കൂട്ടബലാല്‍സംഗത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി റോഹിംഗ്യന്‍ അഭയാര്‍ഥികള്‍
കോക്സ് ബസാര്‍: കേട്ടാല്‍ രക്തമുറച്ചുപോകുന്ന കൂട്ടബലാല്‍സംഗത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്കു നടുവിലാണ് റോഹിംഗ്യന്‍ യുവതികള്‍. ബംഗ്ലാദേശ് ജില്ലയായ കോക്സ് ബസാറിലെ അഭയാര്‍ഥി ക്യാംപില്‍ വന്നുകണ്ട മാധ്യമ പ്രവര്‍ത്തകരോട് മ്യാന്മര് സൈനികര്‍ തങ്ങളോട് കാണിച്ച ക്രൂരതകള്‍ പറയുമ്പോള്‍ അവരുടെ മുഖം നിര്വികാരങ്ങളായിരുന്നു. കണ്ണുകളില്‍ തളം കെട്ടിനില്‍ക്കുന്നത് ഭയത്തിന്റെ നിഴലാട്ടങ്ങള്‍ മാത്രം.

അവര്‍ 12 പേരുണ്ടായിരുന്നു...
13 ദിവസം മുമ്പ് ഞാന്‍ കൂട്ടബലാല്‍സംഗത്തിനിരയായി-ഒരുവയസ്സുള്ള തന്റെ മകനെ കൈയിലെടുത്ത് 20കാരിയായ ആയിഷ ബീഗം പറഞ്ഞു. നാല് ഭര്തൃസഹോദരിമാര്ക്കൊപ്പം രാത്രിഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു മ്യാന്മര് സൈനികര്‍ ബുതിദോംഗിനു സമീപമുള്ള തങ്ങളുടെ താമി ഗ്രാമത്തിലെത്തിയത്. അവര്‍ വീട്ടിനകത്ത് കയറി സ്ത്രീകളെ ഒരു മുറിക്കകത്താക്കി. എന്റെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ പിടിച്ചുവാങ്ങി ഫുട്ബോളെന്ന പോലെ ദൂരേക്ക് തട്ടിമാറ്റി- കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപിലെത്തിയ ആയിഷ പറഞ്ഞു. മകന് മരിച്ചുവെന്നായിരുന്നു ഞാന്‍ കരുതിയത്. പിന്നീടവര്‍ ഞങ്ങള്‍ അഞ്ചു പേരെ നഗ്നരാക്കി. കഴുത്തിന് കത്തിവച്ച് അവര്‍ ഞങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കി. അവര്‍ 12 പേരുണ്ടായിരുന്നു. അവര്‍ ഓരോരുത്തരുടെയും ഊഴം കഴിയുമ്പോഴേക്ക് മണിക്കൂറുകള്‍ കടന്നുപോയിരുന്നു- സ്വന്തം അമ്മയ്ക്കും സഹോദരനും ഭര്‍ത്താവിനും മുമ്പില്‍ വച്ച് ആയിഷ ഓര്‍ത്തു. അവിടെ നിന്ന് രക്ഷപ്പെട്ട തങ്ങള്‍ എട്ട് ദിവസം നടന്നാണ് ബംഗ്ലാദേശിലെത്തിയത്. വഴിമധ്യേ ഭര്‍തൃസഹോദരിമാരില്‍ രണ്ടുപേര്‍ മരിച്ചു. നന്നേ തളര്‍ന്നുപോയിരുന്നു അവര്‍- ആയിഷ പറഞ്ഞു.

അതീവ സുന്ദരിയായിരുന്നു അവള്
വീട്ടില്‍ അതിക്രമിച്ചുകയറിയ പട്ടാളക്കാര്‍ തന്റെ അനുജത്തിയെ പിടിച്ചുകൊണ്ടുപോയ സംഭവം വിവരിക്കുകയാണ് താമി ഗ്രാമവാസിയായ 20കാരി മുഹ്സിന ബീഗം. അതീവ സുന്ദരിയായിരുന്നു അവള്. ചെറുക്കാന്‍ ശ്രമിച്ച അവളെ സമീപത്തെ കെട്ടിടത്തിലേക്ക് അവര്‍ വലിച്ചിഴച്ചു കൊണ്ടുപോയി. എന്നെയും അവര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗ്രാമമുഖ്യന് ഇടപെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെട്ടു. ഞാനും കുടുംബവും ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യുന്ന വഴിയില്‍ 19കാരിയായ അനുജത്തിയുടെ മൃതദേഹം ഞങ്ങള്‍ കണ്ടു. അവളെ മറവ് ചെയ്യാന്‍ പോലും ഞങ്ങള്‍ക്കു സാധിച്ചില്ല- മുഹ്സിന വിതുമ്പിക്കൊണ്ട് പറഞ്ഞുനിര്‍ത്തി.

ഏറ്റവും ഭീകരമായ കൂട്ടക്കൊല നടന്നത് തുല തൊലിയില്‍
റോഹിംഗ്യയില്‍ ഇത്തവണ നടന്നതില്‍ വച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊല ആഗസ്ത് 30ന് തുല തൊലി ഗ്രാമത്തില്‍ നടന്നതായിരിക്കുമെന്ന് 20കാരിയായ റജ്മ ബീഗം പറയുന്നു. ഗ്രാമവാസികളെയെല്ലാം വീടുകളില്‍ നിന്നിറക്കി പുഴക്കരയിലേക്ക് കൊണ്ടുപോയ സൈന്യം ആണുങ്ങളെ ഒരുഭാഗത്തും സ്ത്രീകളെയും കുട്ടികളെയും മറ്റൊരു ഭാഗത്തുമായി നിര്‍ത്തിയ ശേഷം ആണുങ്ങളെയെല്ലാം വെടിവച്ചും വെട്ടിയും ബയണറ്റ് കൊണ്ട് കുത്തിയും കൊന്നുകളഞ്ഞു.
മകന് മുഹമ്മദ് സാദിഖിനെയും എടുത്ത് നിന്ന തന്നെയും മറ്റ് നാലഞ്ച് സ്തീകളെയും നാലോ അഞ്ചോ വരുന്ന സൈനികര്‍ തൊട്ടടുത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി. ഇങ്ങനെ ചെറു സംഘങ്ങളായാണ് അവര്‍ സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയത്. ഒരു വീട്ടിനകത്തെത്തിയ എന്റെ കൈയില്‍ നിന്ന് മകനെ പിടിച്ചുവാങ്ങിയ സൈനികന് തറയിലെറിഞ്ഞ ശേഷം അവന്റെ കഴുത്തറത്തു-കൈകളില്‍ മുഖമമര്‍ത്തി തേങ്ങിക്കരഞ്ഞ് കൊണ്ടവര്‍ പറഞ്ഞു.

ബല്‍സംഗത്തിനു ശേഷം കുടിലിന് തീയിട്ടു
റജ്മയോടൊപ്പം അഞ്ചു സ്ത്രീകള്‍ കൂടിയുണ്ടായിരുന്നു മുറിയില്‍. മൂന്ന് യുവതികളും പതിനാറോ പതിനേഴോ വയസ്സുള്ള ഒരു പെണ്‍കുട്ടിയും 50കാരിയായ ഒരു സ്ത്രീയും. 50കാരിയെയൊഴികെ ബാക്കിയെല്ലാവരെയും സൈനികര്‍ മണിക്കൂറുകളോളം മാറിമാറി ബലാല്‍സംഗത്തിനിരയാക്കി.
അതിനുശേഷം മുളത്തണ്ടുകള്‍ ഉപയോഗിച്ച് അടിച്ചുകൊന്നു. പുറത്തുകടന്ന അവര്‍ കുടിലിന് തീയിട്ടു. തീയുടെ ചൂടേറ്റാണ് തന്റെ ബോധം തെളിഞ്ഞതെന്ന് റജ്മ ഓര്‍ക്കുന്നു. പുറത്തുകടന്ന ശേഷം ഒരു ദിവസം മുളങ്കാട്ടില്‍ ഒളിച്ചിരുന്നു. പിറ്റേന്ന് തന്നെപ്പോലെ രക്ഷപ്പെട്ട ഏതാനും സ്ത്രീകള്‍ക്കൊപ്പം പലായനം ചെയ്യുകയായിരുന്നു. പൂര്‍ണ നഗ്നയായിരുന്ന തനിക്ക് വഴിയില്‍ വച്ച് മറ്റ് അഭയാര്‍ഥികളാണ് വസ്ത്രം നല്‍കിയതെന്നും അവര്‍ പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ ശേഷമാണ് ചികില്‍സ നേടാനായത്.
ഇപ്പോള്‍ ഭര്‍ത്താവിന്റെ കൂടെ അഭയാര്‍ഥി ക്യാംപിലാണ് ബന്ധുക്കളെല്ലാം നഷ്ടമായ റജ്മ. ഭര്‍ത്താവ് മുഹമ്മദ് റഫീഖ് പുഴയില്‍ ചാടി നീന്തി മറുകര പിടിച്ചാണ് മ്യാന്മര് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

അഞ്ച് ലക്ഷത്തിലേറെ അഭയാര്‍ഥികള്‍
ആഗസ്ത് 25 മുതല്‍ മ്യാന്മറില് നിന്ന് ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 501,800 ആയി ഉയര്‍ന്നു. ഇവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകളില്‍ പലരും ക്രൂരമായ ബലാല്‍സംഗത്തെ അതിജീവിച്ചവര്‍. പലരും മാനസിക വിഭ്രാന്തി ബാധിച്ചവര്‍. കോക്സ് ബസാറിലെ അഭയാര്‍ഥി ക്യാംപുകളിലാവട്ടെ ആവശ്യത്തിന് ഭക്ഷണമോ മരുന്നോ താമസിക്കാനിടമോ ഇല്ലാത്ത അവസ്ഥയാണ്. റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ മ്യാന്മര് സൈനികരെ പ്രൊസിക്യൂഷന് നടപടികള്‍ക്ക് വിധേയമാക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യു.എന്‍ രക്ഷാസമിതി ആവശ്യപ്പെട്ടിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications