ഉപരോധം ഖത്തറിന് തിരിച്ചടി!! സാമ്പത്തിക രംഗത്ത് ഞെരുക്കമെന്ന് റിപ്പോര്‍ട്ട്
ഖത്തര്‍ ബാങ്കുകള്‍ വിദേശ ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. രാജ്യത്തെ പ്രവര്‍ത്തനത്തിന് മതിയായ പണം ബാങ്കുകളില്‍ ഇല്ല.
Recommended Video

ജനീവ/ദോഹ: സൗദി നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ഖത്തറിനെ വരിഞ്ഞുമുറുക്കുന്നു. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം മറ്റു വിദേശരാജ്യങ്ങളുമായി ഖത്തര്‍ സഹകരിച്ച് പ്രവര്‍ത്തിച്ചെങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല. ജീവന്‍ രക്ഷാ മരുന്ന് പോലും ഖത്തറില്‍ ആവശ്യത്തിന് ഇല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ വെളിപ്പെടുത്തുന്നു. ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച നിരവധി പേര്‍ ശസ്ത്രക്രിയക്ക് സൗകര്യമില്ലാത്തതിനാല്‍ മരണത്തെ മുന്നില്‍ കണ്ട് കഴിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ സാമ്പത്തികമായി ഖത്തര്‍ കടുത്ത ഞെരുക്കത്തിലാണെന്നാണ് വിവരം. ബാങ്കുകളുടെ കടം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും തകര്‍ന്ന മട്ടാണെന്നും കാപിറ്റല്‍ ഇക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശങ്ക വര്‍ധിപ്പിക്കുന്നതാണ് പുതിയ വിവരങ്ങള്‍...

ജീവന്‍രക്ഷാ മരുന്നുകള്‍
ഖത്തറിലെ സാഹചര്യങ്ങള്‍ മോശമായി വരികയാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യത്തിന് ഖത്തറില്‍ എത്തുന്നില്ല. വൈദ്യ ഉപകരണങ്ങളും ഖത്തറിലേക്ക് എത്താത്തത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്.

ദുബായില്‍ നിന്ന്
ഖത്തറുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മരുന്ന് കമ്പനികള്‍ കൂടുതലും വന്നിരുന്നത് ദുബായില്‍ നിന്നാണ്. സൗദി സഖ്യത്തില്‍ ചേര്‍ന്ന് ഖത്തരിനെതിരേ ഉപരോധം പ്രഖ്യാപിച്ച രാജ്യങ്ങളില്‍ യുഎഇയുമുണ്ട്. ഉപരോധം പ്രഖ്യാപിച്ച ശേഷം മരുന്ന് വരവ് കുറഞ്ഞുവെന്നും ഇപ്പോള്‍ തീരെ കുറഞ്ഞെന്നും യൂറോമെഡ് എന്ന സംഘടന വെളിപ്പെടുത്തുന്നു.

പഴയ ഉപകരണങ്ങള്‍
ദുബായ് വഴിയുള്ള മരുന്നുകളുടെ വരവ് കുറഞ്ഞതു മൂലമുള്ള പ്രശ്‌നങ്ങളാണ് ഖത്തര്‍ പ്രധാനമായും നേരിടുന്നത്. ഖത്തറില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വൈദ്യ ഉപകരണങ്ങള്‍ മിക്കതും പഴയതാണ്. പുതിയത് രാജ്യത്തേക്ക് എത്തുന്നില്ലെന്നാണ് സംഘടനയുടെ കണ്ടെത്തല്‍.

സൗദി ചെയ്തത്
യൂറോമെഡിന്റെ വക്താവ് സാറ പ്രിറ്റ്‌ഷെറ്റ് ആണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കാര്യമായും ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ എത്തിയിരുന്നത് സൗദിയുടെ കരാതിര്‍ത്തി വഴിയായിരുന്നു. ഉപരോധം പ്രഖ്യാപിച്ച കഴിഞ്ഞ ജൂണില്‍ അതിര്‍ത്തി സൗദി അടച്ചിരുന്നു.

പുറത്തുവന്നിട്ടില്ല
യുഎഇ ഉപരോധം പ്രഖ്യാപിച്ചതാണ് വൈദ്യ മേഖലയില്‍ ഖത്തറിന് തിരിച്ചടിയായത്. ഉപരോധം ഖത്തറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ യഥാര്‍ഥ അവസ്ഥ ഇതുവരെ പുറത്തുവന്നിട്ടില്ല. ഖത്തര്‍ ശരിയ്ക്കും പൊട്ടിത്തെറിയുടെ വക്കിലാണുള്ളതെന്നും യൂറോമെഡ് പറയുന്നു.

ശസ്ത്രക്രിയകളില്ല
ആഗോള മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചും ഖത്തറിന്റെ പ്രതിസന്ധി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഖത്തറില്‍ അവശ്യമായ പല ശസ്ത്രക്രിയകളും നടക്കുന്നില്ല. മരണത്തോട് മല്ലടിച്ച രണ്ടു കുട്ടികള്‍ സൗദിയിലേക്ക് ചികില്‍സയ്ക്ക് പോകാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയിലാണെന്നും സംഘടന വ്യക്തമാക്കി.

പ്രതിസന്ധി നേരിടുന്നത്
പ്രായമായവരും കുട്ടികളുമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇവര്‍ക്ക് വേണ്ട മരുന്നുകള്‍ ഖത്തറിലേക്ക് ആവശ്യത്തിന് എത്തുന്നില്ല. സാധാരണ ഗുരുതരമായ രോഗങ്ങളുടെ ചികില്‍സയ്ക്ക് ഖത്തറുകാര്‍ സൗദിയേയും യുഎഇയേയുമാണ് ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ ഇത് സാധ്യമാകുന്നില്ല.

മുന്നറിയിപ്പ്
ഖത്തറുകാരുടെ ജീവന്‍ രക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ വേണമെന്ന് യൂറോമെഡ് ആവശ്യപ്പെട്ടു. മാസങ്ങളായി തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇനിയെങ്കിലും ഇടപെടണം. അല്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാകുകയെന്നും പ്രിറ്റ്‌ഷെറ്റ് പറയുന്നു.

യൂറോമെഡിന്റെ വശം
യുഎഇ ജനീവയിലെ യുഎന്‍ യോഗത്തില്‍ നടത്തിയ വിശദീകരണത്തില്‍ പ്രിറ്റ്‌ഷെറ്റ് അതൃപ്തി പ്രകടിപ്പിച്ചു. ഖത്തറിന്റെ ഭാഗം നിന്ന് സംസാരിക്കുകയല്ലെന്നും പ്രതിസന്ധിയിലുള്ളഒരു ജനതയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടരുതെന്നാണ് തങ്ങള്‍ പറയുന്നതെന്നും അവര്‍ വ്യക്തമാക്കി.

6500 കുടുംബങ്ങള്‍
ഉപരോധം മൂലം 6500 കുടുംബങ്ങള്‍ ഒറ്റപ്പെട്ടുപോയെന്നാണ് ഔദ്യോഗിക കണക്ക്. ഖത്തറിലെ പലര്‍ക്കും യുഎഇയിലും ബഹ്‌റൈനിയും സൗദിയിലുമാണ് ബന്ധുക്കളുള്ളത്. കഴിഞ്ഞ ജൂണിന് ശേഷം ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കന്നില്ല.

എല്ലാം ഒഴിവാക്കി
പലരുടെയും ബിസിനസുകള്‍ ഈ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുകയായിരുന്നു. ഉപരോധം പ്രഖ്യാപിച്ചതോടെ എല്ലാം ഒഴിവാക്കി നാട്ടിലേക്ക് പോരേണ്ടി വന്നു. ഇതെല്ലാം നിരവധി ഖത്തറുകാരെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്നും ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച് പറയുന്നു.

കാപിറ്റല്‍ ഇക്കണോമിക്‌സ്
ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തര്‍ സാമ്പത്തിക വ്യവസ്ഥ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ല. ജൂണിന് ശേഷമുള്ള ആദ്യ മാസങ്ങളില്‍ നേരിയ തകര്‍ച്ച മാത്രമാണുണ്ടായിരിക്കുന്നത്. എന്നാല്‍ ഉപരോധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് ഖത്തര്‍ നീങ്ങുന്നതെന്ന് കാപിറ്റല്‍ ഇക്കണോമിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കുകളില്‍ പണമില്ല
ഖത്തര്‍ ബാങ്കുകള്‍ വിദേശ ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. നവംബറിലെ കണക്ക് ഇതാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ പ്രവര്‍ത്തനത്തിന് മതിയായ പണം ബാങ്കുകളില്‍ ഇല്ല. നേരത്തെ ഖത്തര്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നവര്‍ പലരും പിന്‍വലിക്കുകയും ചെയ്തു.

ടൂറിസം തകര്‍ന്നു
വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. നവംബറിലെ കണക്കു പ്രകാരം ഖത്തറിലെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടായി. ഒരു വര്‍ഷം മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്താണ് ഖത്തറിന്റെ അവസ്ഥ കാപിറ്റല്‍ ഇക്കണോമിക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

വിമാനസര്‍വീസ്
ഖത്തറിലേക്കുള്ള വിമാന സര്‍വീസില്‍ 25 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് 20 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ജൂണിനും ഡിസംബറിനുമിടയില്‍ ടൂറിസം മേഖലയില്‍ 60 കോടി ഡോളറിന്റെ നഷ്ടമാണ് ഖത്തറിനുണ്ടായിരിക്കുന്നത്.

വിലത്തകര്‍ച്ച
റിയല്‍ എസ്‌റ്റേറ്റ് മേഖലയും കനത്ത തിരിച്ചടി നേരിടുന്നുണ്ട്. 9.69 ശതമാനം വിലത്തകര്‍ച്ച റിയല്‍ എസ്‌റ്റേറ്റ് മേഖലിയലുണ്ടായി. ഇനിയും ഉപരോധം നീണ്ടുപോയാല്‍ ഖത്തര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കാപിറ്റല്‍ ഇക്കണോമിക്‌സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications