റഷ്യക്ക് അസ്‌തിത്വ ഭീഷണിയോ... എന്തുചെയ്യും ക്രെംലിൻ
മോസ്‌കോ: റഷ്യൻ യുക്രൈൻ യുദ്ധത്തിൽ പ്രതികരണവുമായി ക്രെംലിൻ വക്താവ്. റഷ്യക്ക് അസ്‌തിത്വ ഭീഷണിയുണ്ടായാൽ മാത്രമേ ന്യൂക്ലിയർ ആയുധങ്ങൾ പ്രയോഗിക്കുകയുള്ളു എന്ന് ക്രെംലിൻ വക്താവ് പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. സുരക്ഷക്ക് രാജ്യത്തിന് പ്രത്യേകമായ ആശയമുണ്ടെന്നും ന്യൂക്ലിയർ ആയുധങ്ങൾ ഏതു സാഹചര്യത്തിൽ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ക്രെംലിൻ വക്താവ് പറയുന്നു. രാജ്യത്തിന്റെ അസ്ഥിത്വത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ നൂക്ലിയർ ആയുധങ്ങൾ ഉപയോഗിക്കാമെന്നാണ് രാജ്യം മുന്നോട്ട് വെക്കുന്ന നിലപാടെന്നും വക്താവ് പറയുന്നു. നിലവിലെ സാഹചര്യത്തിൽ പുടിൻ നൂക്ലിയർ ആയുധങ്ങൾ പ്രയോഗിക്കില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിനോട് ആയിരുന്നു വക്താവിന്‍റെ മറുപടി.
ന്യൂക്ലിയർ ഫോഴ്‌സുകൾ തയ്യാറാക്കി വെക്കാൻ ഫെബ്രുവരി 28ന് റഷ്യൻ പ്രസിഡന്‍റ് പുടിൻ തലവൻമാർക്ക് നിർദേശം നൽകിയിരുന്നു. അതേ സമയം റഷ്യയുടെ ഈ വെല്ലുവിളി ഭീതിജനകമാണെന്നായിരുന്നു പെന്‍റഗൺ വക്താവ് ജോൺ കിർബിയുടെ പ്രതികരണം. റഷ്യ ആണവായുധപ്രയോഗം നടത്തുമെന്ന തരത്തിലുള്ള പ്രതികരണം ഉത്തരവാദിത്തപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ സൈനികരിൽനിന്ന് ഏകപക്ഷീയമായ ഷെല്ലാക്രമണമുണ്ടാവുമെന്ന് യുക്രൈൻ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം അധിനിവേശത്തില്‍ നിന്ന് റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ആവശ്യം ഉപേക്ഷിക്കാന്‍ തയാറാണെന്ന് യുക്രൈന്‍ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്‍റും ചൈനീസ് പ്രസിഡന്‍റും കൂടിക്കാഴ്‌ച നടത്തിയിരുന്നു. യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചാൽ ശക്തമായ നടപടികൾക്ക് ചൈനക്ക് വിധേയമാകേണ്ടിവരുമെന്ന് യുഎസ് ചൈനക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം യുക്രൈൻ-റഷ്യ യുദ്ധത്തിൽ ശരിയുടെ വശം ചൈന തെരഞ്ഞെടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. യുക്രൈൻ വിഷയത്തിൽ ചൈനയുടെ നിലപാടിൽ ചില മാറ്റങ്ങളുടെ സൂചനയുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ ലോക ക്രമം സൃഷടിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രവർത്തിക്കുന്നതെന്നും തെറ്റായ വശത്തുനിൽക്കുന്നതിന്റെ പേരിൽ ചൈന ഖേദിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചകൾ പുരോഗമിക്കുമ്പോഴും ലോകരാജ്യങ്ങൾ ഉപരോധം ശക്തിപ്പെടുത്തുമ്പോഴും യുദ്ധവുമായി മുന്നോട്ട് പോകുകയാണ് റഷ്യ. മരിയുപോളിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ റഷ്യ ബോംബാക്രമണം നടത്തി. മരിയുപോൾ പിടിക്കുകയെന്ന ലക്ഷ്യത്തോടെ നീങ്ങുന്ന റഷ്യൻ സൈന്യം നഗരത്തിലെ 80 ശതമാനം കെട്ടിടങ്ങളും തകർത്തിട്ടുണ്ട്. ടാങ്കുകൾ ഉപയോഗിച്ചാണ് നഗരത്തിൽ റഷ്യ ആക്രമണം നടത്തുന്നത്.
ഫെബ്രുവരി 24നാണ് യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചത്. ഇതിനകം യുക്രൈനിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത് നിന്ന് പലായനം ചെയ്‌തത്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർഥികൾ കൂട്ടമായി എത്തുന്നത്. യുക്രൈനിൽ നിന്ന് ഏറ്റവുമധികം ആളുകൾ പലായനം നടത്തുന്നത് പോളണ്ടിലേക്കാണ്.
പാര്‍ട്ടി കാര്യം കുറച്ചാളുകളെ മാത്രം ഏല്‍പ്പിക്കരുത്, സോണിയയോട് ജി23, കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു
Recommended Video