പാകിസ്താനില്‍ ജനമിളകി; അതിര്‍ത്തിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് സൈനികര്‍, ഓഫീസുകള്‍ കൊള്ളയടിച്ചു
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താനില്‍ ജനകീയ പ്രതിഷേധത്തിന് മുന്നില്‍ പകച്ച് സൈന്യം. അതിര്‍ത്തിയിലെ സൈനിക കാവല്‍പുരകളില്‍ തമ്പടിച്ചിരുന്ന സൈനികര്‍ ഒഴിഞ്ഞുപോയി. സൈനികരുടെ ഓഫീസുകളും മറ്റു താവളങ്ങളും ജനങ്ങള്‍ കൊള്ളയടിച്ചു. അതിര്‍ത്തിയില്‍ വന്‍ പ്രതിസന്ധിയാണ് പാകിസ്താന്‍ സൈന്യം നേരിടുന്നത്.
സൈനികര്‍ മേഖലയില്‍ വ്യാപകമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്നതാണ് ബലൂച് ജനതയെ പ്രകോപിപ്പിച്ചത്. ഇന്ത്യയുമായി അടുപ്പം പുലര്‍ത്തുന്നവര്‍ ബലൂച് ജനങ്ങള്‍ക്കിടയിലുണ്ട്. ഇതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ പലപ്പോഴും സൈനികര്‍ ക്രൂരത പ്രവര്‍ത്തിക്കാറ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജനകീയ പ്രതിഷേധത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ....
സൈനികര്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍
ബ്രാബ്ചാഹ് നഗരത്തിലാണ് പാകിസ്താന്‍ സൈനികര്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഇവര്‍ പിന്നീട് സൈനികര്‍ക്കെതിരെ തിരിയുകയായിരുന്നു. സൈനികര്‍ക്കും ടാങ്കുകള്‍ക്കും നേരെ കല്ലേറ് ശക്തമായതോടെ സൈന്യം പതിയെ പിന്‍വലിയാന്‍ തുടങ്ങി.
പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണം
പാകിസ്താന്‍ സൈനികര്‍ക്കും സര്‍ക്കാരിനുമെതിരേയാണ് ജനങ്ങളുടെ മുദ്രാവാക്യം. അതിര്‍ത്തിയില്‍ ചിതറി കിടക്കുകയാണ് ബലൂച്ച് വംശജര്‍. ഇവര്‍ മേഖലയിലെ ഒരു അതിര്‍ത്തിയും കാര്യമായി ഗൗനിക്കുന്നില്ല. കഴിഞ്ഞാഴ്ച ബലൂചിസ്താന്‍ ഭരണകക്ഷിയില്‍ പെട്ടവര്‍ ഒരു യുവതിയെ കൊലപ്പെടുത്തിയതാണ് പെട്ടെന്ന് പ്രതിഷേധം ശക്തമാകാനുള്ള കാരണമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേതാക്കള്‍ പറയുന്നത്
ബലൂച് ജനങ്ങള്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ പ്രവിശ്യാ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് ബലൂചിസ്താന്‍ നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അക്തര്‍ മെന്‍ഗല്‍ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ജുഡീഷ്യറി കര്‍ത്തവ്യം നിര്‍വഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം വേണം
പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ബലൂചിസ്താനിലുണ്ട്. മേഖലയില്‍ സൈനികര്‍ നടത്തുന്ന അതിക്രമവും വികസനമില്ലായ്മയുമാണ് ഈ ആവശ്യം ശക്തമാകാന്‍ കാരണം. ഇവിടെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയാണ് പാകിസ്താന്‍ ഭരണകൂടം പതിവായി ചെയ്യാറ്.
ഒട്ടേറെ പേര്‍ അപ്രത്യക്ഷമായി
പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഒട്ടേറെ പേര്‍ അപ്രത്യക്ഷമാകുന്നുണ്ടെന്ന് നേരത്തെ പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മേഖലയില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.
മരണം കാത്തിരിക്കുന്നവര്‍
സ്വീഡനിലെ ബലൂചിസ്താന്‍ ടൈംസ് മാഗസിന്‍ എഡിറ്ററും ബലൂച് വംശജനുമായ സാജിദ് ഹുസൈനെ കഴിഞ്ഞ മാര്‍ച്ച് രണ്ടിന് കാണാതായിരുന്നു. മെയ് ഒന്നിന് അദ്ദേഹത്തിന്റെ മൃതദേഹം ഉപ്‌സാലക്കടുത്ത നദിയില്‍ കണ്ടെത്തി. പാകിസ്താന്‍ ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് പറയുന്നത്. സമാനമായ രീതിയല്‍ ഒട്ടേറെ പേര്‍ പല ഭാഗങ്ങളില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.
ഇവിടെയാണ് ബലൂച് ജനത
അഫ്ഗാനിസ്താന്‍, ബലൂചിസ്താന്‍, സിന്ധ്, ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുകയാണ് ബലൂച് ജനത. ഇവരുടെ ഐക്യമാണ് ബലൂച് വാദികള്‍ ആവശ്യപ്പെടുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ സഹായവും ബലൂച് സംഘടനകള്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ചൈനയും പാകിസ്താനും സംയുക്തമായി നിര്‍മിക്കുന്ന ചരക്കുപാത ബലൂചിസ്താനിലൂടെയാണ് കടന്നുപോകുന്നത്.
ധാതു സമ്പത്ത് ലക്ഷ്യം
ധാതു സമ്പന്നമാണ് ബലൂചിസ്താന്‍. പക്ഷേ വികസനം പല പ്രദേശങ്ങളിലും ഇവിടെ എത്തിനോക്കിയിട്ടില്ല. പാകിസ്താനിലെ ഏറ്റവും പിന്നാക്ക പ്രദേശമായി നിലനില്‍ക്കുകയാണ്. പാകിസ്താന്‍ തങ്ങളുടെ ഭൂമി കൈവശപ്പെടുത്തുകയാണെന്നും ധാതു സമ്പത്ത് ലക്ഷ്യമിട്ടാണ് പാകിസ്താനും ചൈനയും ചരക്കുപാത നിര്‍മിക്കുന്നതെന്നും ബലൂച് വാദികള്‍ പറയുന്നു.
ചരക്കു പാത വിവാദം
ചൈന പാകിസ്താനുമായി ചേര്‍ന്ന് പ്രത്യേക ചരക്കുപാത നിര്‍മിക്കുകയാണ്. ബലൂചിസ്താനിലൂടെയും ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയുമാണ് ഈ പാത കടന്നുപോകുക. ചൈനയിലെ അതിര്‍ത്തി നഗരങ്ങളില്‍ നിന്ന് ആരംഭിക്കുന്ന പാത ബലൂചിസ്താന്‍ കടന്ന് കറാച്ചി തുറമുഖം വരെ എത്തുന്നതാണ്. ഇവിടെ നിന്ന് വിദേശരാജ്യങ്ങൡലേക്ക് കടക്കാം.
ചൈനയുടെ ലക്ഷ്യം
ചരക്കുകടത്ത് ലക്ഷ്യമിട്ടാണ് ചൈന-പാകിസ്താന്‍ സംയുക്ത ഇടനാഴി വരുന്നത്. ഇതിന്റെ സാമ്പത്തിക സഹായത്തില്‍ 60 ശതമാനവും ചൈനയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. ഇതിനെതിരെ വ്യാപക പ്രതിഷേധം പാകിസ്താനിലുണ്ട്.
സര്‍ക്കാര്‍ വാദം
പാകിസ്താനെ ചൈന കോളനിയാക്കി മാറ്റുന്നു എന്നാണ് ഒരു ആരോപണം. പാകിസ്താന്റെ മണ്ണ് ചൈന അവരുടെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നുവെന്നാണ് ചില എംപിമാര്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ ചരക്ക് പാത പാകിസ്താനും ഗുണമാണ് എന്ന് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പറയുന്നു. നേരത്തെ നവീസ് ശെരീഫ് സര്‍ക്കാരും ഇതേ വാദമാണ് ഉന്നയിച്ചിരുന്നത്.