വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാന് അറസ്റ്റ് വാറണ്ട്, മാപ്പ് പറഞ്ഞ പിന്നാലെ...
ഇസ്ലാമാബാദ്: വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അറസ്റ്റ് വാറണ്ട്. വനിതാ ജഡ്ജി സെബാ ചൗധരിക്കെതിരെ ഇമ്രാന്‍ ഖാന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയത് നേരത്തെ വിവാദമായിരുന്നു. ആഗസ്റ്റ് പത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പിപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. തെറ്റു പറ്റിയെന്ന് സമ്മതിച്ച് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച പിന്നാലെയാണ് ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
തന്റെ വാക്കുകള്‍ അതിരുകടന്നുവെന്ന് സത്യവാങ്മൂലത്തില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നു. ഇസ്ലാമാബാദില്‍ നടന്ന പരിപാടിയിലെ പ്രസംഗത്തില്‍ പറഞ്ഞ പല കാര്യങ്ങളും പരിധി ലംഘിച്ചു. ഭാവിയില്‍ ഇതാവര്‍ത്തിക്കില്ല. കോടതിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങള്‍ തന്റെ ഭാഗത്തുനിന്നുണ്ടാകില്ല. കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല. തന്റെ പ്രതികരണം തൃപ്തികരമാകുന്നില്ലെങ്കില്‍ മാപ്പ് പറയാനും തയ്യാറാണ് എന്നും ഇമ്രാന്‍ ഖാന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ചെറുതായി ഒന്ന് ചുംബിച്ചതെ ഓർമ്മയുള്ളൂ, ആരെ? മൂർഖൻ പാമ്പിനെ.. പിന്നെ യുവാവിന് സംഭവിച്ചത് ഇതാണ്
ഇസ്ലാമാബാദില്‍ നടന്ന റാലിക്കിടെ ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. വനിതാ ജഡ്ജിയെയും പോലീസ് ഓഫീസര്‍മാരെയും ഭീകരവല്‍ക്കരിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നുവത്രെ. ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാണ് ഇമ്രാന്‍ ഖാന്‍ മോശം പദപ്രയോഗങ്ങള്‍ നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
മജിസ്‌ട്രേറ്റ് അലി ജാവേദ് നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി. പാകിസ്താന്‍ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാക്കളെ പോലീസ് പീഡിപ്പിക്കുകയാണ്. എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി നല്‍കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ റാലിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഭീഷണിപ്പെടുത്തി എന്ന ആരോപണം ഉയരാന്‍ കാരണം.