ചന്ദ്രനില്‍ പതിക്കാനായി കുതിച്ച് റോക്കറ്റ്, 9000 കിലോമീറ്റര്‍ വേഗം, ക്രാഷില്‍ എന്തും സംഭവിച്ചേക്കാം?
വാഷിംഗ്ടണ്‍: ശാസ്ത്ര ലോകത്ത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ക്ഷീരപദത്തില്‍ നിന്ന് തരംഗങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് ലോകത്തെ മുഴുവന്‍ ഭയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചന്ദ്രനില്‍ ഒരു റോക്കറ്റ് പതിക്കാന്‍ പോവുകയാണ്. 2015ല്‍ ഭൂമിയില്‍ നിന്ന് വിക്ഷേപിച്ചതാണിത്. ഇത് ചന്ദ്രനില്‍ ഇടിച്ചിറങ്ങും. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഇത് സംഭവിക്കും.
റോക്കറ്റിന്റെ ഭാഗങ്ങളാണ് പതിക്കുന്നത്. അതിവേഗമാണ് ഇത് സഞ്ചരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റിന്റെ മുകള്‍ ഭാഗമാണിത്. ഇത് ഇടിച്ചിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ശാസ്ത്രലോകം ആശങ്കയിലാണ്. ഇതിന്റെ വ്യാപ്തി എത്രത്തോളമുണ്ടാവുമെന്നും ശാസ്ത്രജ്ഞര്‍ക്ക് പ്രവചിക്കാനായിട്ടില്ല.

ഭൂമിക്കും ചന്ദ്രനും ഇടയിലായിട്ടാണ് ഈ റോക്കറ്റ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഛിന്നഗ്രഹ നിരീക്ഷകന്‍ ബില്‍ ഗ്രേയാണ് ഈ റോക്കറ്റ് ചന്ദ്രനിലേക്ക് പതിക്കാന്‍ ഒരുങ്ങുന്നതാണ് കണ്ടെത്തിയത്. ഈ ഉപഗ്രഹം വിക്ഷേപിച്ചത് മുതല്‍ അതിനെ നിരീക്ഷിക്കുന്നുണ്ട് ബില്‍ ഗ്രേ. ഇതിനെ ട്രാക്ക് ചെയ്തതില്‍ നിന്നാണ് ഏത് നിമിഷവും ചന്ദ്രനില്‍ പതിക്കുമെന്ന് മനസ്സിലാക്കിയത്. നിലവില്‍ മണിക്കൂറില്‍ 9000 കിലോമീറ്റര്‍ വേഗത്തിലാണ് ഈ റോക്കറ്റ് ചന്ദ്രന്റെ അന്തരീക്ഷത്തിലേക്ക് വന്ന് കൊണ്ടിരിക്കുന്നത്. ഇത് സഞ്ചരിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ താഴേക്ക് പതിച്ച് കൊണ്ട കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് നാലിന് ചന്ദ്രന്റെ പ്രതലത്തില്‍ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.

എന്നാല്‍ സമയവും ചന്ദ്രനില്‍ പതിക്കുന്ന സമയവും മാറാമെന്നും എന്തിനേറെ ചന്ദ്രനില്‍ ഏത് സ്ഥലത്ത് പതിക്കുമെന്ന് പോലും പറയാനാവില്ലെന്നും ബില്‍ പറയുന്നു. ചന്ദ്രനിലെ അജ്ഞാതമായ ഭാഗത്തായിരിക്കും ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിക്കുക. വളരെ വിദൂരമായ മേഖലയാണിത്. ആര്‍ക്കും അധികം അറിവ് ചന്ദ്രനിലെ ഈ മേഖലയെ കുറിച്ചില്ല. അതുകൊണ്ട് ഭൂമിയില്‍ നിന്ന് ഇത് കാണാനുമാവില്ല. ബഹിരാകാശ ശാസ്ത്രജ്ഞരില്‍ ചിലര്‍ ഇത് വലിയ പ്രശ്‌നമാകില്ലെന്നാണ് വിലയിരുത്തല്‍. ചന്ദ്രന്റെ ഏറ്റവും പുതിയ പുരാവസ്തു കേന്ദ്രമാണിത്. ഇതുവരെ രേഖപ്പെടുത്തിയ നൂറിലധികം മേഖലകളില്‍ ഇതും ഉള്‍പ്പെടും. ഇതുവരെ ഒരു പര്യവേഷണ സംഘവും ഇവിടെയെത്തിയിട്ടില്ല.

ഇത് പുതിയ ക്രേറ്റര്‍ തന്നെ ചന്ദ്രന്റെ ഏറ്റവും ഇരുണ്ട ഭാഗത്തുണ്ടാകുമെന്നാണ് നിഗമനം. അത് വലിയ കുഴി പോലെയായിരിക്കും. സോവിയറ്റ് യൂണിയന്റെ കാലത്ത് ഇത്തരം ഇടിച്ചിറക്കലുകള്‍ നടത്തിയിരുന്നു. ഇസ്രയേലിന്റെ ബെറിഷീറ്റ് ലാന്‍ഡര്‍ ഇതേ പോലെ ബഹിരാകാശ ദൗത്യം പാളിപ്പോയവയില്‍വരും. ഇവരുടെ വാഹനത്തില്‍ ടാര്‍ട്ടിഗ്രേഡ്‌സ് എന്ന സൂക്ഷ്മജീവികളുമുണ്ടായിരുന്നു. ഇത് ജലത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ വളരുന്ന ജീവികളാണ്. 2019ലായിരുന്നു ഈ ദൗത്യം പാളിയത്. 2009ല്‍ ജപ്പാന്റെ ഒക്കിനയും ഇതേ പോലെ അപകടമുണ്ടാക്കിയിരുന്നു. പക്ഷേ ഇതെല്ലാം മനപ്പൂര്‍വം ഉണ്ടാക്കിയതായിരുന്നു.

പാരിസ്ഥിതിക ആഘാതം ഫാല്‍ക്കണ്‍ ഇടിച്ചിറങ്ങുന്നത് കൊണ്ട് സംഭവിച്ചേക്കാം. സാധാരണത്തേതിലും വലിപ്പമുള്ള വലിയ കുഴികളായിരിക്കും ഈ ക്രാഷിലൂടെ ഉണ്ടാവുക. കല്ലും മണ്ണം ഉയര്‍ന്ന് പൊങ്ങുന്ന പ്രതിഭാസവും അനുഭവപ്പെടും. ചന്ദ്രന്റെ വിദൂര മേഖലയില്‍ ഇടിച്ചിറങ്ങിയ ഏക ബഹിരാകാശ വാഹനം യുഎസ് റേഞ്ചര്‍ 4 പ്രോബ് ആണ്. ഇത് 1962ലായിരുന്നു. ചൈനയുടെ യുട്ടു 2, ചാങ് ഇ 4 എന്നിവയും ഇതില്‍ വരും. യുതു ഇപ്പോഴും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതേസമയം ഫാല്‍ക്കണ്‍ പതിച്ചാല്‍ ഇതിന് നാശനഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഹെര്‍ട്‌സ്പ്രംഗ് ക്രേറ്ററിലായിരിക്കും പതിക്കുകയെന്നാണ് വിലയിരുത്തല്‍. ഇടിച്ചിറങ്ങുന്നത് പകര്‍ത്താന്‍ ക്യാമറകളോ ബഹിരാകാശ വാഹനങ്ങളോ ഇവിടെ ലഭ്യമല്ല.

നാസയുടെ ഉപഗ്രഹം ഇതുവഴി കടന്നുപോകുമ്പോള്‍ ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്. ഇതിലൂടെ ചന്ദ്രന്റെ വിദൂര മേഖലയെ കുറിച്ചുള്ള അജ്ഞാതവിവരങ്ങളും ലഭ്യമാവും. അതേസമയം ചന്ദ്രന്റെ അന്തരീക്ഷത്തെ സംരക്ഷിക്കേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യരുടെ സാന്നിധ്യം ചന്ദ്രനെ മലിനകമാക്കുന്നുവെന്നും കരുതുന്നുണ്ട്. നേരത്തെ ക്ഷീരപദത്തില്‍ അജ്ഞാത വസ്തുവിനെയും ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ഓരോ മണിക്കൂറിലും മൂന്ന് തവണ ഈ കറങ്ങി കൊണ്ടിരിക്കുന്ന വസ്തു റേഡിയോ എനര്‍ജി പുറന്തള്ളുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതിനെട്ട് മിനുട്ട് 18 സെക്കന്‍ഡ് എന്ന കണക്കിലാണ് ഓരോ തവണയും റേഡിയോ എനര്‍ജി പുറത്തേക്ക് വരുന്നതെന്നും ശാസ്ത്ര സംഘം വെളിപ്പെടുത്തി.












Click it and Unblock the Notifications