ഖത്തറിന്റെ നീക്കം ഫലം കണ്ടു; ഗസയിൽ വെടിനിർത്തൽ സമയപരിധി നീട്ടി
ദോഹ; ഗസയിൽ വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടാൻ തീരുമാനം. വെടിനിർത്തൽ സമയപരിധി നീട്ടുന്നത് സംബന്ധിച്ച് നടന്ന മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഏഴാം ദിവസം വെടിനിർത്തൽ തുടരാൻ തീരുമാനമായതായി ഹമാസും വ്യക്തമാക്കി. ഗസയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തൽ സമയപരിധി പ്രാദേശിക സമയം 7 മണിക്കാണ് (ഇന്ത്യൻ സമയം രാവിലെ 10.30) അവസാനിച്ചത്.
'ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ തുടരുന്നത് സംബന്ധിച്ച് നടന്ന മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി വെടിനിർത്തൽ തുടരും', സൈന്യം അറിയിച്ചു. എന്നാൽ സൈന്യം സമയപരിധി വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ചയായിരുന്നു നാല് ദിവസത്തെ വെടിനിർത്തൽ സമയപരിധി അവസാനിച്ചത്. തുടർന്ന് ഇസ്രായേലിന്റേയും ഹമാസിന്റേയും ഉഭയകക്ഷിസമ്മതത്തോടെ തീരുമാനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകായിരുന്നു. കൂടുതൽ ബന്ദികളെ വിട്ടയക്കാൻ ലക്ഷ്യം വെച്ചായിരുന്നു തീരുമാനം.

അതേസമയം വെടി നിർത്തൽ നീട്ടായി ഖത്തറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. സി ഐ എ ഡയറക്ടർ വില്യം ബേൺസുമായും ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ചകൾക്കായി മൊസാദ് ചാര ഏജൻസി മേധാവി ഡേവിഡ് ബാർണിയ കഴിഞ്ഞ ദിവസം ദോഹയിൽ എത്തിയിരുന്നു. ജി-7 രാജ്യങ്ങളുടെ വിദേശമന്ത്രിമാരും സംയുക്തപ്രസ്താവനയിലൂടെ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദിവസം കൂടി വെടിനിർത്തൽ തുടരാൻ സന്നദ്ധമാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ഹമാസ് ഖത്തറിനെ അറിയിച്ചത്.
അതിനിടെ വെടിനിർത്തൽ നീട്ടുന്നതിനായി ബന്ദികളെ കൈമാറുന്നതിനുള്ള തങ്ങളുടെ നിർദ്ദേശം ഇസ്രായേൽ നിരസിച്ചതായി ഹമാസ് ആരോപിച്ചു. ബന്ദികളായ ഏഴ് സ്ത്രീകൾക്കും കുട്ടികൾക്കും പുറമെ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹം കൂടി കൈമാറാമെന്നായിരുന്നു ഹമാസിന്റെ നിർദ്ദേശം. അതേസമയം കരാർ വ്യവസ്ഥകൾ പ്രകാരം 10 ഇസ്രായേലി ബന്ദികളെ കൂടി ഇന്നലെ രാത്രിയോടെ ഹമാസ് മോചിപ്പിച്ചു. മോചിപ്പിച്ചവരിൽ 2 തായ് പൗരൻമാരും ഉൾപ്പെടുന്നു. കൂടാതെ ഇസ്രായേലിൽ മ്യൂസിയത്തിൽ ജോലി ചെയ്യുന്ന യുഎസ് പൗര ലിയാറ്റ് ബെയ്‌നിലും ഉൾപ്പെടുന്നു. അതേസമയം ആക്ടിവിസ്റ്റ് അഹെദ് തമീമി ഉൾപ്പെടെ 30 പലസ്തീൻ തടവുകാരെ വിട്ടയച്ചതായി ഇസ്രായേൽ വ്യക്തമാക്കി.ഇതോടെ വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ആകെ മോചിപ്പിക്കപ്പെട്ട ബന്ദികളുടെ എണ്ണം 81 ആയി.












Click it and Unblock the Notifications