപിക്കാനാണ് ഒരുങ്ങുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ എന്ന ഐസിസിന്റെ പ്രാദേശിക സംഘടനയാണിത്. മധ്യേഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും ജിഹാദ് വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളൊന്നും സുരക്ഷിതമല്ല. താലിബാന്‍ വന്ന ശേഷം ഏത് ഭീകര സംഘടനകള്‍ക്കും താലിബാനില്‍ പ്രവര്‍ത്തിക്കാം. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലാണ് ഇപ്പോള്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തിക്കുന്നത്. ആശയപരമായി ഇന്ത്യയെ അടക്കം ഉള്‍പ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയാണ് ഐസിസിന്റെ ലക്ഷ്യം.

പാഞ്ച്ഷീറിലെ പോരാളികള്‍ ആവശ്യപ്പെട്ടത് പോലെ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വിശാലമായ സര്‍ക്കാര്‍ രൂപീകരിക്കാനാണ് താലിബാന്‍ ഒരുങ്ങുന്നത്. സ്ത്രീകളോട് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലിക്കെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അഫ്ഗാനിലെ എല്ലാ വംശങ്ങളില്‍ നിന്നുള്ളവരെയും ഗോത്ര വിഭാഗങ്ങളെയും സര്‍ക്കാരിന്റെ ഭാഗമാക്കും. എന്നാല്‍ ഇതിന്റെ കാലാവധി അറിയിച്ചിട്ടില്ല. രാജ്യത്ത് ഒരു ഗോത്ര വിഭാഗത്തിനും ഭൂരിപക്ഷം അവകാശപ്പെടാനില്ല. എന്നാല്‍ പല സംസ്‌കാരങ്ങള്‍ ചേര്‍ന്നുള്ള ഭൂമികയാണ് അഫ്ഗാന്‍. ഇവര്‍ തമ്മിലടിക്കുകയായിരുന്നു ഇത്രയും നാള്‍. പഷ്തൂണുകളാണ് കൂടുതലുള്ള ജനവിഭാഗം. ജനസംഖ്യയുടെ 42 ശതമാനത്തോളം പഷ്തൂണുകളാണ്.
Recommended Video

സുന്നി മുസ്ലീം വിഭാഗമാണ് ഇവര്‍. 18ാം നൂറ്റാണ്ട് മുതല്‍ അഫ്ഗാനിലെ രാഷ്ട്രീയം ഇവരാണ് നിയന്ത്രിച്ചിരുന്നത്. സര്‍ക്കാരിന് അമീര്‍ ഉള്ള മൊമിനീന്‍ ഉണ്ടാവുമെന്ന് താലിബാന്‍ അറിയിച്ചു. വിശ്വാസികളുടെ കമാന്‍ഡറായിട്ടാണ് ഇത് അറിയപ്പെടുന്നത്. സര്‍ക്കാരിനെയും മന്ത്രിമാരെയും തീരുമാനിക്കാം പരമോന്നത കൗണ്‍സില്‍ ഉണ്ടാവും. നിയമം, ആഭ്യന്തര സുരക്ഷ പ്രതിരോധം, വിദേശകാര്യം, ധനകാര്യം, എന്നിവയായിരിക്കും പ്രധാന വകുപ്പുകള്‍. താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഒമറിന്റെ മകന്‍ മുഹമ്മദ് യാക്കൂബ് കാബൂളിലുണ്ട്. ചര്‍ച്ചകളില്‍ അദ്ദേഹവും പങ്കാളിയാവും.












Click it and Unblock the Notifications