യെമന്‍ മുന്‍ പ്രസിഡന്റിന്റെ കയ്യില്‍ രാസായുധം ഉണ്ടാകാന്‍ സാധ്യതയെന്നു സൗദി
റിയാദ് : യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹ് രാസായുധം കൈവശം വെച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നു അറബ് സഖ്യ സേന വാക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി പറഞ്ഞു. അലി സാലിഹ് പ്രവചിക്കാന്‍ കഴിയാത്ത വ്യക്തിത്വമാണെന്നും തന്റെ സ്ഥാനം നില നിര്‍ത്താന്‍ ഏതറ്റം വരെയും പോകുന്ന ആളാണെന്നും എന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ സഖ്യ സേന സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
യമന്‍ ഓപ്പറേഷന്റെ ( നിര്‍ണ്ണായക കൊടുങ്കാറ്റ് ) ദൈനം ദിന അവലോകനത്തിലാണു അസീരി ഇക്കാര്യം പറഞ്ഞത്. യമന്‍ മുന്‍ പ്രസിഡന്റിനോടു അനുഭാവമുള്ള സൈന്യവുമായി കൈ കോര്‍ത്താണു ഹൂത്തികള്‍ ഇപ്പോള്‍ സഖ്യ സേനയെ പ്രതിരോധിക്കുന്നത്.
അതേ സമയം വേണ്ടി വന്നാല്‍ കര യുദ്ധത്തിനും മടിക്കില്ലെന്നും സന്ദര്‍ഭം പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അസീരി പറഞ്ഞു. യമനിലെ വ്യോമ,നാവിക മേഖലകളെല്ലാം സഖ്യ സേനയുടെ നിയന്ത്രണത്തിലാണെന്നും സഖ്യ സേനയുടെ അനുമതിയില്ലാതെ ആര്‍ക്കും യമനിലേക്ക് പ്രവേശിക്കാനോ പുറത്ത് പോകാനോ സാധിക്കില്ലെന്നും തികച്ചും ആസൂത്രിതമായ യുദ്ധതന്ത്രങ്ങളാണു സഖ്യ സേന കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യ സേന ഹൂത്തികളെ നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും നിലവില്‍ ഒറ്റപ്പെട്ട ഗ്രൂപ്പുകളോ വ്യക്തികളൊ മാത്രമാണു പ്രതിരോധത്തിലുള്ളതെന്നും ഹൂത്തികള്‍ക്കെതിരെ പോരാടുന്ന ഏദനിലെ സ്വദേശികള്‍ക്ക് സഖ്യ സേന ആയുധങ്ങളും ചികിത്സാ സഹായങ്ങളും നല്‍കിയതായും അസീരി പറഞ്ഞു. കഴിഞ്ഞ ദിവസം മക്കയിലെയും മദീനയിലെയും പള്ളികളിലെ വെള്ളിയാഴ്ച പ്രസംഗത്തില്‍ ഇമാമുമാര്‍ യമന്‍ യദ്ധത്തിന്റെ പ്രാധാന്യം എടുത്തു പറയുകയും സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ യുദ്ധം വിശുദ്ധ യുദ്ധമാണെന്നും പറഞ്ഞു.