യുക്രൈനില്‍ പ്രസിഡന്റ് മാറാം, നയിക്കാന്‍ ഇനി വിക്തര്‍ യാനുകോവിച്ച്, വിശ്വസ്തനെ കണ്ടെത്തി പുടിന്‍
കീവ്: യുക്രൈനില്‍ റഷ്യന്‍ സൈന്യം പോരാട്ടം കടുപ്പിച്ചപ്പോള്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാവുന്നത്. പുതിയ പ്രസിഡന്റ് വരുമെന്ന സൂചനകളാണ് ലഭിക്കുന്നത്. വ്‌ളാദിമിര്‍ സെലിന്‍സ്‌കിയെ മാറ്റാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്. പ്രസിഡന്റ് വള്ാദിമിര്‍ പുടിന്‍ പകരക്കാരനെ കണ്ടത്തി എന്നാണ് സൂചനകള്‍.
വിവാഹമോചനത്തിന് ശേഷം വളരെ മോശം കാര്യങ്ങള്‍ സംഭവിച്ചു? തിരിച്ചുവന്നത് സൂചിപ്പിച്ച് സാമന്ത
നേരത്തെ തന്നെ റഷ്യക്ക് എതിരായി നില്‍ക്കുന്ന സര്‍ക്കാരിനെ മാറ്റി ക്രെംലിനെ അംഗീകരിക്കുന്ന ഒരു സര്‍ക്കാരിനെ കൊണ്ടുവരാന്‍ പുടിന്‍ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍ യുക്രൈന്‍ പ്രസിഡന്റായി വിക്തര്‍ യാനുകോവിച്ച് എത്തുമെന്നാണ് സൂചന. അതേസമയം ഇത് ലോകരാജ്യങ്ങള്‍ക്ക് ശുഭസൂചനയല്ല.

യുക്രൈന്‍ മുന്‍ പ്രസിഡന്റാണ് വിക്തര്‍ യാനുകോവിച്ച്. 2014ല്‍ റഷ്യയിലേക്ക് രക്ഷപ്പെട്ട നേതാവാണ് അദ്ദേഹം. ഇത്രയും കാലം റഷ്യ അദ്ദേഹത്തെ ഒരുക്കിയെടുക്കുകയായിരുന്നു. യുക്രൈനിലെ പദവി യാനുകോവിച്ചിന് തിരികെ നല്‍കാനാണ് പുടിന്‍ താല്‍പര്യപ്പെടുന്നത്. യുക്രൈനിസ്‌ക് പ്രവ്ദ എന്ന ഓണ്‍ലൈന്‍ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. യാനുകോവിച്ചിനെ പ്രസിഡന്റായി പ്രഖ്യാപിക്കാനാണ് റഷ്യ തയ്യാറെടുക്കുന്നത്. യുക്രൈനിലേക്ക് വൈകാതെ തന്നെ യാനുകോവിച്ചിനെ മടങ്ങി വരവ് റഷ്യ പ്രഖ്യാപിക്കുമെന്നാണ് സൂചന. പുടിന് അനുകൂലമായി കാര്യങ്ങള്‍ നടത്താനും യാനുകോവിച്ചിന് സാധിക്കും.

വിക്തര്‍ യാനുകോവിച്ച് ഇപ്പോള്‍ മിന്‍സ്‌കില്‍ ഉണ്ടെന്നാണ് സൂചന. 2014 യൂറോമൈതാന്‍ വിപ്ലവത്തിലൂടെയാണ് യാനുകോവിച്ച് പുറത്താവുന്നത്. 2010ല്‍ യുക്രൈന്റെ നാലാമത്തെ പ്രസിഡന്റായി അദ്ദേഹം നിയമിതനായിരുന്നു. മൈതാന്‍ വിപ്ലവം വരുന്നത് വരെ യാനുകോവിച്ചായിരുന്നു പ്രസിഡന്റ്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലാണ് യുക്രൈന്‍ സര്‍ക്കാരിനെ താഴെയിറക്കിയത്. റയട്ട് പോലീസും, ഷൂട്ടേഴ്‌സുമെല്ലാം ഈ അക്രമത്തിന്റെ ഭാഗമായിരുന്നു. 2014 ഫെബ്രുവരിയിലായിരുന്നു യാനുകോവിച്ച് സ്ഥാനഭ്രഷ്ടനാവുന്നത്. 2013 നവംബറില്‍ തന്നെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു. യൂറോപ്പ്യന്‍ യൂണിയനുമായി രാഷ്ട്രീയ-വ്യാപാര കരാറില്‍ ഒപ്പിടാന്‍ യാനുകോവിച്ച് തയ്യാറാവാത്തതിനെ തുടര്‍ന്നുള്ള വിപ്ലവമാണ് ഭരണമാറ്റത്തിന് വഴിയൊരുക്കിയത്.

യാനുകോവിച്ച് പിന്നീട് റഷ്യയിലേക്ക് രാജ്യം വിടുകയായിരുന്നു. പുടിന്റെ സംരക്ഷണയില്‍ ഇവിടെ ഒളിവില്‍ താമസിക്കുകയായിരുന്നു. മുമ്പ് പ്രസിഡന്റായിരുന്നപ്പോള്‍ റഷ്യയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു യാനുകോവിച്ചിന്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നേട്ടവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ പുടിന് അദ്ദേഹത്തെ പരിഗണിക്കുക എളുപ്പമാണ്. കീവിലെ സര്‍ക്കാരിനെ മാറ്റി പുതിയൊരു സര്‍ക്കാരിനെ കൊണ്ടുവരിക പുടിന്റെ പ്രധാന ലക്ഷ്യമാണെന്ന് ലോകരാജ്യങ്ങളും കരുതുന്നുണ്ട്. യൂറോപ്പിലെ മൊത്തം സാഹചര്യം മാറ്റാനും, ശീതയുദ്ധ കാലത്തെ അതേ ആധിപത്യം തിരിച്ചുപിടിക്കാനുമുള്ള പുടിന്റെ തന്ത്രം കൂടിയാണിത്.

യാനുകോവിച്ച് രാജ്യം വിട്ടതിന് പിന്നാലെ യുക്രൈന്‍ പാര്‍ലമെന്റ് അദ്ദേഹത്തെ നീക്കം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. വോട്ടെടുപ്പിലൂടെ നീക്കം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം നിയമവിരുദ്ധമാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യയോട് യുക്രൈനില്‍ ഇടപെടാനും ആവശ്യപ്പെട്ടിരുന്നു. ഇത് നിയമവിരുദ്ധമായ അട്ടിമറിയാണെന്ന് റഷ്യയും പറഞ്ഞിരുന്നു. ഇടക്കാല സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു. അതേസമയം യൂറോപ്പ്യന്‍ യൂണിയനിലും നാറ്റോയിലും അടക്കം അംഗമാകാനാണ് സെലിന്‍സ്‌കിയുടെ യുക്രൈന്‍ ശ്രമിക്കുന്നത്. ഇതിനിടെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ജോര്‍ജിയ എത്രയും പെട്ടെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ അംഗത്വത്തിനായി അപേക്ഷിക്കും. യുദ്ധം ജോര്‍ജിയയിലേക്കും വന്നേക്കാമെന്നാണ് ഭയം.

അതേസമയം ഇതുവരെയുള്ള പോരാട്ടത്തില്‍ 498 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റഷ്യ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലി റഷ്യയോട് യുക്രൈനില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. 141 രാജ്യങ്ങള്‍ ഇതിന് അനുകൂലമായി വോട്ട് ചെയ്തു. അഞ്ച് രാജ്യങ്ങള്‍ ഈ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്കും ഗ്യാസിനും നിരോധനം കൊണ്ടുവരാനുള്ള ആലോചന ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഫുട്‌ബോള്‍ ക്ലബ്ബായ എവര്‍ട്ടണ്‍ റഷ്യന്‍ കമ്പനികളുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളും റദ്ദാക്കി. അതേസമയം റഷ്യയുടെ കടന്നുകയറ്റത്തില്‍ രണ്ടായിരം ആളുകള്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പറഞ്ഞു.












Click it and Unblock the Notifications