റഷ്യയുടെ ആക്രമണം ദുര്‍ബലമാകുന്നു, സൈന്യത്തിന് കനത്ത നാശനഷ്ടം, മുന്നേറ്റത്തിന്റെ വേഗം കുറയുന്നു
കീവ്: യുക്രൈനിലെ റഷ്യന്‍ മുന്നേറ്റത്തിന്റെ വേഗം കുറയുന്നുവെന്ന് സൂചന. യുദ്ധത്തില്‍ വലിയ വഴിത്തിരിവാണിത്. ആദ്യത്തെ നാല് ദിവസം കൊണ്ട് യുക്രൈന്‍ പിടിക്കാനുള്ള റഷ്യയുടെ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല. കനത്ത പ്രതിരോധമാണ് യുക്രൈന്‍ സൈന്യം ഏര്‍പ്പെടുത്തിയത്. ഒപ്പം ഗറില്ലാ മോഡല്‍ യുദ്ധങ്ങളും യുക്രൈന് നടത്തിയിട്ടുണ്ട്.
ജനങ്ങളും ആയുധങ്ങള്‍ കൈയ്യിലേന്തിയതോടെ പ്രതീക്ഷിക്കാത്ത തിരിച്ചടികളും റഷ്യക്കുണ്ടായി. ലോകരാജ്യങ്ങള്‍ വലിയ തോതില്‍ യുക്രൈനെ സഹായിക്കുന്നുണ്ട്. ഇവര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ആയുധങ്ങള്‍ യുക്രൈന് എത്തിച്ച് നല്‍കുന്നുണ്ട്. വലിയ നാശനഷ്ടങ്ങള്‍ റഷ്യക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

യുക്രൈനെതിരായ യുദ്ധം അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ പ്രതീക്ഷിച്ച വേഗം അഞ്ചാം ദിനത്തില്‍ ഇല്ല. റഷ്യന്‍ സൈന്യം കീവിലേക്ക് അടക്കം നടത്തുന്ന മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞിരിക്കുകയാണ്. യുക്രൈന്റെ ശക്തമായ പ്രതിരോധമാണ് ഇതിന് കാരണം. യൂറോപ്പ്യന്‍ യൂണിയന്‍ യുദ്ധവിമാനങ്ങള്‍ അടക്കം യുക്രൈനിലേക്ക് നല്‍കിയിട്ടുണ്ട്. റഷ്യയുടെ വ്യോമാക്രമണത്തെ പ്രതിരോധിക്കാനായിട്ടാണ് ഈ നീക്കം. ജി7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യുക്രൈന്‍ ചര്‍ച്ചകളും നടത്തി. യുക്രൈന്‍ ശക്തമായി തിരിച്ചടിച്ചതാണ് ലോകരാജ്യങ്ങളെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് ലഭിച്ചതോടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആണവായുധം സജ്ജമാക്കി നിര്‍ത്താനും സൈന്യത്തോട് നിര്‍ദേശിച്ചിരുന്നു.

റഷ്യക്ക് കനത്ത നാശനഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. യുക്രൈന്റെ സൈനിക കേന്ദ്രങ്ങളും ജനപ്രദേശങ്ങളും റഷ്യ ആക്രമിച്ചെന്നും, എന്നാല്‍ അവര്‍ വിചാരിച്ച ഫലം സൈനിക ഓപ്പറേഷനിലൂടെ ലഭിച്ചില്ലെന്നും, അത് പരാജയപ്പെട്ടെന്നും യുക്രൈന്‍ ആംഡ് ഫോഴ്‌സസ് ജനറല്‍ സ്റ്റാഫ് പറഞ്ഞു. യുക്രൈന്‍ ബ്രിഗേഡിന്റെ കടന്നാക്രമണത്തില്‍ റഷ്യക്ക് പ്രതിരോധ ഉപകരണങ്ങള്‍ നഷ്ടമാകുകയും നിരവധി സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം റഷ്യന്‍ സൈന്യം അതിര്‍ത്തികളില്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വാഹനങ്ങളില്‍ ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്നും കണ്ടെത്തിയിരുന്നു. റഷ്യയുടെ പല വാഹനങ്ങളും അതിര്‍ത്തിയില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങി കിടക്കുകയാണ്.

ഇന്നലെ അര്‍ധരാത്രിയില്‍ യുക്രൈനിലെ വിവിധ ഇടങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു. കീവ്, സിറ്റോമിര്‍, സാപ്പോറിന്‍സിയ, ചെര്‍ണിഹീവ് എന്നിവിടങ്ങളിലായിരുന്നു വ്യോമാക്രമണം നടത്തിയത്. എന്നാല്‍ കീവ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് യുക്രൈന്‍ സൈന്യം പറയുന്നു. അത് പിടിക്കാനുള്ള റഷ്യയുടെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതായി യുക്രൈന്‍ സൈന്യം വ്യക്തമാക്കി. റഷ്യ ഇസ്‌കാന്‍ഡര്‍ മിസൈല്‍ സംവിധാനം ഉപയോഗിച്ച് യുക്രൈനെ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. ബെലാറസില്‍ നിന്നാണ് ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളാണ് ഇതിനായി ഉപോയഗിച്ചത്. സിറ്റോമര്‍ വിമാനത്താവളത്തെയാണ് ലക്ഷ്യമിട്ടത്. തങ്ങളുടെ മേഖലയില്‍ നിന്ന് വ്യോമാക്രമണം അനുവദിക്കില്ലെന്ന് നേരത്തെ ബെലാറസ് പറഞ്ഞിരുന്നു. സമാധാന ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ടായിരുന്നു.

അതേസമയം ദക്ഷിണ കൊറിയ യുദ്ധോപകരണങ്ങളൊന്നും റഷ്യക്ക് ഇനി കൈമാറില്ലെന്നും അറിയിച്ചിട്ടുണ്ട്. 400 പേര്‍ വരുന്ന കൊലയാളി സംഘം കീവില്‍ രഹസ്യമായി എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ സൈനിക കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പിന്റെ വാടക കൊലയാളി സംഘമാണിത്. ഇവരുടെ പ്രധാന ലക്ഷ്യം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിയെ കൊലപ്പെടുത്തുകയെന്നതാണ്. യുക്രൈന്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ട്. ബോസ്ഫറസ് കടലിടുക്ക് അടയ്ക്കുന്ന കാര്യം തുര്‍ക്കിഷ് മന്ത്രിസഭ ഇന്ന് പരിഗണിക്കുന്നുണ്ട്. റഷ്യയുടെ യുദ്ധക്കപ്പലുകളുടെ വഴി അടയ്ക്കാനായി യുക്രൈനാണ് ഇക്കാര്യം എര്‍ദോഗനോട് അഭ്യര്‍ത്ഥിച്ചത്. റഷ്യ ഏത് വിധേനയും യുക്രൈന് പിടിക്കാന്‍ ഏത് മാര്‍ഗവും ഉപയോഗിക്കുമെന്നാണ് സെലിന്‍സ്‌കി കരുതുന്നത്. അതുകൊണ്ട് രാജ്യം കടുത്ത ജാഗ്രതയിലാണ്.

രാജ്യത്തെ അന്തരീക്ഷവും ഇപ്പോള്‍ സെലിന്‍സ്‌കിക്ക് അനുകൂലമാണ്. 70 ശതമാനം യുക്രൈനുകാരും കരുതുന്നത് റഷ്യക്കെതിരായ യുദ്ധം വിജയിക്കുമെന്നാണ്. അതേസമയം 91 ശതമാനവും പ്രസിഡന്റ് സെലിന്‍സ്‌കിയെ പിന്തുണയ്ക്കുന്നുണ്ട്. രാജ്യ വിരുദ്ധത തീരെ കുറഞ്ഞിരിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. യുക്രൈന്‍ സൈന്യത്തിലുള്ള വിശ്വാസം പല മടങ്ങായിട്ടാണ് വര്‍ധിച്ചിരിക്കുന്നതെന്ന് സര്‍വേ പറയുന്നു. റഷ്യക്കെതിരെ ഉപരോധം കടുത്തതോടെ റഷ്യന്‍ റൂബിളിന്റെ മൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. അമേരിക്കയും യൂറോപ്പ്യന്‍ യൂണിയനും റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റ് പ്രോഗാമില്‍ നിന്ന് ഒഴിവാക്കിയത് കനത്ത പ്രഹരമായിട്ടുണ്ട്. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെയും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനെയും ഉപരോധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications