ലഷ്‌കർ - ഇ-തൊയ്ബ ഭീകരൻ ഖൈസർ ഫാറൂഖ് വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: ലഷ്‌കർ - ഇ-തൊയ്ബ (എൽ ഇ ടി) ഭീകരൻ മുഫ്തി ഖൈസർ ഫാറൂഖിനെ കറാച്ചിയിൽ വെച്ച് അജ്ഞാതർ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ലഷ്‌കർ ഇ ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയുമാണ് മുഫ്തി.
ശനിയാഴ്ച സമനാബാദ് പ്രദേശത്തെ ഒരു മത സ്ഥാപനത്തിന് സമീപം നടന്ന "ലക്ഷ്യത്തോടെയുള്ള ആക്രമണത്തിൽ" 30 കാരനായ മുഫ്തി ഖൈസർ ഫാറൂഖിന് വെടിയേറ്റതായി പാകിസ്ഥാനിലെ ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
മുഫ്തി ഖൈസർ ഫാറൂഖിന് മുതുകിൽ വെടിയേറ്റ് പരിക്കേറ്റതായും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിച്ചതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ആക്രമണത്തിൽ 10 വയസ്സുള്ള ആൺകുട്ടിക്കും പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു.

മുഫ്തി ഖൈസർ ഫാറൂഖിനെ കൊലപ്പെടുത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ യഥാർത്ഥമാണോ എന്ന് സ്ഥിരീകിരിച്ചിട്ടില്ല.
ഡോണിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച്, പരിക്കേറ്റവരെ ഉടൻ തന്നെ അബ്ബാസി ഷഹീദ് ആശുപത്രിയിൽ എത്തിച്ചതായി സമനാബാദ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇർഷാദ് അഹമ്മദ് സൂംറോ സ്ഥിരീകരിച്ചു. എന്നാൽ, പിന്നിൽ വെടിയേറ്റ മുഫ്തി ഖൈസർ ഫാറൂഖിന് പരിക്കിനെ അതിജീവിക്കാനായില്ല.
നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽ ഇ ടി) സ്ഥാപകരിലൊരാളാണ് ഖൈസർ, മുംബൈയിലെ 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ടിയുടെ നേതാവുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുണ്ട്.
ഹഫീസ് സയീദിന്റെ മകന്റെ തിരോധാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, കറാച്ചിയിൽ ലഷ്‌കർ ഭീകരൻ മുഫ്തി ഖൈസറിനെ വധിച്ചതായി വാർത്ത വന്നു. ആഗോളതലത്തിൽ തിരയുന്ന ഭീകരൻ ഹഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ സെപ്റ്റംബർ 26 ചൊവ്വാഴ്ച മുതൽ കാണാതായതായി റിപ്പോർട്ട്. കാറിൽ എത്തിയെന്ന് പറയപ്പെടുന്ന അജ്ഞാതർ പെഷവാറിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി കരുതുന്നു. ഇയാളെ കണ്ടെത്താൻ ഐഎസ്‌ഐക്ക് കഴിഞ്ഞിട്ടില്ല.
പാക് പൗരനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദ് ഇപ്പോൾ പാക്കിസ്ഥാനിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.












Click it and Unblock the Notifications