അധിനിവേശത്തിന്റെ എട്ടാം ദിനം; റഷ്യ പിടിച്ചെടുത്ത നഗരങ്ങള്‍ ഇവയാണ്
കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുകയാണ്. യുക്രൈനിലെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം തങ്ങള്‍ പിടിച്ചെടുത്തുവെന്നാണ് റഷ്യയുടെ അവകാശവാദം. തന്ത്രപ്രധാനമായ തെക്കന്‍ തുറമുഖമായ കെര്‍സണ്‍ തങ്ങളുടെ അധീനതയിലാണെന്നും രണ്ടാമത്തെ വലിയ നഗരവും തലസ്ഥാനവുമായ കീവിനു ചുറ്റും ബോംബാക്രമണം ശക്തമാക്കിയെന്നുമാണ് റഷ്യ പറയുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ റഷ്യന്‍ സൈനികര്‍ നിലയുറപ്പിച്ചതായാണ് എ എഫ് പിയും റോയിറ്റേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നത്. കെര്‍സണ്‍, കാര്‍ക്കീവ്, കീവ്, ചെര്‍ണിഹിവ്, മരിയുപോള്‍, മെലിറ്റോപോള്‍ എന്നിവയാണ് റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരിക്കുന്നത്
റഷ്യന്‍ പട്ടാളക്കാര്‍ നഗരത്തിലുണ്ടെന്നും നഗര ഭരണ മന്ദിരത്തിലേക്ക് അവര്‍ എത്തിയെന്നും കെര്‍സണിലെ മേയര്‍ ഇഗോര്‍ കോലിഖേവ് പറഞ്ഞു. സാധാരണക്കാരെ വെടിവെച്ച് കൊല്ലരുതെന്നും തെരുവില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ അനുവദിക്കണമെന്നും താന്‍ അവരോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. 300,000 പേര്‍ വസിക്കുന്ന നഗരമായ കെര്‍സണ്‍, കരിങ്കടലിലേക്ക് ഒഴുകുന്നിടത്തിനടുത്തായി ഡൈനിപ്പര്‍ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. റഷ്യന്‍ സൈന്യം നഗരം പിടിച്ചെടുക്കുകയാണെങ്കില്‍, അവര്‍ക്ക് ഒരു ജല കനാല്‍ തടഞ്ഞ് ക്രിമിയന്‍ പെനിന്‍സുലയിലേക്കുള്ള ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയും.

അധിനിവേശത്തിന്റെ ആദ്യ ദിവസമായ കഴിഞ്ഞ വ്യാഴാഴ്ച തന്നെ കെര്‍സണ്‍ മേഖലയില്‍ യുദ്ധം ആരംഭിച്ചിരുന്നു. അടുത്ത ദിവസമായപ്പോഴേക്കും നഗരത്തെ പടിഞ്ഞാറന്‍ തീരവുമായി ബന്ധിപ്പിക്കുന്ന ഒരു പാലത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു. ആക്രമണത്തിന്റെ ആറാം ദിനത്തില്‍ തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാര്‍ക്കീവിന്റെ മധ്യഭാഗത്തേക്ക് റഷ്യന്‍ സേന റോക്കറ്റുകള്‍ തൊടുത്തുവിട്ടു. റഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള റഷ്യന്‍ ഭാഷ സംസാരിക്കുന്ന നഗരമായ ഖാര്‍കിവില്‍ ഏകദേശം 1.4 ദശലക്ഷം ജനസംഖ്യയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ ഇത് റഷ്യന്‍ സൈന്യത്തിന്റെ ലക്ഷ്യമായിരുന്നു.

യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ ചൊവ്വാഴ്ച കൂറ്റന്‍ റഷ്യന്‍ കവചിത വിമാനം തകര്‍ന്നിരുന്നു. റഷ്യന്‍ സൈന്യം തലസ്ഥാന നഗരം വളയുകയും ബോംബാക്രമണം തുടരുകയും ചെയ്തു. ഭക്ഷണം, വെള്ളം, മറ്റ് അടിസ്ഥാന സാധനങ്ങള്‍ എന്നിവയില്‍ നിന്ന് നഗരം നിലവില്‍ വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്. റഷ്യന്‍ സൈന്യം മരിയുപോളിനെ വളയുകയും ബോംബാക്രമണം നടത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് വിവരം അനുസരിച്ച്, ചെര്‍ണിഹിവ്, മരിയുപോളും യുക്രൈനിന്റെ നിയന്ത്രണത്തിലാണ്.

അതിശക്തമായ ചെറുത്ത് നില്‍പ് മറികടന്ന് റഷ്യന്‍ സൈന്യം വെള്ളിയാഴ്ചയാണ് മെലിറ്റോപോള്‍ പിടിച്ചെടുത്തത്. അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ യുക്രൈന്‍ മെലിറ്റോപോള്‍ തിരിച്ചു പിടിക്കുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് റഷ്യന്‍ സേന ആക്രമണം ശക്തമാക്കുകയായിരുന്നു. യുക്രൈനിലെ സൈനിക മുന്നേറ്റങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് റഷ്യ പറയുന്നത്. റഷ്യയില്‍ നിന്ന് നിരവധി യുദ്ധക്കപ്പലുകള്‍ യുക്രൈന്‍ ലക്ഷ്യമാക്കി നീങ്ങുന്നതായി യു എസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവ ക്രിമിയ അതിര്‍ത്തി കഴിഞ്ഞ് യുക്രൈനിലെ മൂന്നാമത്തെ വലിയ നഗരമായ ഒഡേസ ലക്ഷ്യമായാണ് നീങ്ങുന്നത്. ഒഡേസയാണ് റഷ്യയുടെ അടുത്ത ലക്ഷ്യം.
Recommended Video

അതേസമയം റഷ്യന്‍ ആക്രമണത്തില്‍ തങ്ങളുടെ 2000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. ഗതാഗത സംവിധാനങ്ങള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍, ആശുപത്രികള്‍സ സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതായും യുക്രൈന്‍ എമര്‍ജന്‍സി സര്‍വീസ് ആരോപിച്ചു. ഇത്ര മാത്രം ക്രൂരതകള്‍ ചെയ്യുന്ന റഷ്യക്ക് മാപ്പുനല്‍കാനാകില്ലെന്ന് എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. റഷ്യന്‍ സൈന്യം എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് പോലും അറിയില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും കുറ്റപ്പെടുത്തി.












Click it and Unblock the Notifications