നാലില്‍ ഒന്ന് ഇറാന്‍ തട്ടിയെടുത്തു!! ഭയം വിതച്ച് ഹോര്‍മുസ്... യുഎഇക്ക് രണ്ടാം നഷ്ടം... വീണ്ടും ദുരൂഹത
ദുബായ്: പശ്ചിമേഷ്യയില്‍ ദുരൂഹ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണ കപ്പല്‍ ആക്രമിക്കപ്പെട്ടു. ഒമാന്‍ ഉള്‍ക്കടലില്‍ വച്ചാണ് രണ്ടു സംഭവങ്ങളും. ബ്രിട്ടനും അമേരിക്കയും ഇസ്രായേലും ഇറാനെ കുറ്റപ്പെടുത്തി രംഗത്തുവന്നു. ഇറാന്‍ നിഷേധിക്കുകയും ചെയ്തു. കഴിഞ്ഞാഴ്ച ഇസ്രായേല്‍ കമ്പനിയുടെ കപ്പലിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇപ്പോള്‍ യുഎഇ കമ്പനിയുടെ കപ്പല്‍ അപ്രത്യക്ഷമായിരിക്കുന്നു.
എല്ലാത്തിലും പ്രതിസ്ഥാനത്ത് ഇറാനാണ്. എന്നാല്‍ ദുരൂഹത നിലനില്‍ക്കുന്നു. ബ്രിട്ടന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒമാന്‍ സൈനിക ഹെലികോപ്റ്റര്‍ ഇതേ സമയം മേഖലയിലുണ്ടായിരുന്നു എന്ന് കണ്ടെത്തി. ഒമ്പത് പേരാണ് കപ്പല്‍ റാഞ്ചിയത്. ഇതിന് തൊട്ടുമുമ്പ് ചില സംശയകരമായ സംഭവങ്ങള്‍ നടന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
പാനമയുടെ കൊടിവച്ച കപ്പലാണ് ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് റാഞ്ചിരിക്കുന്നത്. സായുധരായ സംഘം കപ്പലിലേക്ക് ഇരച്ചുകയറി നിയന്ത്രണം കൈവശപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്റെ ജലസുരക്ഷാ വിഭാഗം ഇക്കാര്യം ശരിവച്ചു. എംവി അസ്ഫാള്‍ട്ട് പ്രിന്‍സസ് എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഒമാന്‍ ഉള്‍ക്കടലില്‍ നിന്ന് ഹോര്‍മുസ് കടലിടുക്കിലേക്ക് കടക്കാനിരിക്കെയാണ് കപ്പലിന്റെ സിഗ്നല്‍ നഷ്ടമായത്.
ആരാണ് കപ്പല്‍ റാഞ്ചിയത് എന്ന് വ്യക്തമായ വിവരം ലഭ്യമല്ല. എന്നാല്‍ അമേരിക്കയും ബ്രിട്ടനും ഇസ്രായേലും സംശയിക്കുന്നത് ഇറാനാണ് സംഭവത്തില്‍ പിന്നില്‍ എന്നാണ്. ഒമാന്‍ ഉള്‍ക്കടലിലും ഹോര്‍മുസ് ചരക്കുപാതയിലും ഇറാന്‍ സൈന്യത്തിന് വേഗത്തില്‍ എത്തിപ്പെടാന്‍ പറ്റും. എന്നാല്‍ ഇതിലൂടെയുള്ള ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും കൂറ്റന്‍ സൈനിക കപ്പലുകള്‍ പട്രോളിങ് നടത്തുന്നുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ച് എങ്ങനെ ഇറാന്‍ റാഞ്ചും എന്ന ചോദ്യം ബാക്കിയാണ്.
ഇറാന്‍ വിപ്ലവ ഗാര്‍ഡ് ആരോപണം നിഷേധിച്ചു. ഇറാനെ മോശമായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കപ്പല്‍ റാഞ്ചല്‍ ഇറാന്റെ പേരിലിടുന്നതെന്ന് സൈന്യം കുറ്റപ്പെടുത്തി. ഇറാന് സംഭവത്തില്‍ പങ്കില്ലെന്ന് ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ദുരൂഹമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. വ്യാജ അന്തരീക്ഷം സൃഷ്ടിച്ച് ലാഭം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം സംശയം പ്രകടിപ്പിച്ചു.
എന്‍ഡിഎ പിന്തുണയോടെ കോണ്‍ഗ്രസ്; എല്‍ഡിഎഫ് വീണു, കരുണാപുരത്തെ രാഷ്ട്രീയപ്പോര്
ദുബായ് കേന്ദ്രമായുള്ള കമ്പനിയുടേതാണ് എംവി അസ്ഫാള്‍ട്ട് പ്രിന്‍സസ് എന്ന കപ്പല്‍. രണ്ടു വര്‍ഷം മുമ്പും യുഎഇയുടെ ഒരു കപ്പല്‍ ഇതേ മേഖലയില്‍ നിന്ന് റാഞ്ചിയിരുന്നു. അന്ന് ഇറാനെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. പക്ഷേ ആരാണ് ഇതിന് പിന്നിലെന്ന് ഔദ്യോഗികമായി തെളിയിക്കപ്പെട്ടില്ല. ചെങ്കടലില്‍ സൗദിയുടെ എണ്ണ കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നിലും ഇറാന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും പിന്നീട് ഒരു വിവരവും പുറത്തുവന്നിരുന്നില്ല.
പുതിയ സംഭവത്തില്‍ യുഎഇ കപ്പലിലേക്ക് ഒമ്പത് സായുധരായ ആളുകള്‍ ഇരച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിന് അടുത്തെത്തിയപ്പോഴാണ് ഈ സംഘമെത്തിയത്. ലോകത്തെ പ്രധാന ചരക്കുപാതയാണിത്. എണ്ണ വിതരണത്തിന് അറബ് രാജ്യങ്ങളും മറ്റും പ്രധാനമായും ആശ്രയിക്കുന്നത് ഹോര്‍മുസ് വഴിയുള്ള പാതയാണ്. ഇറാന് വേഗം എത്താന്‍ പറ്റുന്ന മേഖലയാണിത്. ലോക എണ്ണ ചരക്ക് കടത്തിന്റെ അഞ്ചിലൊന്നും ഇതുവഴിയാണ്. ഇന്ന് ഭീതി വിതയ്ക്കുന്ന പാതയായി ഹോര്‍മുസ് മാറുന്നു എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഒമാന്‍ ഉള്‍ക്കടിലിലൂടെ ഫുജൈറയ്ക്ക് അടുത്തുള്ള മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപറേഷന്‍സ് (യുകെഎംടിഒ) മുന്നറിയിപ്പ് നല്‍കിയിരുന്നു. ബ്രിട്ടീഷ് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് റാഞ്ചല്‍ നടന്നിരിക്കുന്നത്. യുഎഇ തീരത്ത് കപ്പല്‍ റാഞ്ചിയത്ത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് വക്താവ് അറിയിച്ചു.അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തയാണ് വരുന്നതെന്ന് അമേരിക്ക പ്രതികരിച്ചു.
നാല് എണ്ണ കപ്പലുകള്‍ക്ക് സിഗ്നല്‍ നഷ്ടമാകുകയാണ് ആദ്യം ചെയ്തത്. പവര്‍ നഷ്ടപ്പെടുകയോ നിയന്ത്രണം തെറ്റുകയോ ചെയ്താലാണ് സിഗ്നല്‍ നഷ്ടമാകുക. എന്നാല്‍ ഇതില്‍ നിന്ന് ഒരു കപ്പല്‍ പിന്നീട് നീങ്ങുന്നത് കണ്ടു. ഇറാന്‍ ഭാഗത്തേക്കാണ് ഇവ നീങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ സമയം മേഖലയില്‍ ഒമാന്‍ വ്യോമ സേനയുടെ വിമാനം വട്ടമിട്ടിരുന്നു എന്നാണ് വാര്‍ത്ത.
കഴിഞ്ഞാഴ്ച ഇസ്രായേല്‍ കമ്പനിയുടെ കപ്പലില്‍ ഒമാന്‍ തീരത്ത് വച്ച് ആക്രമണം നടന്നിരുന്നു. ഇറാന് ശക്തമായ തിരിച്ചടി വൈകാതെ വരുന്നുണ്ടെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ തൊട്ടുപിന്നാലെയുള്ള മുന്നറിയിപ്പ്. മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതിലുണ്ടായിരുന്ന ബ്രിട്ടീഷ്, റൊമാനിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോദിയാക് മാരിടൈം എന്ന കമ്പനിയാണ് കപ്പല്‍ നിയന്ത്രിച്ചിരുന്നത്.
ഇസ്രായേല്‍ കമ്പനിയുടെ കപ്പല്‍ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത് ആക്രമണത്തില്‍ ഇറാന് പങ്കുണ്ട് എന്നാണ്. ഇറാനെതിരെ നടപടിക്ക് അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇറാനില്‍ ഇസ്രായേല്‍ നടത്തിയ സൈബര്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണിത് എന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. പക്ഷേ, ഇരാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മറ്റൊരു കാര്യമാണ്.
ഇസ്രായേല്‍ കപ്പല്‍ ആക്രമിക്കപ്പെടാന്‍ കാരണം സിറിയയിലെ ചില സംഭവങ്ങളാണ് എന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തില്‍ കഴിഞ്ഞാഴ്ച സിറിയയിലെ രണ്ടു നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് കപ്പല്‍ ആക്രമിക്കിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ഇറാന്‍ പിന്‍മാറണം എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പ്രതികരിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആരോപിച്ചു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെയാണ് മേഖലയില്‍ ദുരൂഹ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. ഒബാമ ഒപ്പുവയ്ക്കുകയും ട്രംപ് പിന്‍മാറുകയും ചെയ്ത ആണവ കരാറിലേക്ക് വീണ്ടും അമേരിക്ക എത്തുമെന്നാണ് വിവരം. ജോ ബൈഡന്‍ ഭരണകൂടം ഇറാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന വിവരങ്ങളും വന്നിരുന്നു. എല്ലാ ചര്‍ച്ചകളും അവതാളത്തിലാക്കുന്നതാണ് പുതിയ സംഭവങ്ങള്‍. ആക്രമണങ്ങള്‍ തുടരുമ്പോള്‍ ഇറാനെതിരെ അന്താാരഷ്ട്ര തലത്തില്‍ വികാരം ശക്തമാകുകയും ഉപരോധം ശക്തമാക്കാന്‍ സാധ്യത തെളിയുകയും ചെയ്യും.
ചൂടന്‍ ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്‍; ബിക്കിനി അണിഞ്ഞ് ഗ്ലാമര്‍ ലുക്കില്‍, വൈറല്‍
Recommended Video