സൗദി അറേബ്യയെ വിടില്ലെന്ന് ഖത്തര്‍; നഷ്ടപ്പെട്ടത് തിരിച്ചുവേണം!! ഇനി ആഗോള നിയമയുദ്ധം
നിയമ യുദ്ധത്തിന് വേണ്ടി രൂപീകരിച്ച സമിതിയില്‍ ഖത്തര്‍ നീതിന്യായ മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ അംഗങ്ങളാണ്.
ദോഹ: തങ്ങള്‍ക്കെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി സഖ്യത്തെ വെറുതെ വിടില്ലെന്ന് ഖത്തര്‍. ഉപരോധം മൂലം കോടികളാണ് ഈ ചെറുരാജ്യത്തിന് നഷ്ടം വന്നിരിക്കുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കെതിരേ ആഗോളതലത്തില്‍ നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ് ഖത്തര്‍.
നിയമ നടപടികള്‍ നീക്കുന്നതിന് പ്രത്യേക സമതിയെ നിയോഗിച്ചു. രാജ്യത്തെ പൗരന്‍മാര്‍ക്ക് നഷ്ടം സംഭവിച്ച ഓരോന്നിനും പരിഹാരം ലഭിക്കാതെ ഇനി വിശ്രമമില്ലെന്ന് ഖത്തര്‍ അധികൃതര്‍ പറയുന്നു. കേസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് കോപന്‍സേഷന്‍ ക്ലെയിം കമ്മിറ്റിയെ നിയോഗിച്ചതായി ഖത്തര്‍ അറ്റോര്‍ണി ജനറല്‍ അലി ബിന്‍ ഫിതായിസ് അല്‍ മാരി പറഞ്ഞു.
നഷ്ടം ഇവര്‍ക്ക്
ഖത്തര്‍ എയര്‍വേയ്‌സ്, പൊതു-സ്വകാര്യ കമ്പനികള്‍, വ്യക്തികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കെല്ലാം നഷ്ടം നേരിട്ടിട്ടുണ്ട്. പെട്ടെന്നുള്ള ഉപരോധം മൂലം കോടികളാണ് പലര്‍ക്കും നഷ്ടമുണ്ടായിരിക്കുന്നത്. അത് തങ്ങള്‍ക്ക് ലഭിക്കണമെന്നാണ് ഖത്തറിന്റെ ആവശ്യം.
നിയമ കമ്പനിയെ നിയോഗിച്ചു
ആഭ്യന്തര-വിദേശ സംവിധാനങ്ങളെല്ലാം ഉപയോഗിച്ച് നഷ്ടപരിഹാരം ലഭിക്കാന്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലാന്റ് കേന്ദ്രമായുള്ള നിയമ കമ്പനിയെ ഇതിനായി സമീപിച്ചിട്ടുണ്ടെന്ന് ഖത്തര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന.
മന്ത്രിമാരും അംഗങ്ങള്‍
നിയമ യുദ്ധത്തിന് വേണ്ടി രൂപീകരിച്ച സമിതിയില്‍ ഖത്തര്‍ നീതിന്യായ മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ അംഗങ്ങളാണ്. സൗദി സഖ്യത്തിനെതിരേ ആ രാജ്യങ്ങളിലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും പരാതി നല്‍കാനാണ് ഖത്തറിന്റെ തീരുമാനം.
നിയമവും രാഷ്ട്രീയവും രണ്ട്
നിയമവും രാഷ്ട്രീയവും രണ്ടാണ്. നിയമം ഏത് സമയത്തും നിലനില്‍ക്കേണ്ട ഒന്നാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ നിയമം ലംഘിക്കപ്പെടാന്‍ പാടില്ലെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
ജൂണ്‍ അഞ്ച്
ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചത്. പെട്ടെന്നുള്ള പ്രഖ്യാപനത്തില്‍ ഇരുവിഭാഗത്തിലും പെട്ട ജനങ്ങള്‍ ഏറെ പ്രയാസം നേരിട്ടു. ഖത്തര്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യംവിട്ടു പോകണമെന്നായിരുന്നു നിര്‍ദേശം.
ഏറെ സഹിക്കേണ്ടി വന്നു
ഖത്തര്‍ പൗരന്‍മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലുടനീളം വ്യവസായ ബന്ധങ്ങളുണ്ട്. അതെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാന്‍ പറ്റുന്നതല്ല. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചതിനാല്‍ ഏറെ സഹിക്കേണ്ടി വന്നുവെന്നും അറ്റോര്‍ണി ജനറല്‍ പറയുന്നു.
ഐസിസി പ്രോസിക്യൂട്ടര്‍ ഖത്തറില്‍
അതിനിടെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ മുഖ്യ പ്രോസിക്യൂട്ടര്‍ ഫാത്തു ബിന്‍ സൗദ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ഖത്തറിനെതിരായ ഉപരോധത്തില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. ഉപരോധം വേഗം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതുവരെ സംഭവിച്ച ചുരുക്കം
ഒരു സുപ്രഭാതത്തില്‍ ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും ഉപരോധം പ്രഖ്യാപിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം ചില ഉപാധികള്‍ മുന്നോട്ട് വയ്ക്കുന്നു. എല്ലാ ഉപാധികളും തള്ളി മുന്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന ഖത്തര്‍... ഇതാണ് ഇതുവരെയുള്ള ഗള്‍ഫ് പ്രതിസന്ധിയുടെ ചുരുക്കം.
ഫലമില്ലാതെ കെയ്‌റോ യോഗം
സൗദി സഖ്യം കൈമാറിയ നിബന്ധനകള്‍ ഖത്തര്‍ തള്ളിയതോടെ കഴിഞ്ഞ ബുധനാഴ്ച നാല് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ കെയ്‌റോയില്‍ യോഗം ചേര്‍ന്നു. വിഷയം ചര്‍ച്ച ചെയ്തു. ശക്തമായ തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യോഗത്തിന് ശേഷം ഒന്നും സംഭവിച്ചില്ല. ഖത്തര്‍ ഖത്തറായും മറ്റുള്ളവര്‍ പഴയ നിലപാടിലും നില്‍ക്കുന്നു. ഇനി എന്ത് എന്ന ചോദ്യമാണ് ഗള്‍ഫ് പ്രതിസന്ധിയില്‍ ബാക്കിയാകുന്നത്.
ഗൗരവത്തില്‍ എടുത്തില്ലെന്ന് ആക്ഷേപം
ഖത്തറിന്റെ നിലപാട് കെയ്‌റോ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിഷയം ഖത്തര്‍ ഗൗരവത്തില്‍ എടുക്കുക പോലും ചെയ്തിട്ടില്ലെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് നാല് രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ഖത്തറിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
ഇനി എന്ത്
യോഗത്തിന് ശേഷം നാല് മന്ത്രിമാരുടെയും ഒപ്പോടെ ഇറക്കിയ പ്രസ്താവനയില്‍ ഇനി എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നില്ല. ഖത്തര്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. സൗദി സഖ്യം നടപടികള്‍ എടുക്കില്ലെങ്കിലും ഖത്തര്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത യോഗം ബഹ്‌റൈനില്‍
ഇതോടെ ഇനി എന്തു ചെയ്യുമെന്നറിയാത്ത സൗദി സഖ്യത്തെയാണ് കാണാന്‍ സാധിക്കുന്നത്. നാല് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ അടുത്ത യോഗം ബഹ്‌റൈനില്‍ നടക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.എന്നാല്‍ അതിനുള്ള തിയ്യതി പ്രഖ്യാപിച്ചിട്ടുമില്ല. ഈ യോഗത്തില്‍ ഖത്തറിന്റെ നിയമ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തേക്കും.