യുഎഇയെ കോടതി കയറ്റി ഖത്തര്‍; സൗദിക്കെതിരെ നീങ്ങാത്തതിന് കാരണമുണ്ട്!! കോടതിയില്‍ നടന്നത്
Recommended Video

ദോഹ/ദുബായ്: ഖത്തറും മറ്റു മൂന്ന് ജിസിസി രാജ്യങ്ങളും തമ്മിലുള്ള കലഹം അയവില്ലാതെ തുടരുന്നു. സമാധാന ശ്രമങ്ങളെല്ലാം അസ്ഥാനത്താക്കി തര്‍ക്കം കോടതിയിലെത്തിയിരിക്കുകയാണിപ്പോള്‍. യുഎഇ ഭരണകൂടത്തിനെതിരെയാണ് ഖത്തര്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് കൊടുത്തിരിക്കുന്നത്. ഖത്തറിന്റെ വാദമായിരുന്നു ആദ്യം. യുഎഇയുടെ വാദം കോടതി ഉടന്‍ കേള്‍ക്കും.
നാല് രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ അന്താരാഷ്ട്ര കോടതിയില്‍ ഖത്തര്‍ കേസ് നല്‍കിയത് യുഎഇക്കെതിരെ മാത്രമാണ്. അതിന് ചില കാരണങ്ങളുണ്ട്. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

ഹേഗിലെ കോടതിയില്‍ വാദം തുടങ്ങി
ഒരു വര്‍ഷത്തിലധികമായി ഖത്തറിനെതിരെ നാല് രാജ്യങ്ങള്‍ ഉപരോധം തുടരുന്നു. ഖത്തറിനെതിരെ അവകാശലംഘനം നടത്തിയെന്നാണ് ഖത്തറിന്റെ ആക്ഷേപം. എന്നാല്‍ ഈ വിഷയത്തില്‍ ഖത്തര്‍ പരാതി നല്‍കിയിരിക്കുന്നത് യുഎഇക്കെതിരെ മാത്രമാണ്. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് ഖത്തറിന്റെ പരാതി പരിഗണിക്കുന്നത്.

വാദത്തിന്റെ കാതല്‍
ബുധനാഴ്ച മുതല്‍ വാദം തുടങ്ങി. ഖത്തറിന് വേണ്ടി പ്രമുഖരായ അഭിഭാഷകരാണ ഹാജരായത്. യുഎഇ വിവേചനപരമായിട്ടാണ് ഖത്തറിനെതിരെ പെരുമാറുന്നതെന്നാണ് ഖത്തര്‍ അഭിഭാഷകര്‍ വാദിച്ചത്. ഖത്തറിനെതിരെയും ഖത്തറുകാര്‍ക്കെതിരെയും യുഎഇ അവകാശലംഘനം പ്രവര്‍ത്തിച്ചുവെന്ന് അഭിഭാഷകന്‍ ബോധിപ്പിച്ചു.

1965ലെ നിയമം
യുഎഇയുടെ പ്രവര്‍ത്തനങ്ങള്‍ 1965ലെ വംശീയ വിവേചനം അവസാനിപ്പിക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന് എതിരാണെന്ന ഖത്തര്‍ വാദിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഈ ചട്ടത്തില്‍ ഒപ്പുവച്ച രാജ്യമാണ് യുഎഇ. സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഈ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ചിട്ടില്ല.

അഭിഭാഷകന്‍ പറയുന്നു
യുഎന്‍ കണ്‍വെന്‍ഷനില്‍ ഒപ്പുവച്ച രാജ്യമായ യുഎഇ അതു പാലിക്കാന്‍ തയ്യാറാകണമെന്നാണ് ഖത്തറിന്റെ നിലപാട്. അതുകൊണ്ടുതന്നെയാണ യഎഇക്കെതിരെ മാത്രം ഖത്തര്‍ പരാതി നല്‍കിയതെന്ന് ഖത്തറിന്റെ അഭിഭാഷകരില്‍ ഒരാളായ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി പറഞ്ഞു.

രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍
ഖത്തറുകാരെ അപമാനിക്കാന്‍ യുഎഇ ശ്രമിച്ചുവെന്ന് ഖത്തറിന്റെ പരാതിയില്‍ പറയുന്നു. ഖത്തറിന്റെ പരാതിയില്‍ കോടതി കഴമ്പുണ്ടെന്ന് കണ്ടാല്‍ ആഗോളതലത്തില്‍ യുഎഇയുടെ പ്രതിഛായക്ക് മങ്ങലേല്‍ക്കും. രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഏറ്റുമുട്ടുന്ന കാഴ്ചകള്‍ക്കാണിപ്പോള്‍ ലോകം സാക്ഷിയാകുന്നത്.

പ്രചാരണത്തിന് മുന്നില്‍
ഉപരോധത്തിലൂടെ ഖത്തറിനെയും ഖത്തറുകാരെയും അപമാനിക്കാന്‍ ശ്രമം നടന്നുവെന്ന് ഖത്തര്‍ വാദിച്ചു. ഖത്തറിനെ മോശമായി ചിത്രീകരിക്കാനും യുഎഇ ശ്രമിച്ചുവത്രെ. ഖത്തറുകാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയായിരുന്നു യുഎഇ. ഖത്തറുകാര്‍ക്കെതിരെ പ്രചാരണം നടത്താന്‍ മുന്നില്‍ നിന്നുവെന്നും ആരോപണമുണ്ട്.

ആരോപണങ്ങള്‍ ഇങ്ങനെയും
ഖത്തറുകാരെ മാത്രമല്ല ഖത്തറില്‍ താമസിക്കുന്നവരെയും അപമാനിച്ചു. സോഷ്യല്‍ മീഡിയകളില്‍ ഖത്തറിനെതിരെ യുഎഇ പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു. ഖത്തറിനെതിരെ വിദ്വേഷ പ്രചാരണം നടത്തി. ഖത്തര്‍ കുടുംങ്ങളെ ഭിന്നിപ്പിച്ചു. ഭാര്യമാരെ ഭര്‍ത്താക്കന്‍മാരില്‍ നിന്നും രക്ഷിതാക്കളെ മക്കളില്‍ നിന്നും വേര്‍പ്പെടുത്തി. കുടുംബങ്ങള്‍ക്ക് ഐക്യപ്പെടാന്‍ ഇപ്പോള്‍ അവസരമില്ലാതായെന്നും ഖത്തര്‍ പരാതിയില്‍ ആരോപിക്കുന്നു.

എല്ലാം പൗരത്വം അടിസ്ഥാനമാക്കി
ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറുകാരെ യുഎഇയില്‍ നിന്ന് പുറത്താക്കി. യുഎഇയിലേക്ക് പിന്നീട് പ്രവേശനം നല്‍കിയില്ല. മാത്രമല്ല, യുഎഇ വഴി മറ്റുരാജ്യങ്ങളിലേക്ക് പോകാനും അനുവദിച്ചില്ല. യുഎഇ പൗരന്‍മാരോട് ഖത്തറില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. യുഎഇക്കും ഖത്തറിനുമിടയിലുള്ള വ്യോമ, നാവിക മാര്‍ഗങ്ങളെല്ലാം അടച്ചുവെന്നും പരാതിയില്‍ പറയുന്നു. പൗരത്വം അടിസ്ഥാനമാക്കിയാണ് എല്ലാ നീക്കങ്ങളും നടന്നതെന്നും പരാതിയിലുണ്ട്.

യുഎഇ പിന്‍മാറണം
വിദഗ്ധ ചികില്‍സ ആവശ്യമുള്ളവര്‍ക്കെതിരെയും വിവേചനമുണ്ടായെന്നും പരാതിയില്‍ വിവരിക്കുന്നു. വംശീയ വിവേചനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്റെ (സിഇആര്‍ഡി) ലംഘനമാണ് യുഎഇ ചെയ്തതെന്ന് ഖത്തര്‍ വാദിച്ചു. ഖത്തറിനെതിരെ സ്വീകരിച്ച നടപടികളില്‍ നിന്ന് യുഎഇ പിന്‍മാറണമെന്നാണ് പരാതിയിലെ ആവശ്യം.

നീതി ലഭിക്കാനുള്ള അവസാന ഇടം
ഖത്തറുകാര്‍ക്കുള്ള വിലക്ക് ഒഴിവാക്കണം. അതിന് കോടതി ഇടപെടണം. നീതി ലഭിക്കാനുള്ള അവസാന ഇടം എന്ന നിലയിലാണ അന്താരാഷ്ട്ര കോടതിയില്‍ എത്തിയിരിക്കുന്നത്. സിഇആര്‍ഡിയില്‍ പറയുന്ന ചട്ടങ്ങള്‍ യുഎഇ പാലിക്കണം. ഖത്തറിന്റെ നഷ്ടങ്ങള്‍ക്ക് യുഎഇ നഷ്ടപരിഹാരം നല്‍കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടെന്ന് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി പറഞ്ഞു.

ഇനി യുഎഇയുടെ ഊഴം
ഖത്തറിന്റെ വാദം കോടതി കേട്ടു. ഇനി യുഎഇ വാദമാണ് നടക്കുന്നത്. ഇതിന് ശേഷം കോടതി മധ്യസ്ഥ ശ്രമത്തിനാകും മുന്‍ഗണന നല്‍കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യസ്ഥ ശ്രമവും നയതന്ത്ര നീക്കങ്ങളും പരാജയപ്പെട്ടാല്‍ മാത്രമേ ബാക്കി നടപടികളിലേക്ക് നീങ്ങൂവെന്നു മനുഷ്യാവകാശ അഭിഭാഷകനായ ടോബി കാഡ്മാന്‍ പറഞ്ഞു.












Click it and Unblock the Notifications