ഒറ്റ ഡോസ് വാക്സിനെടുത്ത ഇമ്യൂൺ സ്റ്റാറ്റസുള്ളവർക്ക് തിരിച്ചടി:മലയാളികളടക്കം 15 ഇന്ത്യക്കാരെ സൗദി തിരിച്ചയച്ചു
റിയാദ്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ പല ഗൾഫ് രാജ്യങ്ങളും ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. അതാത് വിദേശരാജ്യങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും റെസിഡന്റ് വിസയുള്ളവർക്കുമാണ് ആദ്യ ഘട്ടത്തിൽ യുഎഇ അടക്കമുള്ള രാജ്യങ്ങൾ പ്രവേശനം അനുവദിച്ചിരുന്നത്. പിന്നീട് ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കും ഇത്തരത്തിൽ രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് യുഎഇ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

എന്നാൽ ഇതിനിടെ ആരോഗ്യവകുപ്പിന്റെ ഒരു നിർദേശം മുഖവിലയ്ക്കെടുത്ത് സൌദിയിലേക്ക് പോയ മലയാളികൾ അടക്കമുള്ള 15 പേർക്കാണ് രാജ്യത്ത് ഇറങ്ങാനാവാതെ മടങ്ങേണ്ടിവന്നത്. കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് സ്വാഭാവിക രോഗപ്രതിരോധ ശേഷി കൈവന്നിട്ടുള്ളതിനാൽ കൊവിഡ് വാക്സിന്റെ ഒറ്റ ഡോസ് മാത്രം സ്വീകരിച്ചാൽ മതിയെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്. എന്നാൽ സൌദിയിൽ പ്രവേശിക്കാൻ ഇതൊന്നും മതിയാവില്ലെന്നാണ് ഏറ്റവും ഒടുവിലുണ്ടായ സംഭവത്തിൽ നിന്ന് വ്യക്തമാകുന്നത്.

സൌദിയിലെ ദമാം വിമാനത്താവളത്തിൽ നിന്ന് മലയാളികൾ അടക്കം വിവിധ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്ത 15 ഓളം പേരെയാണ് അധികൃതർ തിരിച്ചയച്ചിട്ടുള്ളത്. തവക്കൽന ആപ്പിലെ സ്റ്റാറ്റസിൽ കൊവിഡ് വാക്സിനേഷൻ പൂർത്തീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവർക്ക് സൌദിയിൽ നിൽക്കാൻ കഴിഞ്ഞിരുന്നില്ല. സൌദിയിൽ നിന്ന് രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച ശേഷം മറ്റ് രാജ്യങ്ങളിലേക്ക് പോയവർക്ക് മാത്രമാണ് ഇപ്പോൾ രാജ്യത്തേക്ക് നേരിത്ത് തിരിച്ചുവരാൻ സാധിക്കുകയുള്ളു.

കൊവിഡ് വന്ന് രോഗമുക്തി നേടിയിട്ടുള്ളവർ നിലവിലെ സ്ഥിതിയിൽ ഒറ്റ ഡോസ് വാക്സിൻ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരക്കാർക്ക് തവക്കൽന ആപ്പിലെ സ്റ്റാറ്റശിഷ ഇമ്യൺ സ്റ്റാറ്റസ് ലഭിച്ചാലും രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ലെന്നാണ് സൌദി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. എമിഗ്രേഷൻ സംവിധാനത്തിൽ ഇത്തരക്കാരെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് ഇതിനുള്ള കാരണമായി അധികൃതർ വിശദീകരിച്ചത്.

പുറം രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ രണ്ട് ഡോസുകളും നിശ്ചിത കാലാവധി കഴിഞ്ഞുള്ള തിയ്യതികളിൽ സ്വീകരിച്ചതായി രേഖപ്പെടുത്തേണ്ടതുണ്ട്. അതിൽ മാറ്റം വരുത്തുക സാധ്യമല്ലെന്നും അതിനാൽ തർക്കിച്ചിട്ട് കാര്യമില്ലെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളൊന്നുമറിയാതെ ബെംഗളൂരു, ദില്ലി എന്നീ വിമാനത്താവളങ്ങളി നിന്നെത്തിയ 12 പേരെയും ശനിയാഴ്ച തിരിച്ചയച്ചിട്ടുണ്ട്.

എന്നാൽ യാത്രക്കാർ പറയുന്നത് മുഖീം പോർട്ടലിലെ രജിസ്ട്രേഷൻ അടക്കമുള്ള എല്ലാ നടപടികളും പൂർത്തിയാക്കി സൂക്ഷ്മ പരിശോധന നടത്തിയ ശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ ബോർഡിംഗ് പാസ് നൽകിയതെന്നാണ് തിരിച്ചയച്ചിട്ടുള്ള യാത്രക്കാരെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് സൌദിയിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്ന് നേരത്തെ തന്നെ സൌദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇവയൊന്നും മുഖവിലയ്ക്കെടുക്കാതെ വിമാന കമ്പനികളെ വിശ്വസിച്ചാണ് ഇത്തരത്തിൽ പലരും രാജ്യത്തേക്ക് എത്തുന്നതെന്നാണ് മറ്റൊരു വസ്തുത.

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ മാത്രമാണ് സൌദിയിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങേണ്ടതുള്ളൂ. ഇതിന് പുറമേ ഒരു വാക്സിൻ സ്വീകരിച്ച് തവക്കൽന ആപ്പിൽ ഇമ്യൂൺ സ്റ്റാറ്റസ് നേടിയ ശേഷം സ്വദേശത്ത് പോയി മടങ്ങാനിരിക്കുന്നവരും ഇക്കാര്യം ഉറപ്പാക്കണം. ഇത്തരക്കാർ സൌദി യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ച ശേഷം മാത്രമാണ് സൌദിയിലേക്ക് മടങ്ങിവരാൻ സാധിക്കുകയുള്ളൂ.












Click it and Unblock the Notifications