നവാസ് ശെരീഫ് അഴിയെണ്ണുമോ? അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ഇനി കോടതിയില്‍
ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരായ അഴിമതിക്കേസില്‍ അന്വേഷണം നടത്തിയ സംയുക്ത സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. തലസ്ഥാനത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് വിഭാഗത്തിന്റെ സംരക്ഷണത്തിലാണ് അന്വേഷണ സമിതി അംഗങ്ങള്‍ സുപ്രീംകോടതിയിലെത്തിയത്.
തെളിവുകള്‍ എന്ന കവര്‍ ഒട്ടിച്ച വലിയ പെട്ടിയിലാണ് രേഖകള്‍ കോടതിയില്‍ കൊണ്ടുവന്നത്. തെളിവുകള്‍ക്ക് പുറമെ നവാസ് ശെരീഫ്, സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹ്ബാസ് ശെരീഫ്, മക്കളായ ഹുസൈന്‍, ഹസന്‍, മറിയം ശെരീഫ്, മരുമകന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവരുടെ മൊഴികളും സമര്‍പ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് ശൈഖ് അസ്മത് സഈദിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
കഴിഞ്ഞ മെയിലാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആറംഗ അന്വേഷണ സംഘത്തെ നിയമിച്ചത്. 1990 കളില്‍ ലണ്ടനില്‍ ഭൂമി വാങ്ങുന്നതിന് ഉപയോഗിച്ച പണം എവിടെ നിന്നു ലഭിച്ചുവെന്ന അന്വേഷണമാണ് പാകിസ്താനില്‍ കോളിളക്കം സൃഷ്ടിച്ച അഴിമതി കേസായി മാറിയത്. കേസുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അഴിമതി സംബന്ധിച്ച രേഖകള്‍ പുറത്തുവന്നത്. നവാസ് ശെരീഫിന്റെ മക്കള്‍ വിദേശത്ത് കമ്പനി രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയും ആ പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളില്‍ സ്വത്തുക്കള്‍ വാങ്ങുകയും ചെയ്തുവെന്ന പനാമ രേഖകളാണ് കേസിലേക്ക് നയിച്ചത്. വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ നവാസിന്റെ കുടുംബത്തിനുണ്ടെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു. തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി പരിഗണിച്ച് സുപ്രീംകോടതി അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.